സോളാര്‍ ചാണ്ടിയെ കൊല്ലെടായെന്ന് ആക്രോശിച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞു; വിചാരണയ്ക്കിടെ മുങ്ങിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ച കേസില്‍ വിചാരണ ഈ മാസം 30 ലേക്ക് മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി ജോസഫ്, ടി.സിദ്ദിഖ് എന്നിവരില്‍ നിന്നും കോടതി മൊഴിയെടുക്കും. ഔദ്യോഗിക വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ ഉമ്മന്‍ചാണ്ടിക്ക് നെറ്റിയില്‍ മുറിവേല്‍ക്കുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു
Lipi 17 Sept 2022, 9:42 pm
ഹൈലൈറ്റ്:
- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്
- സിപിഎം പ്രവർത്തകനെ റിമാൻഡ് ചെയ്തു
- കേസിന്റെ വിചാരണ ഈ മാസം 30ന്
കണ്ണൂര്‍(Kannur): മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ണൂര്‍ നഗരത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കല്ലെറിഞ്ഞ കേസില്‍ വിചാരണയില്‍ ഹാജരാവാതെ മുങ്ങിയ സിപിഎം പ്രവര്‍ത്തകനെ കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ വാറണ്ട് ഉണ്ടായിട്ടും കോടതിയില്‍ വിചാരണയ്ക്കു നേരത്തെ ഹാജരാകാത്തതിന് 89-ാം പ്രതി കണ്ണൂര്‍ ചാലാട് സ്വദേശി ദീപക്കിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
കഴിഞ്ഞ ദിവസം ഈ കേസില്‍ അഞ്ചു സാക്ഷികളെ കൂടി കണ്ണൂര്‍ അസി. സെഷന്‍സ് കോടതി ജഡ്ജ് രാജീവന്‍ വാച്ചാല്‍വിസ്തരിച്ചു. വെളളരിക്കുണ്ട് സി. ഐ എ.വി അനില്‍കുമാര്‍, സിഐ മുരളീധരന്‍, കണ്ണൂര്‍ കാല്‍ടെക്സിലെ ജ്യൂസ് കട ഉടമ മഹറൂഫ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ എആര്‍ ക്യാംപിലെ രണ്ടു പോലീസുകാര്‍ എന്നിവരെയാണ് വിസ്തരിച്ചത്. കേരളാ പോലിസ് അത്ലറ്റിക്സ് മീറ്റിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായി 2013-ഒക്ടോബര്‍ 13ന് കണ്ണൂരിലെത്തിയപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലേറുണ്ടായത്.
ഔദ്യോഗിക വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ ഉമ്മന്‍ചാണ്ടിക്ക് നെറ്റിയില്‍ മുറിവേല്‍ക്കുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. രാജേന്ദ്രബാബുവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ബി. പി ശശീന്ദ്രനും കോടതിയില്‍ ഹാജരായി. സംസ്ഥാനമാകെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വധശ്രമക്കേസ്. സോളാര്‍ കേസില്‍ കുറ്റാരോപിതനായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സോളാര്‍ ചാണ്ടിയെ കൊല്ലെടായെന്നു പറഞ്ഞു കരിങ്കല്ലുമായി സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഉമ്മന്‍ചാണ്ടിയുടെ കാറിനു നേരെ ചാടിവീഴുകയായിരുന്നുവെന്നാണ് കേസ്. മുന്‍ എംഎല്‍എമാരുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെയാണ് പോലിസ് വധശ്രമത്തിന് കേസെടുത്തത്.