കണ്ണൂര്‍: അവധിക്കാലം ആരംഭിച്ചതോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ബൈക്കുകളില്‍ കറങ്ങുന്നതായി വിവരം ലഭിച്ച പോലിസ് ഇടറോഡുകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയപ്പോള്‍ കുടുങ്ങിയത് കുട്ടിഡ്രൈവര്‍മാരും മോഷ്ടാക്കളും ഇവര്‍ക്ക് വാഹനം നല്‍കിയ ഉടമകളും. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴോളം കുട്ടികള്‍ക്കെതിരേ നടപടി സ്വീകരിച്ചു. ബൈക്കില്‍ ചുറ്റി കറങ്ങാന്‍ പെട്രോള്‍ അടിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ് പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ മോഷണം നടത്തി പിടിയിലായത്. ദേശീയപാത നിര്‍മാണ പ്രവൃത്തി നടക്കുന്ന പിലാത്തറ പീരക്കാം തടത്ത് നിന്ന് 60,000 രൂപ വിലവരുന്ന ടൂള്‍സും സാധന സാമഗ്രികളുമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ഇവര്‍ മോഷ്ടിച്ചത്. നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന മേഘാ കണ്‍സ്ട്രക്ഷന്റെ ലെയ്‌സണ്‍ ഓഫീസറുടെ പരാതിയില്‍ കേസെടുത്ത പരിയാരം പോലീസ് മോഷണം നടത്തിയത് അഞ്ചംഗ സംഘമാണെന്ന് കണ്ടെത്തി.
കാഞ്ഞിരോട് മായന്‍മുക്ക് ഭാഗത്തു നിന്നും കാര്‍ ഓടിച്ചുവന്ന കുട്ടിയേയും വെള്ളച്ചാലില്‍ നിന്ന് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുവന്ന കുട്ടിയേയുമാണ് പിടികൂടിയത്. വാഹന പരിശോധനക്കിടെ വൈകുന്നേരം 5.45ഓടെ മായന്‍മുക്കില്‍ നിന്നും മുണ്ടേരിമുക്കിലേക്ക് യാത്രക്കാരുടെ ജീവനും കുട്ടിയുടെ ജീവനും അപകടമാം വിധം വാഹനം ഓടിച്ചു പോകുകയായിരുന്ന കാര്‍ പോലിസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കുട്ടിയുടെ അമ്മാവന്റെ പേരിലുള്ളതാണ് കാര്‍. കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
അതിനുശേഷമാണ് മക്രേരിയില്‍ വച്ച് വാഹന പരിശോധന നടത്തുന്ന പോലിസ് സംഘം ബൈക്ക് ഓടിച്ചു വന്ന കുട്ടിയെ പിടികൂടിയത്. ബൈക്ക് ഉടമയായ കുട്ടിയുടെ സഹോദരന്‍ റോഷിതിനെ സംഭവത്തില്‍ പ്രതിയാക്കി കേസെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചാല്‍ വാഹന ഉടമയ്ക്ക് പിഴയും തടവും ഉണ്ടാകും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുന്നതുമായിരിക്കും. കൂടാതെ, വാഹനം ഓടിച്ച കുട്ടിക്ക് 18 വയസിന് പകരം 25 വയസിനുശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
Read Latest Local News and Malayalam News
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം