ആപ്പ്ജില്ല

ഉള്ളാള്‍ ബോട്ടപകടം; 2 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മംഗളൂരുവിലെ മത്സ്യവ്യാപരം സ്തംഭിച്ചു!

തിങ്കളാഴ്ച രാവിലെ ഉള്ളാളില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ 'ശ്രീ രക്ഷ' എന്ന ബോട്ടാണ് ചൊവ്വാഴ്ച പുലര്‍ച്ചേ അപകടത്തില്‍ പെട്ടത്. ബോളാര്‍ സ്വദേശി കെ പ്രശാന്തിന്റെ ബോട്ട് കടല്‍ ക്ഷോഭത്തില്‍ മറിയുകയായിരുന്നു.

Samayam Malayalam 2 Dec 2020, 6:53 pm
മംഗളുരു: ഉള്ളാള്‍ ബോട്ടപകടത്തില്‍ കാണാതായ ആറുപേരില്‍ രണ്ട് മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി ബുധനാഴ്ച കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് അല്‍പ്പം അകലെയായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബെങ്കരയിലെ ചിന്തന്‍, അന്‍സാര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു മല്‍സ്യതൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. ഇതിനായി തണ്ണിര്‍ബാവിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘം തിരച്ചില്‍ നടത്തിവരികയാണ്. ബോക്കപട്‌ന സ്വദേശികളായ പാണ്ഡുരംഗ സുവര്‍ണയുടെയും പ്രീതം സുവര്‍ണയുടേയും മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, എംഎല്‍എ മംഗളൂരു നോര്‍ത്ത് ഡോ. ഭാരത് ഷെട്ടി തുടങ്ങിയവര്‍ വെന്‍ലോക്ക് ആശുപത്രിയിലെ മോര്‍ച്ചറി സന്ദര്‍ശിച്ചു.
Samayam Malayalam ullal boat accident two more fishermens body were found
ഉള്ളാള്‍ ബോട്ടപകടം; 2 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മംഗളൂരുവിലെ മത്സ്യവ്യാപരം സ്തംഭിച്ചു!


​മംഗളൂരുവിലെ മല്‍സ്യവ്യാപരം സ്തംഭിച്ചു

ഉള്ളാളിലെ ആഴക്കടലില്‍ ഉണ്ടായ ദുരന്തത്തെ തുടര്‍ന്ന് ബുധനാഴ്ച മംഗളൂരു നഗരത്തില്‍ മത്സ്യബന്ധന വ്യാപാരം പൂര്‍ണമായും സ്തംഭിച്ചു. തൊഴിലാളികള്‍ ആരും ജോലിക്കെത്തിയില്ല. മരണപ്പെട്ടവരോടുള്ള ആദരസൂചകമായി മല്‍സ്യബന്ധനത്തിനും പോയില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥ കാട്ടിയ തീരസംരക്ഷണ സേനയുടെ നടപടിയില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം രേഖപ്പെടുത്തി. ബോട്ട് മുങ്ങിമരിച്ച സമയത്ത് കോസ്റ്റ് ഗാര്‍ഡ് ആളുകളെ രക്ഷിച്ചതുപോലെയാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ഒരു രക്ഷാപ്രവര്‍ത്തനത്തിന് സജീവമായില്ലെന്നും അവര്‍ ആരോപിച്ചു.

​അപകടം മല്‍സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചുവരവേ

തിങ്കളാഴ്ച രാവിലെ ഉള്ളാളില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ 'ശ്രീ രക്ഷ' എന്ന ബോട്ടാണ് ചൊവ്വാഴ്ച പുലര്‍ച്ചേ അപകടത്തില്‍ പെട്ടത്. ബോളാര്‍ സ്വദേശി കെ പ്രശാന്തിന്റെ ബോട്ട് കടല്‍ ക്ഷോഭത്തില്‍ മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 25 തൊഴിലാളികളില്‍ 19 പേര്‍ നീന്തിക്കയറി. തിരമാലകളില്‍ തട്ടി മറിഞ്ഞ ബോട്ട് മുങ്ങിപ്പോവുകയായിരുന്നു. വല ബോട്ടിലേക്ക് വലിക്കവേ മുങ്ങിയാണ് അപകടം. ആറ് പേരെ കാണാതായി. മറ്റു ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീരത്ത് നിന്ന് ഏതാനും നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. മത്സ്യത്തൊഴിലാളികളായ സിയാവുല്ല (32), ഹസൈനാര്‍ (25) എന്നിവരുടെ മൃതദേഹമാണ് ഇനി കണ്ടെത്തേണ്ടത്.

​ആറുലക്ഷം വീതം നഷ്ടപരിഹാരം

ദുരന്തത്തില്‍ മരണപ്പെട്ട ഓരോ മത്സ്യത്തൊഴിലാളിയുടെയും കുടുംബത്തിനും ആറ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബോട്ടിന്റെ അപകടകാരണം സംബന്ധിച്ച് അന്വേഷണം നടത്തും. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നിര്‍ദേശപ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നതെന്ന് ശ്രീനിവാസ് പൂജാരി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്