കാസർകോട്( Kasargod): ഗോവയിൽ നിന്നും കാസർകോട് ജില്ലയിലേക്ക് മാരക മയക്കുമരുന്നായ എംഡിഎംഎ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റിലായി. കാസർകോട് അണങ്കൂർ സ്വദേശി അഹമ്മദ് കബീറിനെ(22)യാണ് കാസർകോട് ടൗൺ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെ കെയർവെൽ ആശുപത്രിക്ക് സമീപം വച്ചാണ് 5 ഗ്രാം എംഡിഎംഎ, 15 ഗ്രാം കഞ്ചാവ് എന്നിവയുമായി കബീർ പിടിയിലായത്. കാസർകോട് ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നഗരത്തിൽ കർശന വാഹന പരിശോധന നടത്തിയത്.
നേരത്തെയും കബീറിനെതിരെ കഞ്ചാവും എംഡിഎംഎയും കടത്തിയതിന് കാസർകോട് എക്സൈസിൽ കേസുണ്ടായിരുന്നു. കാസർകോട്ടെ ജ്വല്ലറി ജീവനക്കാരെ കൂട്ടുപിടിച്ചു ജ്വല്ലറിയിൽ മോഷണം നടത്തി ആ പണം മയക്കു മരുന്ന് വാങ്ങിയ കേസിലും കബീർ പ്രതിയാണ്. ഏറെ ആവശ്യക്കാരുള്ള എംഡിഎംഎ എന്ന രാജ്യാന്തര മയക്ക് മരുന്ന് അധികമായും കേരളത്തിലെത്തുന്നത് മംഗളൂരു വഴിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാസർകോടിന്റെ കർണ്ണാടക അതിർത്തി കേന്ദ്രീകരിച്ചാണ് ഇത്തരം മയക്ക് മരുന്നിന്റെ കൈമാറ്റം നടക്കുന്നതെന്നാണ് പോലീസന്വേഷണത്തിൽ ലഭിച്ച സൂചന. ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നും മംഗളൂരുവിലെത്തിക്കുന്ന മയക്കുമരുന്ന് ഏജന്റുമാർ രഹസ്യ സങ്കേതത്തിൽ കേരള സംഘത്തിന് കൈമാറുന്നു. ഇതിനാൽ സംസ്ഥാനത്ത് ഏറ്റവുമധികം എംഡിഎംഎയുമായി യുവാക്കൾ പിടിയിലാവുന്നത് കാസർകോട് ഭാഗത്ത് നിന്നുള്ളവരാണ്. എംഡിഎംഎയ്ക്ക് ഗ്രാമിന് രണ്ടായിരം രൂപയാണ് മൊത്ത വിതരണക്കാർ കൈപ്പറ്റുന്നത്. കേരളത്തിലെത്തിക്കുന്ന ഏജന്റുമാർ ഗ്രാമിന് 7,000 രൂപയ്ക്കാണ് ഇത് മറിച്ചു വിൽക്കുന്നത്. മയക്കുമരുന്നിൽ ഏറ്റവും മുന്തിയ ഇനമായാണ് ആവശ്യക്കാർ ഇതിനെ കാണുന്നത്.
Topic: Kasargod, Kasargod MDMA arrest, MDMA seized