കാസർകോട്: നാട്ടിൻപുറങ്ങളിളും നഗരങ്ങളിലും തട്ടുകടകൾ സ്ഥിര കാഴ്ചയാണ്. അതൊക്കെയും മനുഷ്യരുടെ ഭക്ഷ്യ വിഭവങ്ങളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. എന്നാൽ കുരങ്ങുകൾക്ക് മാത്രം ഭക്ഷണം വിളമ്പാൻ തട്ടുകട ഒരുക്കിയിരിക്കുകയാണ് കാസർകോട്ടെ ഒരു ഗ്രാമത്തിൽ. വലിയപറമ്പ് ഇടയിലെക്കാട് നാഗാലയം കമ്മിറ്റി പ്രവർത്തകരാണ് സഹജീവി സ്നേഹം പ്രകടമാക്കി പഴവർഗങ്ങളുടെ തട്ടുകട തുടങ്ങിയത്. തക്കാളി, വാഴപ്പഴം, തണ്ണിമത്തൻ, പൈനാപ്പിൾ തുടങ്ങി എല്ലാ ഫലവർഗ്ഗങ്ങളും ഈ തട്ടുകടയിൽ കുരങ്ങന്മാർക്ക് ലഭിക്കും.
ഇരുമ്പു കൊണ്ടുണ്ടാക്കിയ പ്രത്യേക ചട്ടക്കൂട്ടിലാണ് കുരങ്ങന്മാർക്ക് വേണ്ട പഴവർഗ്ഗങ്ങൾ വെക്കുക. പഴങ്ങളും കുടിവെള്ളവും കഴിക്കുന്നതിനൊപ്പം കുസൃതികാട്ടുന്നവർക്ക് ഏണിപ്പടിയും ഈ തട്ടുകടക്കുണ്ട്. നാഗവനത്തിന് സമീപത്തു എത്തുന്ന സഞ്ചാരികൾക്കും ഈ തട്ടുകടയിൽ വിഭവങ്ങൾ വിളമ്പാം. ആദ്യദിനം പഴക്കുല തൂക്കിയതു കണ്ടതോടെ വാനരപ്പട ഓടിയെത്തി. തട്ടുകടയുടെ മധ്യഭാഗത്ത് തണ്ണിമത്തനും തക്കാളിയും നിരത്തിയിരുന്നു. ഇരുമ്പ് ട്യൂബിൽ ചാടിക്കളിച്ചും കയറിയും ഇറങ്ങിയും പഴക്കുലയിൽ നിന്നും പഴങ്ങൾ എടുത്തും സന്തോഷവും കുസൃതിത്തരവും കാട്ടി സഞ്ചാരികളോട് കൂട്ടുകൂടി. ഇടയിലക്കാട് ദ്വീപിലെ നാഗ വനത്തിൽ 40 ഓളം വാനരന്മാരാണ് അധിവസിക്കുന്നത്. ഇവിടെയുള്ള കുരങ്ങന്മാർക്കുള്ള ഉത്രാടസദ്യ ഏറെ പ്രശസ്തമാണ്.
Read Latest Local News and Malayalam News
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം