കാസർകോട്: വനം വകുപ്പിൻ്റെ അനുമതി ലഭിക്കാത്തതിനാൽ റോഡ് സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്നത് മുളിയാർ പഞ്ചായത്തിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ. പഞ്ചായത്തിന്റെ മൂന്നിലൊന്ന് പ്രദേശവും വനംവകുപ്പിന്റെയും പ്ലാന്റേഷൻ കോർപ്പറേഷന്റെയും അധീനതയിലാണ്. വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലൂടെയാണ് പല പ്രധാനപ്പെട്ട റോഡുകളും കടന്നു പോകുന്നത്. ഇവ ഗതാഗതയോഗ്യമാക്കാൻ വനംവകുപ്പ് അനുവദിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. അമ്പതോളം വർഷങ്ങളായി യാത്രയ്ക്ക് ഉപയോഗിക്കുന്ന പാതകളിൽ അറ്റകുറ്റപ്പണികൾ നടത്താനോ ടാർ ചെയ്യാനോ പഞ്ചായത്തിനും മറ്റ് ഏജൻസികൾക്കും വനം വകുപ്പ് അനുമതിയും നൽകുന്നില്ല.
ഇരിയണ്ണിയിലെ ബെള്ളിപാടി റോഡിലൂടെ മഴക്കാലമെത്തിയതോടെ യാത്ര ദുഷ്കരമായിരിക്കുകയാണ്. ഇവിടെ 400 മീറ്റർ ദൂരം റോഡ് ടാർ ചെയ്തിട്ടില്ല.റോഡുകൾ ടാർ ചെയ്യാത്തതിനാൽ മഴവെള്ളം കുത്തിയൊലിച്ചുണ്ടായ കുഴികളിൽ ഇരുചക്രവാഹനയാത്രികർ വീണ് പരിക്ക് പറ്റുന്നത് പതിവെന്ന് നാട്ടുകാരനായ ഗോവിന്ദ ഭട്ട് ബെള്ള മൂല പറയുന്നു. അറുപത് വർഷങ്ങൾക്ക് മുമ്പ് ബെള്ളിപ്പാടിയിലെ ദാമോദര നായക് സ്വന്തം വീട്ടിലേക്കുള്ള വഴി സർക്കാരിൽ നിന്ന് ലീസിനെടുത്തതാണ് ബെള്ളിപ്പാടി റോഡ്. 1980 ന് മുൻപുള്ള റോഡുകൾക്ക് ടാറിങ്ങ് ചെയ്യാൻ വനംവകപ്പിൻ്റെ അനുമതി വേണ്ടെന്ന നിയമം നിലവിലുണ്ട്. എന്നാൽ മുളിയാറിലെ റോഡുകൾക്ക് ടാർ ചെയ്യാനോ അറ്റകുറ്റപണി ചെയ്യാനോ വനം വകപ്പ് തടസം നിൽക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
എം.എൽ എ മാർക്കും മന്ത്രിമാർക്കും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. ഇവിടെയുള്ള പ്രദേശങ്ങൾ ഏറെയും കാർഷികമേഖലയാണ്. കാർഷികോത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ ഗതാഗതയോഗ്യമായ റോഡുകൾ ഇല്ലാത്തതിനാൽ കർഷകർ വളരെ ദുരിതമനുഭവിക്കുകയാണ്. പഞ്ചായത്തിൽ പത്തോളം റോഡുകളാണ് ടാർ ചെയ്യാതെ ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നത്. മാറി വരുന്ന സർക്കാരുകൾ പതിറ്റാണ്ടുകളായുള്ള ഈ ആവശ്യം പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
എം.എൽ എ മാർക്കും മന്ത്രിമാർക്കും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. ഇവിടെയുള്ള പ്രദേശങ്ങൾ ഏറെയും കാർഷികമേഖലയാണ്. കാർഷികോത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ ഗതാഗതയോഗ്യമായ റോഡുകൾ ഇല്ലാത്തതിനാൽ കർഷകർ വളരെ ദുരിതമനുഭവിക്കുകയാണ്. പഞ്ചായത്തിൽ പത്തോളം റോഡുകളാണ് ടാർ ചെയ്യാതെ ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നത്. മാറി വരുന്ന സർക്കാരുകൾ പതിറ്റാണ്ടുകളായുള്ള ഈ ആവശ്യം പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.