ആപ്പ്ജില്ല

പോസ്റ്റ് മാറ്റിയിടാൻ 1000 രൂപ കൈക്കൂലി, വിജിലൻസിനെ കണ്ടപ്പോൾ പണം വിഴുങ്ങി, സബ് എൻജിനീയർ പിടിയിൽ

കണ്ണൂർ അഴീക്കോട് കൈക്കൂലി കേസിൽ കെഎസ്ഇബി സബ് എൻജിനീയർ പിടിയിൽ. അഴീക്കോട് കെഎസ്ഇബി ഓഫീസിലെ സബ് എൻജിനീയർ ജോ ജോസഫിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.

Samayam Malayalam 27 Aug 2022, 8:21 pm
അഴീക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എൻജിനീയർ വിജിലൻസ് പിടിയിൽ. അഴീക്കോട് കെഎസ്ഇബി ഓഫീസിലെ സബ് എൻജിനീയർ ജോ ജോസഫിനെയാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. പിടികൂടുമെന്നുറപ്പായപ്പോൾ കൈക്കൂലി നോട്ടുകൾ വിഴുങ്ങിയ സബ് എഞ്ചിനീയറെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. കണ്ണൂർ പൂതപ്പാറ സ്വദേശിയായ അബ്ദുൾ ഷുക്കൂറിന്റെ പരാതിയിലാണ് വിജിലൻസിൻ്റെ നടപടി.
Samayam Malayalam vigilance team arrested kseb sub engineer in bribe case at azhikode
പോസ്റ്റ് മാറ്റിയിടാൻ 1000 രൂപ കൈക്കൂലി, വിജിലൻസിനെ കണ്ടപ്പോൾ പണം വിഴുങ്ങി, സബ് എൻജിനീയർ പിടിയിൽ



​ലൈൻ മാറ്റാൻ അപേക്ഷ

അബ്ദുൾ ഷുക്കൂറിന്റെ വീടിൻ്റെ മുൻവശത്തുള്ള കാർഷെഡിനു മുകളിൽ കൂടി അപകടകരമായി പോകുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടി അഴീക്കോട് കെഎസ്ഇബി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ, സബ് എൻജിനീയറായ ജോ ജോസഫിനോട് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ചതിനു ശേഷം പോസ്റ്റ് മാറ്റി ഇടുന്നതിന് 5,550 രൂപ നിർദേശിക്കുകയും ചെയ്തു.

​കാണേണ്ട രീതിയിൽ കണ്ടാൽ ഉടൻ നടപടി

അബ്ദുൾ ഷുക്കൂർ ഇക്കഴിഞ്ഞ ബുധനാഴ്ച്ച ഫീസ് തുക അടക്കുകയും ചെയ്തു. ശേഷം ജോ ജോസഫ് അബ്ദുൽ ഷുക്കൂറിനെ ബന്ധപ്പെട്ട് തനിക്ക് എറണാകുളത്തേക്കു ട്രാൻസ്ഫർ ആണെന്നും കാണേണ്ട രീതിയിൽ കണ്ടാൽ ഇന്ന് തന്നെ ഇലക്ട്രിക് പോസ്റ്റ് മാറ്റിയിടാൻ സാധിക്കുമെന്നും ഇല്ലെങ്കിൽ ഒരു മാസമെങ്കിലും കഴിഞ്ഞു മാത്രമേ മാറ്റിയിടാൻ സാധിക്കൂവെന്നും അറിയിച്ചു. എന്താണ് ഉദ്ദേശിക്കുന്നതെന്ന് അബ്ദുൾ ഷുക്കൂർ ചോദിച്ചപ്പോൾ 1000 രൂപ കൈക്കൂലി നൽകിയാൽ ഇന്നേദിവസം തന്നെ ഇത് മാറ്റിയിട്ട് തരാമെന്നും അറിയിച്ചു.

​കെണി ഒരുക്കി വിജിലൻസ്

കൈക്കൂലി ആവശ്യപ്പെട്ട വിവരം അബ്ദുൽ ഷുക്കൂർ കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു. ഇതോടെ വിജിലൻസ് സംഘം കെണി ഒരുക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അബ്ദുൾ ഷുക്കൂറിന്റെ വീടിനു സമീപം വെച്ച് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ജോ ജോസഫിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. കൈക്കൂലി വാങ്ങിയതിനു ശേഷം വിജിലൻസ് സംഘത്തെ കണ്ട ജോ ജോസഫ് മതിൽ ചാടി കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും 1000 രൂപ വിഴുങ്ങുകയും ചെയ്തു. വിജിലൻസ് സംഘം ഓടിച്ചിട്ടാണ് പ്രതിയെ പിടികൂടിയത്. ം പ്രതിയെ പിടികൂടാൻ സാധിച്ചത്.

​1000 രൂപ വിഴുങ്ങിയെന്ന് പ്രതി

ഫിനോഫ്തലിൻ പരിശോധനയിൽ ജോ ജോസഫ് കൈക്കൂലി വാങ്ങിയതായി തെളിവ് ലഭിച്ചു. എന്നാൽ കൈക്കൂലിയായി വാങ്ങിയ ആയിരം രൂപ വിഴുങ്ങിയതായി പ്രതി പറഞ്ഞു. തുടർന്ന് പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. വിജിലൻസ് സംഘത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ബാബു പെരിങ്ങേത്ത്, സബ് ഇൻസ്പെക്ടർ പങ്കജാക്ഷൻ, എഎസ്ഐമാരായ നാരായണൻ, നിജേഷ്, ബിജു, ജയശ്രീ, എസ്സിപിഒമാരായ സുഗീഷ്, നിതീഷ്, ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ തലശേരി വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്