ബുര്‍ജ് ഖലീഫയുടെ 122-ാം നിലയില്‍ സ്വര്‍ണ കേക്ക് മുറിച്ചും ദേശീയപതാക പാറിപ്പറത്തിയും ആഘോഷം; യുഎഇയുടെ ദേശീയ ദിനത്തില്‍ താരമായത് ഈ കാസര്‍കോട് സ്വദേശി
യുഎഇയുടെ ദേശീയ ദിനത്തില്‍ താരമായി കാസർകോട് സ്വദേശി ഇഖ്ബാല്‍ ഹത്ബൂ
ഇഖ്ബാലിന്റെ വാഹനാലങ്കാരക്കാഴ്ച്ച
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് യുഎഇയുടെ കൂറ്റന്‍ ദേശീയപതാക വായുവില്‍ വീശി. സാമൂഹിക അകലം പാലിച്ച് സുഹൃത്തുക്കളും ഒപ്പം കൂടി. പിന്നീട് 122ാം നിലയില്‍ വെച്ച് സ്വര്‍ണ കേക്ക് മുറിച്ച് ആഘോഷവും. യുഎഇയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും നടത്തി. ഇഖ്ബാലിന്റെ വാഹനാലങ്കാരക്കാഴ്ച്ചയാണ് ആഘോഷത്തെ വ്യത്യസ്തമാക്കിയത്. 12 വര്‍ഷമായി വ്യത്യസ്ത വാഹനങ്ങളില്‍ ഇഖ്ബാല്‍ കൗതുകം തീര്‍ത്തുവരികയായിരുന്നു. ഇത്തവണ ഇഖ്ബാല്‍ കൈയ്യൊപ്പിനായി തയാറായിരിക്കുന്നത് വാഹനങ്ങളിലെ രാജാവ് റോള്‍സ് റോയിസ് കൊളിനീംഗ് ആണ്. ശൈഖ് ഹംദാനും ഒട്ടകവും കാലിഗ്രാഫി പശ്ചാത്തലത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
യുവാക്കള്‍ക്ക് മാതൃകയായി ശൈഖ് ഹംദാന്‍
ശൈഖ് ഹംദാനെ തെരഞ്ഞെടുക്കുവാന്‍ പ്രത്യേക കാരണവുമുണ്ട്. ഇഖ്ബാല്‍ പറയുന്നത് ഇങ്ങനെ; ആരോഗ്യ, കായിക, മത സംസ്‌കാരിക രംഗത്തായാലും ശൈഖ് ഹംദാന്റെ ചുറുചുറുക്ക് ഒന്ന് വേറെ തന്നെയാണ്. യുവാക്കള്‍ക്ക് എന്നും മാതൃകയാണ് ശൈഖ് ഹംദാന്‍. ഒട്ടകങ്ങളുടെ തോഴന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ഒട്ടകവും ശൈഖ് ഹംദാനും കാലിഗ്രാഫി പശ്ചാത്തലത്തിലാണ് വാഹനം അലങ്കരിച്ചിരിക്കുന്നത്. ദേശീയദിന കാഴ്ചയില്‍ മലയാളികളുടെ പ്രഥമ സാന്നിധ്യമായിരുന്നു ഇഖ്ബാല്‍ ഹത്ബുര്‍. യുഎഇയുടെ മരുമകനാണ് ഇഖ്ബാല്‍.
ചാരിറ്റിയിലും ഇഖ്ബാല്‍ ശ്രദ്ധേയന്‍
വാഹന അലങ്കാരം കൊണ്ട് മാത്രമല്ല ഇഖ്ബാല്‍ ശ്രദ്ധേയന്‍. പല ചാരിറ്റി പ്രവര്‍ത്തനങ്ങളും ചെയ്യുന്നു. അതിലൊന്നാണ് ബേക്കലില്‍ നടത്തിവരുന്ന മഹര്‍ എന്ന സമൂഹ വിവാഹം. ധാരാളം പേരുടെ വിവാഹ സ്വപ്നങ്ങള്‍ പൂവണിയിച്ചിട്ടുണ്ട്. നാട്ടിലുള്ള പലപദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തന്നെക്കൊണ്ടാവും വിധം സഹായങ്ങള്‍ ചെയ്തു വരുന്നു. യുഎഇ ലോകത്തിന് മാതൃകയാവുന്നത് അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇഖ്ബാല്‍ പറയുന്നു.
ആഘോഷം മലയാള നാടിൻ്റെ സ്നേഹം പ്രകടിപ്പിക്കാൻ
ഈ രാജ്യത്തെപ്പോലെയാവാന്‍ ഒരു രാജ്യത്തിനും കഴിയില്ല. ജാതി മത ഭേദമില്ലാതെ ഒരു ലോകം എന്ന വിശാല കാഴ്ചപ്പാട് മാത്രം മതി ഈ രാജ്യത്തെ നെഞ്ചിലേറ്റാന്‍. മലയാളിയെ എന്നും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന യുഎഇ എന്ന മഹത്തായ രാജ്യത്തോടുള്ള മലയാള നാടിന്റെ സ്‌നേഹം കാണിക്കാനാണ് ഇങ്ങനെ ഒരു ആശയം നടപ്പാക്കിയതെന്ന് ഇഖാബാല്‍ പറയുന്നു. സംവിധായകന്‍ ഒമര്‍ ലുലു, സാജിദ് മവ്വല്‍, മനാഫ് കുന്നില്‍, ഫായി എന്നിവരും ഇഖ്ബാലിനൊപ്പം ആഘോഷത്തില്‍ ഉണ്ടായിരുന്നു.