ആപ്പ്ജില്ല

പറമ്പ് കിളച്ചപ്പോൾ ഇരുമ്പയിര്! ടിപ്പുവിൻ്റെ കാലത്തെ ആയുധശാലയുടെ അവശിഷ്ടമോ? സംഭവം കാസർകോട്

കാസർകോട് ജില്ലയിലെ മട്ടലായിക്കുന്നിനു സമീപത്തുനിന്നും ഇരുമ്പയിര് കണ്ടെത്തി. കൊടക്കാട് സ്വദേശിയുടെ പറമ്പിലെ ചെങ്കല്‍പാറ കിളച്ചപ്പോഴാണ് രണ്ടടി താഴെ ഇരുമ്പയിര് കണ്ടെത്തിയത്.

Lipi 18 Oct 2020, 7:05 pm
കാസര്‍കോട്: മട്ടലായിക്കുന്നിനു സമീപത്തുനിന്നും കണ്ടെത്തിയത് ടിപ്പുവിൻ്റെ കാലത്തെ ആയുധശാലയുടെ അവശിഷ്ടമോ? കൊടക്കാട് വില്ലേജിലെ വിജയന്‍ ആനിക്കാടിയുടെ പറമ്പില്‍ ചെങ്കല്‍പാറ കിളച്ചപ്പോഴാണ് രണ്ടടി താഴെ ഇരുമ്പയിര് കണ്ടെത്തിയത്. പ്രത്യേക രൂപത്തിലുള്ള വസ്തു പാറക്കടിയില്‍ കണ്ടെത്തിയതോടെ, വിവരം കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ചരിത്രാധ്യാപകന്‍ നന്ദകുമാര്‍ കോറോത്തിനെ അറിയിക്കുകയായിരുന്നു.
Samayam Malayalam Kasaragod Iron Ore Found
കണ്ടെത്തിയ ഇരുമ്പയിര്


വീഡിയോ കോളിലൂടെ പരിശോധിച്ചപ്പോഴാണ് ലഭിച്ച വസ്തുവിൻ്റെ ചരിത്രപ്രാധാന്യം മനസിലായത്. തുടർന്ന് പ്രമുഖ ജിയോളജിസ്റ്റും മുന്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായ പ്രൊഫ. വി ഗോപിനാഥനെ വിവരമറിയിച്ചു. വെട്ടുകല്ലില്‍ രൂപപ്പെട്ട ഇരുമ്പയിരായ ലിമൊനൈറ്റ് ആണിതെന്നും ഇരുമ്പ് അംശം കൂടുതലുള്ള കരിങ്കല്ല് മഴയും വെയിലും ഏറ്റ് തുരുമ്പിക്കുന്ന അവസ്ഥയില്‍ ഇങ്ങനെയാകുമെന്നും അദ്ദേഹം പറയുന്നു. ക്രിസ്തുവര്‍ഷം തുടങ്ങുന്നതിനും മുൻപുതന്നെ ഇരുമ്പിന് വേണ്ടി ഖനനം ചെയ്യുന്ന ഒരു പദാര്‍ഥമാണിത്. തവിട്, മഞ്ഞ, കറുപ്പ് നിറങ്ങളില്‍ ആകര്‍ഷകമായി വെട്ടുകല്ലുകള്‍ക്കിടയില്‍ ഇവ കാണപ്പെടുന്നു. മഞ്ഞ പെയിന്റ് ഉണ്ടാക്കാനും ഇരുമ്പ് ആവശ്യമായ എല്ലാ പദാര്‍ഥങ്ങള്‍ ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: അരനൂറ്റാണ്ട് പഴക്കമുള്ള മരങ്ങള്‍ മുറിച്ചുമാറ്റി; റീത്ത് വെച്ച് പ്രതിഷേധവുമായി നന്മമരം



ടിപ്പുവിന്റെ ആയുധശാലയുടെ അവശിഷ്ടമോ?

അയിര് ലഭിച്ച മട്ടലായികുന്നില്‍ നൂറ്റാണ്ടുകളോളം പഴക്കമുള്ള മട്ടലായി കോട്ട സ്ഥിതി ചെയ്യുന്നുണ്ട്. നീലേശ്വരം രാജാക്കന്മാരുടെയും ഇക്കേരി നായ്ക്കന്മാരുടെയും ഫ്രഞ്ചുകാരുടെയും അധീനതയിലായിരുന്നു ഈ കോട്ട. പിന്നീട് മട്ടലായി കോട്ടയും വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള അലിക്കുന്ന് കോട്ടയും ടിപ്പു സുല്‍ത്താന്‍ പിടിച്ചെടുത്തിരുന്നുവെന്നാണ് പറയുന്നത്. തദേശീയമായി സ്ഥാപിച്ച ലോഹമുരുക്കുന്ന വ്യവസായശാലകളുടെ അവശിഷ്ടമാകാമെന്നാണ് ചരിത്രഗവേഷകര്‍ പറയുന്നത്. ഇവിടെയുള്ള ആയുധശാലകള്‍ ടിപ്പുവിന്റെ മലബാറിലെ പടയോട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

Also Read: വരൂ... മഞ്ഞംപൊതിക്കുന്നിലേക്ക് പോകാം, കാസര്‍കോടിന് ഇനി വിനോദ സഞ്ചാരത്തിന്‍റെ വസന്തകാലം, 5 കോടിയുടെ വികസനം

കേരള സര്‍വകലാശാലയിലെ ജിയോളജി വിഭാഗം അധ്യാപകന്‍ കെ എസ് സജിന്‍കുമാര്‍ 'ഡിലേയ്ഡ് ലാന്‍ഡ്‌സ്‌കേപ്പ് റസ്‌പോണ്‍സസ് ടു ഹിസ്റ്റോറിക്കല്‍ ഇന്റര്‍വെന്‍ഷന്‍സ് ടിപ്പു സുല്‍ത്താന്‍സ് സ്‌മെല്‍റ്റേഴ്‌സ് ആന്റ് റീസന്റ് ലാന്‍ഡ്‌സ്ലൈഡ്‌സ്' എന്ന പ്രബന്ധത്തില്‍ ഇക്കാര്യം അഭിപ്രായപ്പെട്ടിട്ടുണ്ട്. ആനിക്കാടിയില്‍ അധികം താഴ്ചയില്‍ അല്ലാതെ ഇരുമ്പയിര് കണ്ടെത്തിയത് മട്ടലായിക്കുന്ന് കേന്ദ്രീകരിച്ചുള്ള ഇക്കേരി നായ്ക്കന്മാരുടെയും മൈസൂര്‍ സുല്‍ത്താന്മാരുടെയും മലബാറിലേക്കുള്ള അധിനിവേശത്തിൻ്റെ അടയാളമാണ്.


കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്