കാസര്‍കോട്: കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കാഴ്ചവക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കാസര്‍കോട് വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത്. 800 കോടി രൂപ ചിലവഴിച്ചാണ് ഇടതുമുന്നണി പിആര്‍ വര്‍ക്ക് നടത്തിയത്. ഇനി 200 കോടിരൂപ വരെ തെരഞ്ഞെടുപ്പിന് മുമ്പായി ചിലവഴിക്കുമെന്നും ആ ഏജന്‍സികള്‍ ഇക്കാര്യം അറിയിച്ച് തങ്ങളെയും സമീപിച്ചിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പര്യടത്തിനായി പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒളിച്ചുകളി നടത്തുകയായിരുന്നു. എന്നാല്‍ കുറേ ദിവസമായി അദ്ദേഹം തെരഞ്ഞെടുപ്പ് തിരക്കിലാണ്. പ്രചരണവേദിയിലെല്ലാം കൊച്ചുവര്‍ത്തമാനം പറയുകയാണ്. ഭരണനേട്ടങ്ങളെ കുറിച്ചോ ബാക്കിപത്രത്തെ കുറിച്ചോ പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന് ഒന്നും പറയാനില്ല. പഴയ പല്ലവി തന്നെ ആവര്‍ത്തിക്കുകയാണ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവരുടെ ധാരണ എല്ലാവര്ക്കും അറിയാം. അതിന്റെ പാപഭാരം കോണ്‍ഗ്രസിന്റെ തലയില്‍ വക്കുകയാണ്.
ബിജെപിയോടും ആര്‍എസ്എസിനോടും ശക്തമായ വിരോധമുണ്ടെങ്കില്‍ മഞ്ചേശ്വരത്തെ എന്തുകൊണ്ട് സിപിഎം വച്ചുവെന്ന് മുഖ്യമന്ത്രി വിശദമാക്കണമെന്ന് മുല്ലപ്പളളി ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ടെ ആര്‍എസ്എസുമായി ചേര്‍ന്നാണ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. കാസര്‍കോട് ജില്ലയില്‍ ആര്‍എസ്എസും സിപിഎമ്മുമായി നടത്തുന്ന ധാരണക്കുള്ള പാലമായാണ് സിപിഎം സ്ഥാനാര്‍ഥി പ്രവര്‍ത്തിച്ചതെന്നും അത്രയ്ക്കും കുപ്രസിദ്ധനായ ഒരാളെ കണ്ടെത്തി മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ