ആപ്പ്ജില്ല

അങ്കണവാടിക്ക് സ്ഥലം നൽകാനാരുമില്ല; സഹോദരന്മാരുടെ ആഗ്രഹം നിറവേറ്റി ജില്ലാ കളക്ടർ

മൂന്ന് സഹോദരന്മാർ ചേർന്നാണ് അംഗണവാടിക്കുള്ള വസ്തു നൽകിയത്. അങ്കണവാടി ഇത് വരെ പ്രവർത്തിച്ചിരുന്നത് കമ്യൂണിറ്റി ഹാളിലായിരുന്നു

Lipi 8 Nov 2020, 5:53 pm
കാസര്‍കോട്:അങ്കണവാടി കെട്ടിടത്തിനുള്ള ഭൂമിക്കായി നെട്ടോട്ടമോടുമ്പോള്‍ സ്വന്തം ഭൂമി ദാനം ചെയ്ത് മാതൃകയായി നരിയന്റെ പുന്നയിലെ സഹോദരങ്ങള്‍. നാട്ടിലെ അങ്കണവാടിക്ക് സ്വന്തമായി സ്ഥലം വേണമെന്ന ബാബു നായിക്കിന്റെയും നാരായണ നായിക്കിന്റെയും തുമ്മയ്യ നായിക്കിന്റെ ആഗ്രഹം സഫലമാക്കിയത് ജില്ലാ കളക്ടര്‍ ഡി.സജിത്ത് ബാബുവാണ്. സഹോദരങ്ങളായ ഇവര്‍ മൂന്നുപേരും കൂടി മൂന്നേമുക്കാല്‍ സെന്റ് സ്ഥലം കുറ്റിക്കോലിലെ നരിയന്റെ പുന്നയിലെ 105 ാം നമ്പര്‍ അംഗന്‍വാടിക്ക് വേണ്ടി ദാനം ചെയ്തു. ഭൂമിക്ക് വേണ്ടി തര്‍ക്കങ്ങളും കൊലകളും നടത്തുന്നവരുടെ ഇടയില്‍ ഇങ്ങനെയും ചിലരുണ്ടെന്നുള്ള ഓര്‍മപ്പെടുത്തലായിരുന്നു ചടങ്ങ്.
Samayam Malayalam kasaragod
അങ്കണവാടിക്കുള്ള ഭൂമി കൈമാറുന്നു


Also Read: എംവിആർ വിട പറഞ്ഞിട്ട് 6 വർഷങ്ങൾ; വീണ്ടും പിളരാനായി മത്സരിക്കുന്ന സിഎംപി! കാണാതെ പോകരുത് ജീവിച്ചിരിക്കുന്ന ഈ രക്തസാക്ഷിയെ...

ഇതുവരെ പ്രവര്‍ത്തിച്ചത് കമ്മ്യൂണിറ്റി ഹാളില്‍

നിലവില്‍ കുറ്റിക്കോലിലെ നരിയന്റെ പുന്നയിലെ 105 ാം നമ്പര്‍ അങ്കണവാടി കമ്മ്യൂണിറ്റി ഹാളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം വരെ 20 ഓളം കുട്ടികളാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അങ്കണവാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്നത് ഇവിടുത്തുകാരുടെ സ്വപ്നമായിരുന്നു. പക്ഷെ ആരും സ്ഥലം നല്‍കാന്‍ മുന്നോട്ട് വന്നിരുന്നില്ല. സമീപത്ത് റവന്യൂഭൂമിയും ഉണ്ടായിരുന്നില്ല. ഈ പ്രശ്‌നം മനസിലാക്കിയ സമീപവാസികളായ സഹോദരന്മാര്‍ അധികൃതരെ ആഗ്രഹമറിയിച്ചിരുന്നു. അങ്ങനെയാണ് കളക്ടര്‍ നേരിട്ടെത്തി ഭൂമി കൈമാറാനെത്തിയത്. സ്വന്തമായി സ്ഥലമെന്ന ഇവിടുത്തുകാരുടെ സ്വപ്നമാണ് ഈ മൂന്ന് സഹോദരങ്ങളുടെ സല്‍പ്രവൃത്തിയാല്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. നരിയന്റെ പുന്നയില്‍ നടന്ന ചടങ്ങില്‍, അങ്കണവാടിക്ക് ഭൂമി ദാനം ചെയ്യുന്നതിന്റെ സമ്മതപത്രം ബാബു നായിക്കിന്റെ ഭാര്യ ഭാര്‍ഗ്ഗവി ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന് കൈമാറി. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രജ്ഞിത്ത്, ഭൂമി ദാനം ചെയ്ത നാരായണ നായിക്ക്, തുമ്മയ്യ നായിക്ക്, കാറഡുക്ക അഡീഷണല്‍ സിഡിപിഒ സജിത, ഐസിഡിഎസ് സൂപ്രവൈസര്‍ സന്ധ്യ, എന്‍ എന്‍എം ജില്ലാ കോര്‍ഡിനേറ്റര്‍ വിപിന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍, കെഎന്‍ രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

Also Read: പൂക്കോയ തങ്ങൾ ഒളിവിൽ; കമറുദ്ദീനെതിരെ പാര്‍ട്ടി നടപടി? ഇന്ന് നിർണായക ലീഗ് യോഗം

രാജ്യത്ത് സ്വന്തമായി ഭൂമിയുള്ള ആദ്യ ജില്ലയാകുമ്പോള്‍

ജില്ലയില്‍ ആകെയുള്ള 1348 അങ്കണവാടികളില്‍, ഇനി 16 അങ്കണവാടികള്‍ക്ക് മാത്രമേ സ്വന്തമായി സ്ഥലം ഇല്ലാത്തതായിയുള്ളൂ. ഇത് പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി സ്ഥലമുള്ള രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം കാസര്‍കോടിന് സ്വന്തമാകും. ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് അങ്കണവാടിക്ക് വേണ്ടി സ്ഥലം കണ്ടെത്തുന്ന നടപടികള്‍ ത്വരിതപ്പെടുത്തുന്നത്.

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്