ആപ്പ്ജില്ല

ലോക്ഡൗണില്‍ സിനിമയില്ല, ബോട്ടിൽ ആർട്ടുമായി സജിത്ത് മുണ്ടയാട്, വീഡിയോ കാണാം

സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കുകയും തിയറ്ററുകള്‍ അടച്ചിടുകയും ചെയ്തതോടെ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന കലാകാരന്മാരുടെയും തൊഴിലാളികളുടെയും ജീവിതം ഇന്ന് പ്രതിസന്ധിയിലാണ്.

Samayam Malayalam 12 Jun 2021, 6:55 pm

ഹൈലൈറ്റ്:

  • ലോക്‌ഡൌണ്‍ സാധാരണക്കാരെ മാത്രമല്ല, സിനിമാ മേഖലയെയും ഗുരുതരമായി ബാധിച്ചുകഴിഞ്ഞിരിക്കുകയാണ്.
  • സജിത്ത് മുണ്ടയാട് എന്ന കലാസംവിധായകന്‍ ഇന്ന് കലയുടെ വേറിട്ട വഴിയിലാണ്.
  • ബോട്ടില്‍ ആര്‍ട്ടിലൂടെ തെയ്യ ശില്‍പങ്ങളുണ്ടാക്കുകയാണ് ഈ കലാകാരന്‍.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കാസര്‍കോട്: ലോക്‌ഡൌണ്‍ സാധാരണക്കാരെ മാത്രമല്ല, സിനിമാ മേഖലയെയും ഗുരുതരമായി ബാധിച്ചുകഴിഞ്ഞിരിക്കുകയാണ്. സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കുകയും തിയറ്ററുകള്‍ അടച്ചിടുകയും ചെയ്തതോടെ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന കലാകാരന്മാരുടെയും തൊഴിലാളികളുടെയും ജീവിതം ഇന്ന് പ്രതിസന്ധിയിലാണ്. നിര്‍മാതാക്കളും നടന്മാരും ഛായാഗ്രാഹകരുമൊഴിച്ചുള്ളവര്‍ ജീവിക്കാന്‍ ഇന്ന് പലവഴി തേടുന്ന കാഴ്ചയാണ്. മീന്‍വില്‍പനയും മരച്ചീനി വില്‍പനയും ചിലര്‍ തൊഴിലാക്കിയപ്പോള്‍ കാസര്‍കോട് പിലിക്കോട് താമസക്കാരനും കണ്ണൂര്‍ സ്വദേശിയുമായ സജിത്ത് മുണ്ടയാട് എന്ന കലാസംവിധായകന്‍ ഇന്ന് കലയുടെ വേറിട്ട വഴിയിലാണ്.
ബോട്ടില്‍ ആര്‍ട്ടിലൂടെ തെയ്യ ശില്‍പങ്ങളുണ്ടാക്കുകയാണ് ഈ കലാകാരന്‍. ഉത്തരകേരളത്തിന്റെ തനതായ രൂപങ്ങളുടെ തനിമ ഒട്ടും ചോരാതെ നിര്‍മിച്ചെടുക്കുകയാണ് സജിത്ത്. ഖണ്ഡകര്‍ണ്ണൻ ഗുളികൻ തീ ചാമുണ്ടി വെളുത്തഭൂതം തുടങ്ങി 30 ഓളം തെയ്യ ശില്‍പങ്ങള്‍ ഇപ്പോള്‍ നിര്‍മിച്ചുമകഴിഞ്ഞു. ലോക് ഡൗണ്‍സമയത്തെ വിരസമാറ്റാന്‍ എന്തെങ്കിലും വര്‍ണാങ്കിത ശില്‍പമുണ്ടാക്കണമെന്ന ആഗ്രഹമാണ് പരീക്ഷണമായി തെയ്യ ശില്‍പങ്ങള്‍ തെരഞ്ഞെടുത്തതെന്ന് സജിത്ത് പറയുന്നു.

തെയ്യങ്ങളുടെ 200 ഓളം ശില്‍പമുണ്ടാക്കി പ്രദര്‍ശനം നടത്തി ഫോക് ലോര്‍ അക്കാദമിക്ക് നല്‍കാനാണ് സജിത്തിന്റ ശ്രമം. രാമരാവണ്‍, ഗുലുമാല്‍, സ്വന്തം ഭാര്യ സിന്ദാബാദ്, ഉപ്പുകണ്ടം ബ്രദേഴ്‌സ് രണ്ട് തുടങ്ങീ 20 ഓളം സിനിമകളുടെ കലാ സംവിധായകനാണ് സജിത്ത്. വീരത്തിന്‍ മകന്‍, ഓനാന്‍ തുടങ്ങിയ തമിഴ് സിനിമയിലും പ്രവര്‍ത്തിച്ചിരുന്നു. പ്രശസ്ത കലാസംവിധായകനായ ഗംഗന്‍ തലവിലിന്റെ സഹായിയായി 14 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നു. പുറത്തിറങ്ങാന്‍ പോകുന്ന തട്ടുകടമുതല്‍ സെമിത്തേരിവരെ എന്ന ജഗദീഷ് നായകനായ ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിനിമാ മോഹവുമായി തിരക്കഥകളുമായി സംവിധായകരെ സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ ഒരുനിമിത്തം എന്നപോലെയാണ് കലാസംവിധാനത്തിലൂടെ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്തിനിടെ റെയിലിനരികിലെ കൊച്ചുവീട് എന്ന നോവല്‍ എഴുതി പുറത്തിറക്കിയിട്ടുണ്ട്. മകന്‍ സാഗര്‍ സജിത്ത് സിനിമാ ആനിമേഷന്‍ മേഖലയില്‍ ജോലി ചെയ്യുകയാണ്. ഭാര്യ അധ്യാപിക മഞ്ചുഷയും, മകള്‍ ബി.എസ്.സി വിദ്യാര്‍ഥിനി സ്‌നേഹയും എല്ലാ പന്തുണയുമായി ഒപ്പമുണ്ട്.


കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്