ആപ്പ്ജില്ല

2 തവണ വലയെറിഞ്ഞു കിട്ടിയ മീൻ കരയിൽ വെച്ചു, വീണ്ടും വലയിടാൻ പോയപ്പോൾ ഷിബു പെട്ടത് മരണക്കയത്തിൽ

രണ്ടുതവണ വലയെറിഞ്ഞു കിട്ടിയ മീൻ കരയിൽ വെച്ചു, മൂന്നാമതും വലയിടാൻ പോയപ്പോൾ ‍ ഷിബു പെട്ടത് മരണക്കയത്തിൽ. അപകടത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിട്ടിയത് 36 മണിക്കൂറുകൾക്ക് ശേഷം.

Samayam Malayalam 15 Aug 2022, 9:26 pm
കാസർകോട്: മത്സ്യബന്ധനത്തിന് പോയി തോണി അപകടത്തിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം 36 മണിക്കൂറുകൾക്കുശേഷം കണ്ടെത്തി. മാവിലാടം പന്ത്രണ്ടിൽ സ്വദേശി എം വി ഷിബുവിന്റെ (30) മൃതദേഹമാണ് പന്ത്രണ്ടിൽ പവിഴം വലക്കാരുടെ ബോട്ടിന് സമീപത്ത് വെള്ളത്തിൽ പൊങ്ങിയ നിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. പടന്ന കടപ്പുറം സ്വദേശി മുഹമ്മദ്‌ കുഞ്ഞി എന്ന വ്യക്തിയാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ട് വീട്ടിൽ എത്തിച്ചു സംസ്കാരം നടത്തി.
Samayam Malayalam missing fisherman body found after 36 hours at maviladam of kasaragod
2 തവണ വലയെറിഞ്ഞു കിട്ടിയ മീൻ കരയിൽ വെച്ചു, വീണ്ടും വലയിടാൻ പോയപ്പോൾ ഷിബു പെട്ടത് മരണക്കയത്തിൽ



​അപകടം മൂന്നാമതും വലയിടുന്നതിനിടെ

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ഷിബുവും സുഹൃത്ത് നസീറും വഞ്ചിയിൽ കവ്വായി കായലിൽ മീൻ പിടിക്കാൻ പോയത്. രണ്ടുതവണ വലയെറിഞ്ഞു കിട്ടിയ മീൻ കരക്കു വെച്ച ശേഷമാണ് മൂന്നാമതും വലയെറിയാൻ പോയത്. പന്ത്രണ്ടിൽ ബോട്ട് ജെട്ടിക്ക് സമീപം വലയെറിഞ്ഞു കൊണ്ടിരിക്കെ പെട്ടെന്ന് വഞ്ചി ചെരിയുകയും പിന്നീട് മറിയുകയുമായിരുന്നു. വഞ്ചി ഉലയുന്നതിനിടെ കാൽതെന്നിയാണ് ഷിബു കായലിൽ വീണത്. വഞ്ചി വെള്ളംകയറി മുങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നസീർ നീന്തി രക്ഷപ്പെട്ടു. കായലിൽ വീണ ഷിബു രക്ഷപ്പെടാൻ ശ്രമിച്ചതായി നസീർ പറയുന്നു.

​തെരച്ചിൽ തുടങ്ങിയത് ഞായറാഴ്ച രാത്രി മുതൽ

ശക്തമായ അടിയൊഴുക്ക് ഉണ്ടായതിനാൽ കരപറ്റാനായില്ലെന്നാണ് കരുതുന്നത്. നീന്തി കരക്ക് എത്തിയ നസീറാണ് നാട്ടുകാരെയും വീട്ടുകാരെയും സംഭവം അറിയിക്കുന്നത്. രാത്രി തന്നെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ഷിബുവിനെ കണ്ടെത്താനായില്ല. അപകടത്തിൽപ്പെട്ട വഞ്ചി രാത്രിതന്നെ നാട്ടുകാർ അപകടസ്ഥലത്ത് വെച്ചു കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെ മുതൽ മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡുകളും അഗ്നിരക്ഷാ യൂണിറ്റുകളും പോലീസും നാട്ടുകാരും ചേർന്ന് വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച വീണ്ടും തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

​ഒരുനോക്ക് കാണാൻ വൻജനാവലി

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് നാല് മണിക്കാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടക്കം വൻജനാവലിയാണ് മൃതദേഹം കാണാൻ ഷിബുവിന്റെ വീട്ടിലെത്തിയത്. പിന്നീട് ശ്മശാനത്തിൽ സംസ്കരിച്ചു. അവിവാഹിതനായ ഷിബു നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. എം വി തമ്പായി ആണ് മാതാവ്. വിപിൻ സഹോദരനാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്