ആപ്പ്ജില്ല

കര്‍ണാടകത്തിന്‍റെ നിലപാടില്‍ മാറ്റമില്ല, മരണം ഏഴായി... അതിര്‍ത്തി തുറക്കുന്നതില്‍ വിട്ടുവീഴ്ചയില്ല!!

കർണാടകയിലെ ആശുപത്രികളിൽ നിന്നും വരുന്ന മലയാളികളായ രോഗികളെയും ബന്ധുക്കളെയും ആംബുലൻസിൽ അതിർത്തി വരെ എത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തലപ്പാടിയിൽ നിന്ന് വേറെ വാഹനം പിടിച്ച് വേണം കാസർകോട്ടേക്ക് വരാൻ.

Samayam Malayalam 31 Mar 2020, 7:59 pm
കാസര്‍കോട്: തലപ്പാടില്‍ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ കാസര്‍കോട് ജില്ലയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി(59) ആണ് ഇന്ന് മരിച്ചത്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുമ്പള സഹകരണ ആശുപത്രിയില്‍ 'എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മഞ്ചേശ്വരം സ്വദേശി ശേഖര്‍ (49) ആണ് ഇതിന് മുമ്പ് ചികിത്സ കിട്ടാതെ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിയിലായിരുന്നു ചികിത്സ നടത്തിവന്നത്. മംഗളൂരുവില്‍ പോയി ചികിത്സ തേടാന്‍ കഴിയാതെ ഇന്നലെ കാസര്‍കോട് മൂന്നുപേര്‍ മരിച്ചിരുന്നു. കര്‍ണാടകം അതിര്‍ത്തി തുറക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് മൂന്നുജീവനുകള്‍ കൂടി നഷ്ടമായത്..
Samayam Malayalam Karnataka border


Also Read: കണ്ണൂരിലെ മുപ്പതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവുമില്ലെന്ന് ട്വീറ്റ്; സഹായ ഹസ്തവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍!

മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവ, കുഞ്ചത്തൂര്‍ സ്വദേശി ആയിഷ, ചെറുഗോളിയിലെ അസീസ് ഹാജി എന്നിവരാണ് മരിച്ചത്. അതിര്‍ത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് മൂവരും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകും വഴിയാണ് ആംബുലന്‍സില്‍ വച്ച് വൈകിട്ട് 5.15 ഓടെയാണ് മാധവയുടെ മരണം. കാസര്‍കോടുകാരന്‍ എന്ന നിലയില്‍ തിരിച്ചയക്കപ്പെട്ട ഉപ്പള നയാബസാറിലെ അസീസ് ഹാജി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ രാവിലെയാണ് മരിച്ചത്.

കുഞ്ചത്തൂര്‍ സ്വദേശി ആയിഷയാണ് വൈകീട്ടോടെ മരിച്ചത്. ആയിഷയെ അത്യാസന്ന നിലയില്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ മംഗളൂരുവിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് സാധ്യമല്ലാത്തതിനാല്‍ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Also Read: പത്തനംതിട്ട ജില്ലയില്‍ ഏപ്രില്‍ 14 വരെ നിരോധനാജ്ഞ നീട്ടി

വഴിമധ്യേ ഉദുമയില്‍ വച്ചാണ് മരണം സംഭവിച്ചത്. കുഞ്ചത്തൂര്‍ സ്വദേശി ഹമീദ്, കര്‍ണാടക ബണ്ട് വാള്‍ സ്വദേശി പാത്തുമ്മ എന്നിവരും ചികില്‍സ കിട്ടാതെ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു. അതിർത്തി തുറന്നു നൽകണമെന്ന് കേരള ഹൈക്കോടതി കർണാടകയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. അതേ സമയം കർണാടകയിലെ ആശുപത്രികളിൽ നിന്നും വരുന്ന മലയാളികളായ രോഗികളെയും ബന്ധുക്കളെയും ആംബുലൻസിൽ അതിർത്തി വരെ എത്തിക്കുന്നുണ്ട്. തലപ്പാടിയിൽ നിന്ന് വേറെ വാഹനം പിടിച്ച് വേണം കാസർകോട്ടേക്ക് വരാൻ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്