കണ്ണൂര്‍: കാലിതീറ്റ കഴിച്ചതിന് പിന്നാലെ മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഉടമ. മറ്റ് പശുക്കള്‍ക്കും ഇത്തരത്തില്‍ സംഭവിക്കരുതെന്നും അതീവ സങ്കടകരമായ ദിവസമാണ് കടന്നുപോയതെന്നും ഏബിള്‍ ഫാം ഉടമയും ചക്കരക്കല്‍ മാമ്പ സ്വദേശിയുമായ കെ പ്രതീഷ് പറഞ്ഞു. കാലിതീറ്റ വന്ന ഒരു ബാച്ചില്‍ നിന്നാണ് വിഷബാധയേറ്റത്. ഈ ബാച്ചില്‍ ഉള്ള മറ്റ് കാലതീറ്റകളും അടിയന്തിരമായി പരിശോധന നടത്തണം. അല്ലാത്തപക്ഷം മറ്റ് ഫാമുകളിലും ഇത്തരം ദുരന്തം സംഭവിക്കാം. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയതെന്നും മിണ്ടാപ്രാണികളുടെ കാര്യത്തില്‍ അധികൃതര്‍ കൂടുതല്‍ കരുണ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
28ന് കാലിത്തീറ്റ കമ്പനിയില്‍ നിന്ന് 3 ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. കാലിത്തീറ്റയുടെ സാംപിള്‍ പരിശോധനയ്ക്കു കൊണ്ടു പോയി. കൂടാളി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ചത്ത പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോർട്ട് കൂടി കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ പറ്റുകയുള്ളൂവെന്ന് വെറ്റിനറി സര്‍ജന്‍ എന്‍ ഷാക്കിറ അറിയിച്ചു. ഭക്ഷണം ദഹിക്കാത്തതാണു മരണ കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. പശുക്കള്‍ക്കു നല്‍കിയ ഭക്ഷണം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരാതെ മരണ കാരണം ഉറപ്പിക്കാന്‍ കഴിയില്ല. ഒന്നോ രണ്ടോ പശുക്കള്‍ക്കാണു പ്രശ്‌നമെങ്കില്‍ ഇന്‍ഫെക്ഷന്‍ എന്ന് കരുതാം. ഇത് ഫാമിലെ മുഴുവന്‍ പശുക്കള്‍ക്കും വയറിളക്കം ഉണ്ടായിരുന്നു. കാലിത്തീറ്റ നല്‍കുന്നത് നിര്‍ത്തുകയും ചികിത്സ നല്‍കുകയും ചെയ്തതോടെ ഫാമിലെ മറ്റു പശുക്കളുടെ ആരോഗ്യം പൂര്‍വ സ്ഥിതിയില്‍ ആയി വരികയാണ്.
Read Latest Local News and Malayalam News
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം