ആപ്പ്ജില്ല

കാര്‍ഗിലില്‍ നിന്നെത്തി, കാമുകിയെയും കൊണ്ട് ടൂറടിക്കാന്‍ കവര്‍ച്ച; അറസ്റ്റിലായ സൈനികൻ്റെ ജീവിതകഥ

വള്ളിത്തോട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മുന്‍ കായിക അധ്യാപികയുമായിരുന്ന ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല ആണ് പിടിച്ചു പറിച്ചത്. കോയപറമ്പിലെ പരുന്ത് മലയില്‍ സെബാസ്റ്റ്യനെന്ന ഷാജിയാണ് പിടിയിലായത്.

Samayam Malayalam 24 Jun 2022, 9:32 pm
ഇരിട്ടി: കാര്‍ഗില്‍ മലനിരകളില്‍ കാവല്‍ നില്‍ക്കവേ കൊടും മഞ്ഞുകൊണ്ടു മരവിച്ചുപോയ സൈനികന്‍ നാട്ടിലെത്തിയപ്പോള്‍ കാമുകിയുമായി അടിച്ചു പൊളിക്കാന്‍ കണ്ടെത്തിയത് കവര്‍ച്ചയുടെ വഴി. കോണ്‍ഗ്രസ് വനിതാ നേതാവിന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ റിമാന്‍ഡിലായ സൈനികനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇയാള്‍ കവര്‍ച്ചാക്കേസില്‍ പ്രതിയായി സേനയ്ക്ക് അപമാനം വരുത്തിവെച്ച സംഭവത്തില്‍ മിലിട്ടറിയും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇയാളെ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകും മുന്‍പേയാണ് കണ്ണൂരില്‍ നിന്നും മിലിട്ടറി ഉദ്യോഗസ്ഥര്‍ ഇരിട്ടി പോലീസ് സ്‌റ്റേഷനിലെത്തി പ്രതിയായ കോയപറമ്പിലെ പരുന്ത് മലയില്‍ സെബാസ്റ്റ്യനെന്ന ഷാജിയെ (27) ചോദ്യം ചെയ്തത്.
Samayam Malayalam report on the life of soldier arrested in gold chain snatching case in kannur
കാര്‍ഗിലില്‍ നിന്നെത്തി, കാമുകിയെയും കൊണ്ട് ടൂറടിക്കാന്‍ കവര്‍ച്ച; അറസ്റ്റിലായ സൈനികൻ്റെ ജീവിതകഥ



​സ്വര്‍ണമാല പിടിച്ചു പറിച്ച് യുവ സൈനികൻ

കാര്‍ഗിലില്‍ നിന്നും അവധിക്ക് വന്ന യുവ സൈനികനാണ് വാടകയ്‌ക്കെടുത്ത കാറിലെത്തി വള്ളിത്തോട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മുന്‍ കായിക അധ്യാപികയുമായിരുന്ന ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല പിടിച്ചു പറിച്ചു രക്ഷപ്പെട്ടത്. റോഡരികില്‍ കാര്‍ നിര്‍ത്തി വഴി ചോദിക്കാനെന്ന പോലെ ഇറങ്ങിയ ഇയാളുടെ അടുത്തേക്ക് ഫിലോമിന വന്നപ്പോള്‍ പെട്ടെന്ന് കഴുത്തിലണിഞ്ഞ അഞ്ചുപവന്റെ സ്വര്‍ണമാല പറിച്ചെടുക്കുകയായിരുന്നു. ഇതിനിടെയില്‍ ഫിലോമിനയുമായി പിടിവലിയുണ്ടാവുകയും ഒരു പവന്റെ സ്വര്‍ണക്കുരിശ് ഇയാളുടെ കൈയ്യിലാവുകമായിരുന്നു.

​പണം ചെലവഴിച്ചത് ടൂറടിക്കാൻ

ഫിലോമിന വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം ജെ ബിനോയിയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിക്കുകയും ശ്രീകണ്ഠാപുരം, പയ്യാവൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ചു വിവരമറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീകണ്ഠാപുരം പോലീസ് വാഹന പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടി ഇരിട്ടി പോലീസിന് കൈമാറിയത്. പയ്യാവൂര്‍ സ്വദേശിനിയായ കാമുകിയുമായി ടൂറടിക്കാനാണ് ഇയാള്‍ പണം ചെലവഴിച്ചതെന്ന് പോലീസ് പറഞ്ഞു.

​താലിമാല പിടിച്ചു പറിക്കും, കവർച്ചാരീതി ഇങ്ങനെ

നേരത്തെ പയ്യാവൂരില്‍ നിന്നും വയോധികയുടെ മൂന്ന് പവന്‍ മാല സമാനമായി കവര്‍ന്ന ഇയാള്‍ അതു വിറ്റുകിട്ടിയ ഒന്നേ കാല്‍ലക്ഷം രൂപ ഉപയോഗിച്ച് പയ്യാവൂരിലെ കാമുകിയെയും കാമുകിയുടെ മാതാപിതാക്കളെയും കൂട്ടി എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാടത്തിയിലെ ആഡംബര ഹോട്ടലില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായ ഇയാള്‍ കാമുകിക്കൊപ്പം താമസിച്ചുവരികയായിരുന്നു. പരിചയമില്ലാത്ത വീടുകളില്‍ കയറി വീട്ടമ്മമാര്‍ ഒറ്റയ്ക്കാണെന്ന് മനസിലായാല്‍ വെള്ളം ചോദിക്കുകയും അവര്‍ വെള്ളമെടുക്കാന്‍ പോകുമ്പോള്‍ പുറകെ കൂടി താലിമാല പിടിച്ചു പറച്ചു രക്ഷപ്പെടുകയുമായിരുന്നു ഇയാളുടെ രീതി.

​പയ്യാവൂരിൽ കവ‍ർന്നത് 3 പവൻ്റെ മാല

റോഡരികില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളാണ് ലക്ഷ്യമിട്ടിരുന്നത്. ഇരിട്ടി കിളിയന്തറിയില്‍ ഇത്തരത്തില്‍ നാലു വീടുകളില്‍ കയറിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇതിനിടെ പയ്യാവൂരിലെ മോഷണത്തില്‍ പങ്കുണ്ടന്ന് മൊഴി നല്‍കിയ സാഹചര്യത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പയ്യാവൂര്‍ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. പയ്യാവൂര്‍ കണ്ടകശേരിയിലെ മുരിക്കുന്നേല്‍ മേരിയുടെ മൂന്ന് പവന്റെ മാലയാണ് ഇയാള്‍ കവര്‍ന്നത്. ഷാജിയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടുന്നതിനായി പയ്യാവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി ഉഷാദേവി തളിപ്പറമ്പ്‌ കോടതിയില്‍ ഹർജി നല്‍കിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തും.

​വായ പൊത്തിപിടിച്ച് സ്വര്‍ണമാല തട്ടിപ്പറിച്ചു

കഴിഞ്ഞ ഒന്‍പതിന് രാവിലെയാണ് ഇയാള്‍ വെള്ളം ചോദിച്ചു മേരിയുടെ വീട്ടില്‍ കയറി മൂന്ന് പവന്റെ മാല കവര്‍ന്ന് രക്ഷപ്പെട്ടത്. വെള്ളമെടുക്കാന്‍ പോയ മേരിയുടെ പുറകെ പതുങ്ങി പോയി ഇവരുടെ വായ പൊത്തിപിടിച്ച് സ്വര്‍ണമാല തട്ടിപ്പറിച്ചു രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പയ്യാവൂര്‍ പോലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചു അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്