ജീവിതം കരുപ്പിടിപ്പിക്കാന്‍ പാളത്തൊപ്പികള്‍ നിര്‍മിച്ച് ഒരു തെയ്യം കലാകാരൻ

Samayam Malayalam 28 Jun 2021, 11:40 am
കൊവിഡ് കാലം ഏറ്റവും കൂടുതല്‍ ബാധിച്ചത് തെയ്യം മേഖലയെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന ഒരുകൂട്ടം കലാകാരന്മാരെ കൂടിയാണ്. രണ്ടാം വര്‍ഷവും തെയ്യാട്ടം ഉപേക്ഷിക്കേണ്ട സ്ഥിതിയായതോടെ കലാകാരന്മാര്‍ ജീവിക്കാന്‍ മറ്റുതൊഴില്‍ തേടി അലയുകയാണ്. വറുതിയെ കലാജീവിതം കൊണ്ടു തന്നെ പ്രതിരോധിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രമുഖ തെയ്യം കലാകാരനായ മടിക്കൈ മുണ്ടോട്ടെ കെ ബാലകൃഷ്ണന്‍ കലയപ്പാടി. ഏറ്റവും കൂടുതല്‍ പഞ്ചുരുളി തെയ്യം കെട്ടിയാടിയ കലാകാരനാണ് ഇദ്ദേഹം.17-ാം വയസില്‍ തന്നെ ഏച്ചിക്കാനം ചിറക്കര തറവാട് ക്ഷേത്രത്തില്‍ നിന്നും പട്ടും വളയും നല്‍കി ആചാരം നേടിയിരുന്നു. കുറത്തി, ഗുളികന്‍, പന്നിക്കുളത്ത് ചാമുണ്ടി തുടങ്ങിയ തെയ്യങ്ങള്‍ അരങ്ങിലാടുന്നതിലും അഗ്രഹണ്യനായിരുന്നു ബാലകൃഷ്ണന്‍. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കൊവിഡ് ലോക്ക് ഡൗണില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ പാളത്തൊപ്പിയുണ്ടാക്കി കലയും ജീവിതവും തിരിച്ചുപിടിക്കുകയാണ് അദ്ദേഹം. കൊവിഡ് കാലം വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് കവുങ്ങിന്‍ പാളത്തൊപ്പി നിര്‍മാണത്തിലേക്ക് തിരിഞ്ഞതെന്ന് ബാലകൃഷ്ണന്‍ പറയുന്നു.
Loading ...