ഇത് ഇളങ്കോ സ്റ്റൈൽ...
അന്താരാഷ്ട്ര ബന്ധങ്ങളുള്ള മയക്കുമരുന്ന് സംഘത്തെ അതിവിദഗ്ദ്ധമായി പിടികൂടുക മാത്രമല്ല, ലഹരിക്കെതിരെ ഫുട്ബാൾ കളിച്ചും സൈക്കിളിങ് നടത്തിയും യുവതലമുറയെ ബോധവൽക്കരിക്കുക കൂടിയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ. കൊവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടി നിന്നവരെ ഏത്തമിടിക്കുന്ന യതീഷ് ചന്ദ്ര ശൈലിയിലല്ല ഇളങ്കോ ലൈൻ. മയക്കുമരുന്നിൻ്റെ തായ് വേരറുക്കണമെങ്കിൽ ജനങ്ങളുടെ പിന്തുണ കൂടി വേണമെന്നാണ് ഇദ്ദേഹത്തിൻ്റെ പക്ഷം.
മയക്കു മരുന്ന് വേട്ട
അതിന് ജനങ്ങളും പോലീസും തമ്മിൽ കൂടുതൽ അടുക്കണം. ഭയരഹിതരായി പോലീസിനോട് തങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഓരോ നാട്ടിലെയും ജനങ്ങൾ തുറന്നു പറഞ്ഞാലെ മുക്കിലും മൂലയിലും കൂണുപോലെ മുളച്ചുപൊന്തുന്ന മയക്കുമരുന്ന് റാക്കറ്റിനെ പുകച്ചു പുറത്തുചാടിക്കാൻ കഴിയൂ എന്ന കണക്കുകൂട്ടലിലാണ് സിറ്റി പോലീസ് കമ്മിഷണറുടെ പ്രവർത്തനങ്ങൾ. ഇതിനു ഉദ്ദേശിച്ച ഫലവും ലഭിക്കുകയുണ്ടായി. അദ്ദേഹം ചുമതലയേറ്റതു മുതൽ കണ്ണൂർ ജില്ല ഇന്നുവരെ കാണാത്ത മയക്കുമരുന്ന് വേട്ടയാണ് സിറ്റി പോലീസ് പരിധിയിൽ നടന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
നല്ലൊരു ടീമിനെ വാർത്തെടുത്തു
ഏറ്റവും ഒടുവിൽ ഒരു കോടിയിലേറെ രൂപയുടെ കഞ്ചാവുമായി ദമ്പതികൾ പിടിയിലായ സംഭവം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു. മയക്കുമരുന്ന് വേട്ട നടത്തുന്നതിനായി മികച്ച കുറ്റാന്വേഷണ വിദഗ്ദ്ധനായ അസി. പോലീസ് കമ്മിഷണർ പിപി സദാനന്ദൻ്റെ നേതൃത്വത്തിൽ നല്ലൊരു ടീമിനെ വാർത്തെടുത്തുവെന്നതാണ് ഇളങ്കോവിൻ്റെ വിജയം. ഒരു ഗ്രാം കഞ്ചാവ് ഒളിപ്പിച്ച് കണ്ണൂരി ലിറങ്ങിയാൽ അപ്പോൾ തന്നെ പോലീസ് പൊക്കുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. ഇതു സാധ്യമായത് മയക്കുമരുന്ന് മാഫിയക്കെതിരെ എസ്പി സന്നദ്ധ സേവന സംഘടനകളുടെയും ക്ളബ്ബുകളുടെയും ജനകീയ കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെ നടത്തിയ പോരാട്ടത്തിലൂടെയാണ്.
ജനങ്ങളും പോലീസും...
ഇതിനായി ജനങ്ങൾ, നടത്തുന്ന കായിക മത്സരങ്ങളിൽ തൻ്റെ പോലീസ് ടീമിനെയും കൂട്ടി പങ്കെടുക്കുകയെന്നതാണ് അദ്ദേഹം ചെയ്യുന്നത് വേങ്ങാട് ഊർപ്പള്ളിവയലിൽ നടന്ന മഴയുത്സവത്തിൽ കൊയ്ത്തു കഴിഞ്ഞ ചെളിപ്പാടത്ത് ഫുട്ബോൾ കളിച്ചും കണ്ണൂർ നഗരത്തിൽ കാനനുർ സൈക്ളിങ് ക്ലബിനൊപ്പം സൈക്കിൾ റൈഡിൽ പങ്കെടുത്തും വോളിബോളും ക്രിക്കറ്റും കളിച്ചും ലഹരിക്ക് മുകളിലാണ് മനുഷ്യജീവിതമെന്ന സന്ദേശം പുതു തലമുറയെ ഓർമ്മപ്പെടുത്തുകയാണ് ആർ. ഇളങ്കോയെന്ന യുവ ഐപിഎസ് ഓഫിസർ.