കണ്ണൂർ: കനത്തമഴയിൽ കൊട്ടിയൂർ വന്യമൃഗ സംരക്ഷണ മേഖലയിൽ ഉരുൾപൊട്ടി ബാവലിപ്പുഴ കരകവിഞ്ഞു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ പെട്ടെന്ന് പുഴയിൽ വെള്ളം കയറുകയും പാമ്പറപ്പാൻ പാലം ഉൾപ്പെടെ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. വയനാടുമായി ബന്ധിപ്പിക്കുന്ന മലയോര ഹൈവെയിൽ പാൽചുരംഭാഗത്തും മണ്ണ് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപെട്ടു.
രാത്രിയോടെ മഴക്ക് ശമനമുണ്ടായെങ്കിലും പുഴയോരത്ത് താമസിക്കുന്നവർ ഭീതിയിലാണ്. കഴിഞ്ഞ മഴയിൽ നെടുംപോയിൽ പ്രദേശങ്ങളിൽ ഉരുൾ പൊട്ടി പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്നുപേരാണ് ദാരുണമായി മരിച്ചത്. മലവെള്ളപാച്ചിലിൽ റോഡുകളും വീടുകളും തകരുകയും ചെയ്തു. ഇതേ തുടർന്ന് പ്രദേശത്തെ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ജില്ലാ കലക്ടർ നിർത്തി വെച്ചിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കർണാടക വനമേഖലയോട് അടുത്തു നിൽക്കുന്നതാണ് കൊട്ടിയൂർ വനമേഖല. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന വർ ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഇരിട്ടി താലൂക്ക് തല യോഗവും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉടൻ ചേരുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചാലിയാര്‍പ്പുഴയിലും ജലനിരപ്പ് ഉയര്‍ന്ന് നിലയിലാണ്.