ആപ്പ്ജില്ല

ആഹ്‌ളാദങ്ങള്‍ക്ക് മേൽ പതിച്ച വൻ ദുരന്തം; ഖോന ഇനി കണ്ണുനീര്‍ത്തുള്ളി; കരളുരുകും വേദനയോടെ യാത്രാമൊഴി

തലശേരി ജഗന്നാഥ ക്ഷേത്രച്ചിറയില്‍ മുങ്ങിമരിച്ച രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശിനിയായ ഖോനയുടെ മൃതദേഹം സംസ്കരിച്ചു. വന്‍ജനാവലിയുടെയും സാന്നിധ്യത്തില്‍ കണ്ടിക്കല്‍ വാതക ശ്മശാനത്തിലായിരുന്നു സംസ്‌കാരം.

Samayam Malayalam 17 Mar 2022, 11:50 am
തലശേരി (Kannur): ദുരന്തങ്ങള്‍ പലതും കണ്ടവരാണ് തലശേരിക്കാര്‍. എന്നാല്‍ അടുത്ത കാലത്തൊന്നും തലശേരിയുടെ ആഹ്‌ളാദങ്ങള്‍ക്കുമേല്‍ ഇത്രയും വലിയദുരന്തം വന്നുപതിച്ചിട്ടില്ല. ടെംപിള്‍ ഗേറ്റ് ട്രെയിന്‍ ദുരന്തത്തിനു ശേഷം ജഗന്നാഥ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ രാജസ്ഥാന്‍ ബാലികയുടെ വിയോഗം അക്ഷരാര്‍ഥത്തില്‍ നാടിനെ കരയിച്ചു. തലശേരി ജഗന്നാഥ ക്ഷേത്രച്ചിറയില്‍ മുങ്ങിമരിച്ച രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശിനിയായ ഖോനയ്ക്ക് തലശേരി യാത്രാമൊഴിയേകി.
Samayam Malayalam thalassery says bye to rajasthan girl khona who came to sell balloons at jagannatha temple
ആഹ്‌ളാദങ്ങള്‍ക്ക് മേൽ പതിച്ച വൻ ദുരന്തം; ഖോന ഇനി കണ്ണുനീര്‍ത്തുള്ളി; കരളുരുകും വേദനയോടെ യാത്രാമൊഴി



​വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കാരം

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതോടെ ബന്ധുക്കളുടെയും വന്‍ജനാവലിയുടെയും സാന്നിധ്യത്തില്‍ മൃതദേഹം ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ കണ്ടിക്കല്‍ വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഖോനയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേരായിരുന്നു സംസ്‌ക്കരണ സ്ഥലത്തെത്തിയിരുന്നത്. ജഗന്നാഥ ക്ഷേത്രം ജ്ഞാനോദയ ട്രസ്റ്റ് ആണ് സംസ്‌കാര ചടങ്ങുങ്ങള്‍ക്ക് ചെലവ് വഹിച്ചത്.

​നാടിനെ നടുക്കിയ അപകടം

തലശേരി നഗരസഭാ അധ്യക്ഷ കെ എം ജമുനാറാണി, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, ജ്ഞാനാദയ പ്രസിഡന്റ് അഡ്വ. കെ സത്യന്‍, ഡയറക്ടര്‍ സി ഗോപാലന്‍, ടി പി ഷിജു, കൗണ്‍സിലര്‍ ഫൈസല്‍ പുനത്തില്‍, ഐആര്‍പിസി തലശേരി സോണല്‍ ചെയര്‍മാന്‍ സി വത്സന്‍ എന്നിവര്‍ അന്ത്യമോപചരം അര്‍പ്പിക്കാനെത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു ഏഴുവയസുകാരിയ ഖോന കൂട്ടുകാരാടൊപ്പം ചിറയില്‍ ഇറങ്ങിയത്. ഖോനയെ കരയ്‍ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഖോനയുടെ കൂടെ കുളത്തിലിറങ്ങിയ ശിവാനി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

​പൊടുന്നനെ വന്ന ദുരന്തം

രണ്ടുവര്‍ഷത്തോളം വരിഞ്ഞുമുറുക്കിയ കൊവിഡ് അയഞ്ഞപ്പോള്‍, പതിവില്‍ കവിഞ്ഞ ഉത്സാഹത്തോടെയാണ് ഇക്കുറി ജഗന്നാഥ ക്ഷേത്ര ഉത്സവം ആഘോഷിക്കാൻ തലശേരിക്കാര്‍ എത്തിയത്. വരും ദിവസങ്ങളില്‍ റെക്കോര്‍ഡ് ജനക്കൂട്ടത്തെയാണ്‌ ക്ഷേത്ര ഭാരവാഹികളും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ പൊടുന്നനെയാണ് മാറിമറിഞ്ഞത്. കൊടിയേറ്റം കഴിഞ്ഞ് ഉത്സവത്തിനു നല്ല ജനത്തിരക്കേറിയ ദിവസമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരം. ഇതിനിടെയാണ്‌ ക്ഷേത്ര ചിറയുടെ സമീപത്തു നിന്നും കൂട്ടനിലവിളിയുയര്‍ന്നത്.

​സംഭവം കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍

ഉത്സവത്തിന് ബലൂണ്‍ വില്‍ക്കാനെത്തിയ രാജസ്ഥാന്‍ കുടുംബത്തിലെ ഏഴുവയസുകാരിയായ ഖോന കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ താഴുകയായിരുന്നു. ഇതുകണ്ട ഉത്സവത്തിനെത്തിയ നാട്ടുകാരില്‍ ചിലര്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ ഉടന്‍ പുറത്തെടുത്ത് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഖോനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള മറ്റൊരു കുട്ടിയായ ശിവാനിയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിക്കാന്‍ പോലീസിനു കഴിഞ്ഞതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.

​ഉത്സവപ്പറമ്പുകളിലെ സ്ഥിരം സാന്നിധ്യം

തലശേരി മേഖലയിലെ ഉത്സവപ്പറമ്പുകളിലെ സ്ഥിരം സാന്നിധ്യമാണ്‌ ഖോനയുടെ കുടുംബം. അണ്ടലൂര്‍ കാവിലെ ബലൂണ്‍ വില്‍പ്പനക്കാരിയായ കിസുബൂവെന്ന സുന്ദരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരുന്നു. ഇതിനു പിന്നാലെ ജഗന്നാഥ ക്ഷേത്ര ഉത്സവത്തില്‍ താരമാകാനിരുന്നതായിരുന്നു ഖോനയെന്ന ഏഴുവയസുകാരിയും. ഖോനയുടെ വിയോഗമറിഞ്ഞ് കുടുംബാംഗങ്ങളും ബന്ധുക്കളും തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്‍പില്‍ നിന്നും അലമുറയിട്ടു കരഞ്ഞത് കൂടിനില്‍ക്കുന്നവരുടെ കണ്ണുനനയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്