അതേസമയം അശ്വന്ത് കൊച്ചി ഫ്‌ലാറ്റ് കേസിൽ പ്രതിയല്ലെന്നാണ് പോലീസ് പറയുന്നത്. അർഷാദ് മലപ്പുറം കൊണ്ടോട്ടി ജ്വല്ലറി മോഷണകേസിലും പ്രതിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു ഇന്ന് വ്യക്തമാക്കിയിരുന്നു.
നാളെ കോടതിയിൽ ഹാജരാക്കും
അർഷാദിനെയും അശ്വന്തിനെയും കാസർകോട് കോടതിയിൽ വ്യാഴാഴ്ച രാവിലെ ഹാജരാക്കും. ഇതോടെ മഞ്ചേശ്വരത്ത് നിന്ന് കൊലക്കേസിൽ അറസ്റ്റ് ചെയ്തത അർഷാദിനെ കൊച്ചിയിലെ എത്തിക്കുന്നത് വൈകും. ഇന്ന് രാത്രിയോടെ എത്തിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മയക്കുമരുന്ന് കൈവശം വച്ചതിന് പ്രതികളുടെ പേരിൽ കാസർകോട് പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡിവൈഎസ്പി വിവി മനോജിന്റെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ബുധനാഴ്ച ഇവർ പിടിയിലാകുന്നത്.
കുടുങ്ങിയത് ഇങ്ങനെ
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊച്ചിയിലെ കൊലപാതകത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതി സംസ്ഥാനം വിടാൻ ശ്രമിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് സ്കൂട്ടറിൽ സഞ്ചരിക്കാൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇതാണ് പ്രതിയെ പിടിക്കാൻ സഹായകമായത്. ചൊവ്വാഴ്ചയാണ് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പാണ് കൊല നടന്നത് എന്ന് സംശയിക്കുന്നു.
അർഷാദ് ഫ്ലാറ്റിലെ താമസക്കാരനായിരുന്നില്ല
കൊല്ലപ്പെട്ട സജീവ് കൃഷ്ണക്കൊപ്പം താമസിച്ചിരുന്ന അർഷാദ് കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്നു. തലക്കും കഴുത്തിലും നെഞ്ചിലുമുൾപ്പടെ ഇരുപതിലേറെ മുറിവുകളാണ് സജീവ് കൃഷ്ണയുടെ ശരീരത്തിലുള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. കൊണ്ടോട്ടിയിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിലും പ്രതിയാണ് അർഷാദ്. സജീവ് കൃഷ്ണയുടെ കൂടെ താമസിച്ച അംജാദ് അടക്കം അഞ്ചു പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉണ്ട്.
ഫ്ലാറ്റിൽ പ്രത്യേക ഗന്ധം
സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയ ഇടച്ചിറയിലെ ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ പ്രത്യേക ഗന്ധം അനുഭവപ്പെട്ടിരുന്നു. ഇവിടെ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പോലീസ് പരിശോധിച്ച് വരികയാണ്. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദ് കാസർകോട് വെച്ച് പോലീസ് പിടിയിലായത്. അർഷാദിനായി കോഴിക്കോട് പയ്യോളിയിലുള്ള വീട്ടിലും ബന്ധുവീടുകളിലും എല്ലാം പോലീസ് പരിശോധന നടത്തിയിരുന്നു.