കാസർകോട്: കത്തിക്കാളുന്ന മീനമാസ കാലമായാൽ വടക്കേ മലബാറിൽ ഇത് പൂരക്കാലമാണ്. പൂരാഘോഷം നടക്കുന്ന കാവുകളില്‍ പൂരത്തിന്റെ വരവറിയിച്ച് പൂരപ്പൂക്കള്‍ പൂത്തുലഞ്ഞങ്ങനെ നില്ക്കുമ്പോൾ കാസർകോട് തടിയൻ കൊവ്വൽ മുണ്ട്യ ക്ഷേത്രത്തിനു മുന്നിലെ ഈ കാഴ്ച കണ്ണിനു കുളിർമയേകുന്ന ഒരു കാഴ്ചയുണ്ട്. ഒരു നൂറ്റാണ്ടിലധികമായി പരിസ്ഥിതി സ്നേഹികളായ അമ്പലക്കമ്മറ്റിക്കാർ വളർത്തി പരിപാലിച്ചുവരുന്ന നരയം പൂപ്പന്തൽ.
Also Read : 'ഏതുനിമിഷവും നിലം പൊത്താവുന്ന വീടുകള്‍'; പട്ടിക വിഭാഗ ക്ഷേമത്തിന് ചെലവിടുന്ന കോടികള്‍ എവിടെ? അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ ഇവര്‍
കത്തിക്കാളുന്ന കുംഭ, മീനച്ചൂടിലും പൂത്തുലയുന്ന പൂക്കള്‍ തന്നെയാണ് പൂരോത്സവത്തിന്റെ പ്രധാന സവിശേഷത. പൂരോൽസവ പൂക്കളിലെ പ്രധാനിയാണ് നരയൻ പൂ. നരയൻ പൂവിന്റെ ഇലകൾ ആയുർവേദ ഔഷധമായും ഉപയോഗിക്കുന്നുണ്ട്.
പെണ്‍കുട്ടികള്‍ വീടുകളിലും ആചാരസ്ഥാനികന്‍മാര്‍ ക്ഷേത്രങ്ങളിലും പൂവിടും. നരയൻ പൂവിന് പുറമേ ചെമ്പകപ്പൂ, മുരിക്കിൻ പൂ, നരയൻ പൂ, എരിഞ്ഞി പൂ തുടങ്ങിയ പൂക്കളും ഇതിനായി ഉപയോഗിക്കുന്നു. പൂരോത്സവത്തിന്റെ പ്രധാന ചടങ്ങ് കാമദേവ ആരാധനയാണ്. ഋതുമതികളാകാത്ത പെൺകുട്ടികൾ വ്രതം നോറ്റ് പൂവിട്ട് ഉണ്ടാക്കിയ കാമദേവനെ പൂരം നാളിൽ സന്ധ്യക്ക് യാത്രയാക്കും.
ക്ഷേത്രങ്ങളിൽ പൂരംകുളി യോടെ പൂരോൽസവത്തിന് സമാപനമാകും. പൂരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൂരക്കളികൾക്കും, മറത്തുകളികൾക്കുമായി അമ്പലങ്ങളിൽ ഓല പന്തലുകൾ ഉയർന്നു കഴിഞ്ഞു.