ആപ്പ്ജില്ല

ആ ഫണ്ടിൽ ഇനി ബാക്കിയുള്ളത് 26,000 രൂപ; ധനരാജിൻ്റെ കടബാധ്യത 15 ലക്ഷത്തിന് മുകളിൽ; എങ്ങനെ വീട്ടുമെന്ന് അണികൾ

ഒരു കോടിയോളം രൂപയാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് അണികളിൽ നിന്ന് പിരിച്ചെടുത്തിരുന്നത്. എന്നാൽ ഈ തുകയിൽ ഇനി ബാക്കിയുള്ളത് 26,000 രൂപയെന്നാണ് വിവരം...

Samayam Malayalam 25 Jun 2022, 3:22 pm
പയ്യന്നൂർ: രക്തസാക്ഷിയായ സഖാവ് ധനരാജിന് വേണ്ടി പിരിച്ച തുകയിൽ ഇനി ആകെ ബാക്കിയുള്ളത് 26,000 രൂപയെന്ന് വിവരം. ഒരു കോടിയോളം രൂപയാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് അണികളിൽ നിന്ന് പിരിച്ചെടുത്തത്. ഇതിൽ കുടുംബത്തിന് വീടുണ്ടാക്കാൻ ചെലവാക്കിയ 25 ലക്ഷത്തോളം രൂപയും ധനരാജിന്റെ ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ അഞ്ചു ലക്ഷം രൂപ വീതം സ്ഥിരനിക്ഷേപവും അമ്മയുടെ പേരിൽ മൂന്നു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ചെയ്ത ശേഷം ബാക്കി 42 ലക്ഷം രൂപ പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചിരുന്നു. ഈ തുകയ്ക്ക് അഞ്ചു ലക്ഷം രൂപയോളം പലിശയുമുണ്ടായിരുന്നു എന്നിരിക്കെയാണ് 26,000 രൂപ മാത്രമാണ് ബാക്കിയുള്ളതെന്ന കണക്കുകൾ പുറത്തുവരുന്നത്.
Samayam Malayalam report on cpm martyr kannur payyannur native cv dhanaraj fund
ആ ഫണ്ടിൽ ഇനി ബാക്കിയുള്ളത് 26,000 രൂപ; ധനരാജിൻ്റെ കടബാധ്യത 15 ലക്ഷത്തിന് മുകളിൽ; എങ്ങനെ വീട്ടുമെന്ന് അണികൾ


​കടബാധ്യത ഇങ്ങനെ

ധനരാജ് കൊല്ലപ്പെട്ട കാലയളവിൽ ഏരിയ സെക്രട്ടറി ആയിരുന്ന നിലവിലെ എംഎൽഎ ടി ഐ മധുസൂദനൻ, പിന്നീട് ഏരിയ സെക്രട്ടറി സ്ഥാനത്തിരിക്കുകയും ഫോട്ടോ വിവാദത്തെ തുടർന്ന് പുറത്താക്കപ്പെടുകയും ചെയ്ത കെ പി മധു എന്നിവരുടെ പേരിൽ ആയിരുന്നു ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരുന്നതെന്നാണ് വിവരം. നിലവിൽ പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ കൊറ്റി ബ്രാഞ്ചിൽ രക്തസാക്ഷി ധനരാജിന്റെ പേരിൽ 2,94,966 രൂപയുടേയും 3,68,095 രൂപയുടേയും ബാധ്യത ഉണ്ട്. ഭാര്യ സജിനി എൻ വിയുടെ പേരിൽ 3,49,980 രൂപയും 4,05,494 രൂപയും കടമുണ്ട്. പലിശ സഹിതം 14,18,535 രൂപയ്ക്ക് മുകളിൽ കടബാധ്യത കൊറ്റി ബ്രാഞ്ചിൽ മാത്രമുണ്ട് എന്നാണ് കണക്ക്.

​കടം ആര് വീട്ടും?

രക്തസാക്ഷി ധനരാജിന്റെ മരണത്തിന് ആറു വർഷം തികയുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ കൊറ്റി ബ്രാഞ്ചിൽ അദ്ദേഹത്തിന്റെ പേരിലുള്ള കടം പാർട്ടി വീട്ടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞതിന് പിന്നാലെയാണ് 26,000 രൂപയുടെ കണക്ക് പുറത്തുവന്നത്. അക്കൗണ്ടിൽ മതിയായ തുക ഇല്ലെന്നിരിക്കെ കടം ആര് വീട്ടുമെന്നും എവിടെ നിന്ന് വീട്ടുമെന്നുമാണ് അണികൾ ചോദിക്കുന്നത്. കടം വീട്ടാൻ വീണ്ടും അണികളിൽ നിന്ന് തന്നെ ഫണ്ട് പിരിവ് നടത്തുമോ എന്നും ഏരിയ കമ്മിറ്റിയുടെയോ, ജില്ലാ കമ്മിറ്റിയുടെയോ ഫണ്ടുകൾ ഉപയോഗിക്കുമോ എന്നുമാണ് അണികളുടെ സംശയം.

​വ്യാപക പരാതിയുമായി അണികൾ

ധനരാജ് കുടുംബസഹായ ഫണ്ടിലെ 42 ലക്ഷത്തോളം രൂപയും പലിശയും കാണാനില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നുവെങ്കിലും ധനരാജ് ഫണ്ടിൽ നിന്ന് നയാ പൈസ പോലും ആരും അപഹരിച്ചിട്ടില്ലെന്നും രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം പാർട്ടിക്കില്ലെന്നുമായിരുന്നു എം വി ജയരാജൻ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നത്. അപ്പോഴും അഞ്ചു വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട ധനരാജിന്റെ കടം തിരിച്ചടക്കാനുള്ള കാശ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പാർട്ടി അത് നേരത്തെ ചെയ്തില്ലെന്നാണ് അണികൾ ചോദിക്കുന്നത്. വിഷയം വാർത്ത ആയത് കൊണ്ട് മാത്രം ഇപ്പോൾ ധനരാജിന്റെ കടങ്ങൾ വീട്ടാൻ പാർട്ടി തീരുമാനിച്ചതിലും അണികൾക്ക് വ്യാപക പരാതിയുണ്ട്.

​പാർട്ടി അം​ഗങ്ങൾക്കിടയിൽ ചർച്ച

പയ്യന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ ധനരാജിൻ്റെ പേരിലുള്ള കടം നേരത്തെ രക്തസാക്ഷി ഫണ്ടിൽ നിന്നും കൊടുത്തു തീർത്തതാണ്. ആ സമയത്തു തന്നെ പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിൽ അവശേഷിക്കുന്ന 15 ലക്ഷത്തിൻ്റെ കട ബാധ്യതയും ഫണ്ടിൽ നിന്നെടുത്തു വീട്ടാൻ തീരുമാനിച്ചിരുന്നുവെങ്കിലും പാർട്ടി എന്ത് കൊണ്ട് അത് ചെയ്തിരുന്നില്ല എന്നാണ് ചിലരുടെ ചോദ്യം. ഫണ്ട്‌ വെട്ടിപ്പ് വിവാദം ചർച്ചയായതോടെയാണ് കടം പാർട്ടി തന്നെ വീട്ടുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജൻ പത്രക്കുറിപ്പിറക്കിയത്. കടം വീട്ടാനുള്ള തുക അക്കൗണ്ടിൽ ഇല്ലെന്നിരിക്കെ കടം എങ്ങനെ വീട്ടുമെന്നാണ് പാർട്ടി മെമ്പർമാർക്കിടയിലെ ഇപ്പോഴത്തെ ചർച്ച.

​കൊല്ലപ്പെട്ടത് 2016 ൽ

2016 ജൂലൈ 11 നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി വി ധനരാജിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ സജിനി നിലവിൽ സിപിഎം കാരന്താട് പടിഞ്ഞാറ് ബ്രാഞ്ചംഗവും രാമന്തളി പഞ്ചായത്ത് അംഗവുമാണ്.

Video-സിപിഎം രക്തസാക്ഷി ഫണ്ടിൽ ബാക്കിയുള്ളത് 26000 മാത്രം.. കടം 15 ലക്ഷം, നേതാക്കളുടെ വെട്ടിപ്പിൽ അമ്പരന്ന് അണികൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്