പുഷ്പൻ്റെ സഹോദരനു പിന്നാലെ രക്തസാക്ഷിയുടെ ഭാര്യയും കുടുംബവും ബിജെപിയിൽ! സിപിഎമ്മിനെ വെട്ടിലാക്കി കൊഴിഞ്ഞുപോക്ക്
കാസർകോട് ദേലംപാടിയിൽ രക്തസാക്ഷിയായ രവീന്ദ്ര റാവുവിൻ്റെ ഭാര്യയും കുടുംബവും ബിജെപിയിൽ ചേർന്നു
സിപിഎം നേതൃത്വം സഹായിച്ചില്ല...
രവീന്ദ്ര റാവുവിൻ്റെ സ്വത്ത് ഇതുവരെയും ഭാര്യയ്ക്ക് ലഭിച്ചിട്ടില്ല. കൂട്ടുസ്വത്തായതിനാല്‍ ഇത് ഭാഗം വെച്ചു നല്‍കുന്നതിനായി പാര്‍ട്ടിയെ സമീപിച്ചെങ്കിലും അനുകൂലമായ നിലപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വീകരിച്ചിരുന്നില്ല. വീട് മാത്രമാണ് ഭാരതിക്കും കുടുംബത്തിനും ലഭിച്ചത്. ഇതില്‍ പ്രതീക്ഷ നഷ്ടപെട്ട കുടുംബം ബിജെപിയെ സമീപിക്കുകയായിരുന്നുവെന്ന് ദേശീയ കൗണ്‍സില്‍ അംഗം പ്രമീളാ സി നായക് പറഞ്ഞു.
നേതൃത്വത്തെ വെട്ടിലാക്കി കൊഴിഞ്ഞുപോക്ക്
ദേലംപാടി പഞ്ചായത്തില്‍ തദ്ദേശ തെരെഞ്ഞടുപ്പിന് മുൻപ് സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കണ്ണൂരില്‍ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ചൊക്ലിയിലെ പി ശശിയും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കാസര്‍കോട്ട് സിപിഎമ്മിന്റെ ജ്വലിക്കുന്ന രക്തസാക്ഷി രവീന്ദ്ര റാവുവിന്റെ കുടുംബം ബിജെപിയില്‍ ചേര്‍ന്നത്.
റാവുവിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാര്‍
2011 മെയ് 13 നാണ് സിപിഎം സജീവ പ്രവര്‍ത്തകനായിരുന്ന ബാലനടുക്കം ഏടോണിയിലെ പരേതനായ ശ്രീനിവാസ റാവു കമല ദമ്പതികളുടെ മകന്‍ നാട്ടുകാരുടെ ബാവ എന്ന രവീന്ദ്രറാവുവിനെ കോണ്‍ഗ്രസുകാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തി സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് പിന്നില്‍ നിന്ന് വെടിയുതിര്‍ത്തത്. ബാലനടുക്കം സിപിഎം ബ്രാഞ്ചംഗമായിരുന്നു റാവു. കള്ളത്തോക്ക് ഉപയോഗിച്ച് വെടിവെച്ച് രവീന്ദ്ര റാുവിനെ കൊന്ന കേസിലെ മുഖ്യപ്രതി അഡൂര്‍ ബെള്ളച്ചേരിയിലെ ശ്രീധരനെ (46) പിന്നീട് പോലീസ് പിടികൂടിയിരുന്നു.