ആപ്പ്ജില്ല

അന്ന് മാനസയെ വെടിവെച്ചു കൊന്നു, ഇന്ന് വിഷ്ണുപ്രിയയെ കഴുത്തറത്തും; പ്രണയപ്പകയിൽ നടുക്കം

ശനിയാഴ്ച രാവിലെ 11 മണിക്കാണ് പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ കൊലപ്പെട്ടത്. പ്രണപ്പകയാണ് കൊലയ്ക്കു പിന്നിലെ കാരണം. പ്രതി ശ്യാംജത്ത് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായിരുന്നു.

Samayam Malayalam 23 Oct 2022, 2:03 pm
കണ്ണൂർ: പ്രണയപ്പകയെ തുടർന്നുള്ള അരുംകൊലയുടെ നടുക്കത്തിലാണ് കണ്ണൂർ. പാനൂർ നഗരസഭയ്ക്കടുത്തെ മൊകേരി പഞ്ചായത്തിലെ വള്ള്യായിയിൽ വിഷ്ണുപ്രിയ (23) യെയാണ് മാനന്തേരി സ്വദേശി ശ്യാംജിത്ത് (25) അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയത്തിൽ നിന്നും പിൻമാറിയ വൈരാഗ്യമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. സ്വയം നിർമിച്ച കത്തി ഉപയോഗിച്ചായിരുന്നു കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകം. പ്രണയം നിരസിച്ചതിലുള്ള പ്രതികാരം അക്രമത്തിലേക്ക് നീങ്ങുന്ന സംഭവങ്ങൾ ഇപ്പോൾ പതിവാകുകയാണ്. കഴിഞ്ഞവർഷം കണ്ണൂർ നാറാത്ത് സ്വദേശി പി വി മാനസ (24) കൊലപ്പെട്ടതിനു പിന്നിലും പ്രണയപ്പക തന്നെ. വിഷ്ണുപ്രിയയെ കഴുത്തറുത്താണ് വകവരുത്തിയതെങ്കിൽ മാനസ കൊലപ്പെട്ടത് വെടിയേറ്റായിരുന്നു.
Samayam Malayalam report on manasa and vishnupriya in kannur who lost life in same situation
അന്ന് മാനസയെ വെടിവെച്ചു കൊന്നു, ഇന്ന് വിഷ്ണുപ്രിയയെ കഴുത്തറത്തും; പ്രണയപ്പകയിൽ നടുക്കം



​ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി, കഴുത്തറത്തു

ശനിയാഴ്ച രാവിലെ 11 മണിക്കാണ് കണ്ണൂരിനെ നടുക്കിയ കൊലപാതകം നടന്നത്. 23 കാരിയായ വിഷ്ണുപ്രിയയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. അച്ഛമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന തറവാട്ടു വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വന്നപ്പോഴായിരുന്നു പ്രതി ശ്യാംജിത്ത് കൃത്യം നടത്തിയത്. അമ്മയും സഹോദരിമാരും അന്വേഷിച്ചെത്തിയപ്പോഴാണ് വിഷ്ണുപ്രിയ ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. കഴുത്തറുത്തും ഇരുകൈകൾക്കും വെട്ടേറ്റ നിലയിലും ആയിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.

​പ്രണയത്തിൽ നിന്ന് പിന്മാറിയപ്പോൾ

കഴിഞ്ഞ അഞ്ചുവർഷക്കാലം വിഷ്ണുപ്രിയയും താനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് ശ്യാംജിത്ത് മൊഴി നൽകിയത്. കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ തന്നിൽ നിന്നും അകലുന്നുവെന്ന തോന്നൽ ശ്യാംജിത്തിനുണ്ടായിരുന്നു. ഇതാണ് ഇയാളെ പ്രകോപിതനാക്കിയത്. തുടർന്ന് വിഷ്ണുപ്രിയയെ വകുവരുത്താനായി ശ്യാംജിത്ത് പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി പുറത്തുനിന്നും ലോഹം വാങ്ങി സ്വന്തമായി കത്തി നിർമിച്ചു. ചുറ്റികയടക്കമുള്ള മറ്റ് ആയുധങ്ങൾ പുറത്തുനിന്നും വാങ്ങി. തൊപ്പിയും മാസ്‌കും ധരിച്ചെത്തി വീടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നു അകത്ത് കയറിയ ശേഷമാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇവിടെനിന്നും രക്ഷപ്പെട്ടു ആയുധങ്ങളടക്കം ഒളിപ്പിക്കുകയായിരുന്നു.

​ആയുധങ്ങൾ ഒളിപ്പിച്ചത് കുളത്തിൽ

കൃത്യം നടത്തിയ ശേഷം പ്രതി നേരെ എത്തിയത് സ്വന്തം വീട്ടിലേക്കായിരുന്നു. ഇവിടെനിന്നും വസ്ത്രം മാറി, ആയുധങ്ങളും തുണിയും ബാഗിലാക്കി സമീപത്തെ കുളത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇതിനുശേഷം അച്ഛൻ്റെ ഹോട്ടലിലെത്തി ജോലി ചെയ്തു. വൈകീട്ടോടെ നാടുവിടാൻ പദ്ധതിയിട്ടിരിക്കെയാണ് പ്രതി പിടിക്കപ്പെടുന്നത്. മൂന്നു ദിവസം മുമ്പാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നു പ്രതി പോലീസിനു മൊഴി നൽകി. കുളത്തിൽ ഒളിപ്പിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.

​മാനസയെ കൊന്നത് വെടിവെച്ച്

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെൻ്റൽ കോളേജിലെ ഹൗസ് സർജൻ ആയിരുന്ന മാനസ (24) കഴിഞ്ഞവർഷം ജൂലൈ 30 നാണ് കൊല്ലപ്പെട്ടത്. പ്രണയപ്പകയെ തുടർന്ന് തലശേരി മേലൂർ സ്വദേശി രഖിൽ (32) മാനസയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം പ്രതി സ്വയം ജീവനൊടുക്കി. ഹൗസ് സർജന്മാരായ മറ്റു മൂന്നു പെൺകുട്ടികൾക്കൊപ്പം കോളേജിനു സമീപത്തെ വീടിൻ്റെ ഒന്നാം നിലയിൽ താമസിക്കുകയായിരുന്നു മാനസ. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാനസയെ തോക്കുമായെത്തിയ രഖിൽ അടുത്ത മുറിയിലേക്കു വലിച്ചുകൊണ്ടുപോകുകയും വെടിവെച്ചു കൊലപ്പെടുത്തുകയും ആയിരുന്നു. തുടർന്ന് രഖിൽ സ്വയം വെടിവെച്ചു മരിച്ചു.

​കൊലയ്ക്കു പിന്നിൽ പ്രണയപ്പക തന്നെ

പ്രണയ നൈരാശ്യമായിരുന്നു മാനസയുടെ കൊലയ്ക്കു പിന്നിലെന്നു പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ മൂന്നു പ്രതികളാണ് ഉൾപ്പെട്ടിരുന്നത്. ഒന്നാം പ്രതി മരിച്ച രഖിൽ ആയിരുന്നു. കൊലയാളിക്കു കൂട്ടുനിന്ന സുഹൃത്ത് കണ്ണൂർ ഇടച്ചൊവ്വ സ്വദേശി ആദിത്യൻ പ്രദീപിനെ രണ്ടാം പ്രതിയാക്കിയും തോക്കു കൊടുത്ത ബിഹാർ സ്വദേശി സോനു കുമാറിനെ മൂന്നാം പ്രതിയാക്കിയും ഇടനിലക്കാരനായ മനീഷ് കുമാർ വർമയെ നാലം പ്രതിയാക്കിയുമാണ് ഇരുന്നൂറോളം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്