ആപ്പ്ജില്ല

സര്‍ക്കസ് നടത്താന്‍ വളര്‍ത്തുമൃഗങ്ങളുമായെത്തി, ലോക്ക് ഡൗണില്‍ കാസർകോട് കുടുങ്ങി; നാട്ടിലേക്ക് മടങ്ങാന്‍ യാചിച്ച് മഹാരാഷ്ട്രയിലെ മൂന്ന് കുടുംബങ്ങള്‍

ദുരിത കയത്തില്‍പെട്ട് ഒരുമാസമായി ഇവര്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മൈതാനത്ത് കുടുങ്ങിക്കിടക്കുകയാണ്.

Samayam Malayalam 19 Apr 2020, 4:58 pm
കാസര്‍കോട്: ലോക്ക് ഡൗണ്‍ എന്താണെന്ന് ഇവര്‍ക്കറിയില്ല. അത് ഇത്ര ദുരിതം തീര്‍ക്കുമെന്നും ഇവര്‍ക്കറിയില്ല. തിരിച്ചുപോകാന്‍ പോലും പണമില്ലാതെ മൂന്നുകുടുംബങ്ങള്‍ അധികൃതരുടെ കനിവ് തേടുകയാണ്. ഏറെ പ്രതീക്ഷകളുമായാണ് മഹാരാഷ്ട്രയിലെ സോളാപൂരില്‍നിന്നുള്ള ശിവാജി ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘം കാസര്‍കോട് അഡൂരിലെത്തിയത്.
Samayam Malayalam maharashtra native families came for circus in kerala and trapped in kasaragod after lockdown
സര്‍ക്കസ് നടത്താന്‍ വളര്‍ത്തുമൃഗങ്ങളുമായെത്തി, ലോക്ക് ഡൗണില്‍ കാസർകോട് കുടുങ്ങി; നാട്ടിലേക്ക് മടങ്ങാന്‍ യാചിച്ച് മഹാരാഷ്ട്രയിലെ മൂന്ന് കുടുംബങ്ങള്‍


​ദുരിത കയത്തില്‍പെട്ട് ഒരുമാസം

അഡൂര്‍ മഹാവിഷ്ണുക്ഷേത്ര വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് സര്‍ക്കസും അനുബന്ധ വിനോദോപാധികളും നടത്താനായിരുന്നു സംഘത്തിന്റെ പരിപാടി. മാര്‍ച്ച് 14 മുതല്‍ 19 വരെയായിരുന്നു ഉത്സവം നിശ്ചയിച്ചിരുന്നത്. ലോക്ക് ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിച്ചതോടെ ഉത്സവം നിര്‍ത്തിവച്ചു. ഇതോടെ സര്‍ക്കസും അനുബന്ധ വിനോദോപാധികളുമായെത്തിയ ഷിന്‍ഡെയ്ക്ക് തമ്പുയര്‍ത്താന്‍ കഴിഞ്ഞില്ല. മരണക്കിണര്‍ കുഴിക്കാനും. ജീവിതം ലോക്ക് ഡൗണില്‍ നിശ്ചലമായി. ദുരിത കയത്തില്‍പെട്ട് ഒരുമാസമായി ഇവര്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മൈതാനത്ത് കുടുങ്ങിക്കിടക്കുകയാണ്.

​ആറ് കുട്ടികളടങ്ങുന്ന മൂന്ന് കുടംബം

'പോകാന്‍ നിവൃത്തിയില്ല, ഇവിടുത്തെ മനുഷ്യര്‍ ദൈവങ്ങളെപ്പോലെയായതുകൊണ്ട് പട്ടിണികിടക്കാതെ കഴിയുന്നു.'തത്കാലം തലചായ്ക്കാന്‍ കെട്ടിയ ടെന്‍ഡിനകത്തിരുന്ന് ഷിന്‍ഡെ പറഞ്ഞു. ആറ് കുട്ടികളടങ്ങുന്ന മൂന്ന് കുടംബങ്ങളാണിവര്‍. എല്ലാവര്‍ഷവും കേരളത്തിലെയും കര്‍ണാടകത്തിലെയും ഉത്സവ സീസണില്‍ സോളാപ്പൂരില്‍നിന്നു എത്തും. മൂന്നുനാലുമാസം ഒരു ഡസനോളം ഉത്സവങ്ങളില്‍ പങ്കെടുത്ത് കിട്ടുന്ന പൈസകൊണ്ടാണ് ശിഷ്ടകാലത്തെ ജീവിതം നയിക്കും. 'ഈവര്‍ഷം ഇനി ഒന്നും കിട്ടില്ല. കയ്യിലുള്ള കാശും തീര്‍ന്നു. എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ കഴിഞ്ഞെങ്കില്‍.' അവര്‍ ഉത്കണ്ഠപ്പെട്ടു.

​കൊവിഡും ലോക്ക് ഡൗണും

പാണത്തൂരില്‍ ഉത്സവം കഴിഞ്ഞപ്പോള്‍ ഇവിടെ അവസരമുണ്ടെന്ന് ഇവരുടെ സുള്ള്യയിലെ ഒരു ബന്ധുവാണ് പറഞ്ഞത്. അപ്പോള്‍ തന്നെ സര്‍ക്കസിനു വേണ്ടി കെട്ടിയ സാധനങ്ങളെല്ലാം അഴിച്ച് ലോറികളിലാക്കി അഡൂരിലേക്ക് തിരിച്ചു. അപ്പോഴേക്കും കൊവിഡ് ഭീഷണി വ്യാപിക്കുകയും ആഘോഷങ്ങളെല്ലാം റദ്ദാക്കുകയുംചെയ്തു. അടുത്തെവിടെയെങ്കിലും ഉത്സവം വരുമെന്ന കണക്കുകൂട്ടലില്‍ കുറച്ചുദിവസം കൂടി കാത്തുനിന്നു. പക്ഷെ, പകരം ലോക്ക് ഡൗണാണ് വന്നത്. കൊണ്ടുവന്ന സാധനങ്ങള്‍ മൈതാനത്ത് ചിതറിക്കിടക്കുന്നു. കോഴികളും താറാവുകളും മറ്റ് വളര്‍ത്തുമൃഗങ്ങളും ടെന്റിലും പരിസരത്തുമായി കഴിഞ്ഞുകൂടുന്നു.

എങ്ങനെയെങ്കിലും നാട്ടിലെത്തുക


മെയ് നാലുവരെ കാസര്‍കോട്ട് സമ്പൂര്‍ണ ലോക്ക് ഡൗണാണെന്നറിഞ്ഞതോടെ പ്രതീക്ഷ മങ്ങിനില്‍ക്കുകയാണിവര്‍. അതേസമയം ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഭക്ഷണസാധനങ്ങളെത്തിക്കാന്‍ ഏര്‍പ്പാടുചെയ്യുന്നുണ്ട്. പക്ഷെ എങ്ങനെയും നാട്ടിലെത്തുകയാണ് ഇവരുടെ ആഗ്രഹം. 'അതിനൊന്ന് സഹായിക്കണം.'കാണാന്‍വരുന്നവരോടൊക്കെ ഇവര്‍ യാചിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്