ആപ്പ്ജില്ല

അത് ആത്മഹത്യ, സ്ത്രീധന പീഡനം നിലനിൽക്കില്ല: കിരണിനായി ആളൂരിൻ്റെ വാദം! വിസ്മയ കേസിൽ കോടതിയിൽ നടന്നത്...

വിസ്മയ കേസിൽ ഭർത്താവ് എസ് കിരൺകുമാറിൻ്റെ ജാമ്യ ഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. നേരത്തെ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും കിരൺ സമർപ്പിച്ച ജാമ്യഹർജി തള്ളിയിരുന്നു.

Samayam Malayalam 26 Jul 2021, 5:12 pm
കൊല്ലം. ബിഎഎംഎസ് വിദ്യാർഥിനി വിസ്‌മയ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് എസ് കിരൺകുമാറിൻ്റെ ജാമ്യ ഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയ കോടതി സ്ത്രീധന പീഡന മരണം കൊലപാതകത്തിന് തുല്യമാണെന്ന നിരീക്ഷണം നടത്തി. ക്രൂരമായ പീഡനങ്ങളാണ് പ്രതി നടത്തിയതെന്ന് പോലീസ് റിപ്പോർട്ടുകൾ പറയുന്നു. ജാമ്യം നൽകിയാൽ സമൂഹത്തിലെ പദവിയുടെ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ കഴിയും. കേസിന്റെ അന്വേഷണത്തിൽ ഇടപെടാനും കഴിഞ്ഞേക്കാം. ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ച് നിലവിൽ ജാമ്യം നൽകാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Samayam Malayalam district sessions court rejects bail petition filed by kiran kumar in kollam vismaya case
അത് ആത്മഹത്യ, സ്ത്രീധന പീഡനം നിലനിൽക്കില്ല: കിരണിനായി ആളൂരിൻ്റെ വാദം! വിസ്മയ കേസിൽ കോടതിയിൽ നടന്നത്...



​ജാമ്യാപേക്ഷ തള്ളിയത് രണ്ടാം തവണ

പോലീസ് അന്വേഷണം പൂർത്തിയാകുമ്പോൾ ജാമ്യാപേക്ഷയുമായി കിരണിനു ഇതേ കോടതിയെ സമീപിക്കാം. അല്ലെങ്കിൽ ഉപരി കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ 22 ന് കിരണിന്റെ ജാമ്യ ഹർജി പരിഗണിച്ച കോടതി ഇരുഭാഗത്തിന്റെയും വാദങ്ങൾ കേൾക്കാൻ ഒരു മണിക്കൂറിലേറെ സമയം മാറ്റിവെച്ചിരുന്നു. മുൻപ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും കിരണിന്റെ ജാമ്യഹർജി തള്ളിയിരുന്നു.

​കിരണിനായി ആളൂർ

വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും കേസിൽ സ്ത്രീധന പീഡനം നിലനിൽക്കില്ലെന്നുമായിരുന്നു കിരണിന്റെ അഭിഭാഷകൻ ബി എ ആളൂർ കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ പ്രതി ഭാഗത്തിന്റെ എല്ലാ ന്യായ വാദങ്ങളെയും തള്ളുന്നതായിരുന്നു കോടതിയുടെ വിധിയും അനുബന്ധമായി നടത്തിയ നിരീക്ഷണങ്ങളും. അന്വേഷണം പുരോഗമിക്കുന്നതിനിടെ കിരണിന് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദമാണ് കോടതി അംഗീകരിച്ചത്.

​കുറ്റപത്രം ഉടൻ, ചോദ്യം ചെയ്യലിന് തടസം കൊവിഡ്

കിരണിനു എതിരായ കുറ്റപത്രം തയ്യാറാക്കുന്ന ജോലികൾ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്‌കുമാറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പോലീസ് കസ്റ്റഡിയിലിരിക്കെ കൊവിഡ് ബാധിച്ചതിനാൽ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം 21ന് പുലർച്ചെയാണ് പോരുവഴി ശാസ്താംനടയിലെ കിരണിന്റെ വീട്ടിൽ വിസ്മയ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കിടപ്പുമുറിയോട് ചേർന്ന ശുചിമുറിയിലെ ജനൽ കമ്പിയിൽ വിസ്മയ തൂങ്ങി നിൽക്കുക ആയിരുന്നുവെന്നാണ് കിരൺ പോലീസിന് നൽകിയ മൊഴി. കിരണിന്റെ നിലവിളി കേട്ട് താഴെ നിലയിൽ നിന്ന് മുകളിലേക്ക് ഓടിച്ചെല്ലുമ്പോൾ കിരൺ, വിസ്മയയ്ക്ക് പ്രഥമ ശുശ്രൂഷ നൽകുക ആയിരുന്നുവെന്നാണ് മാതാപിതാക്കൾ നൽകിയ മൊഴി.

​പോലീസിനെ കുഴപ്പിച്ച മൊഴി

പോലീസിന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വിസ്മയ തൂങ്ങി നിൽക്കുന്നത് കിരൺ മാത്രമാണ് കണ്ടത്. തൂങ്ങി നിൽക്കുന്ന വിസ്മയയെ എടുത്തുയർതത്തി കഴുത്തിലെ കെട്ടഴിച്ച് ശുചിമുറിക്ക് പുറത്ത് കിരൺ എത്തിച്ചുവെന്ന മൊഴി തുടക്കം മുതൽ പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. 166 സെന്റിമീറ്റർ ഉയരമുണ്ടായിരുന്ന വിസ്മയ, തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ മാത്രം ഉയരമുള്ള ജനറൽ കമ്പിയിൽ തൂങ്ങി മരിച്ചുവെന്ന മൊഴി പോലീസിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് പോസ്റ്റ്മോർ‌ട്ടം നടത്തിയ ഡോക്ടർമാരുടെ സംഘത്തെ വിസ്മയ തൂങ്ങി മരിച്ചുവെന്ന് കിരണിന്റെ കുടുംബം പറഞ്ഞ ശുചിമുറിയിലെത്തിച്ച് പരിശോധന നടത്തിയത്.

​ക്രൂരമായ പീഡനങ്ങൾ, മാനസിക സമ്മർദങ്ങൾ

ആത്മഹത്യയെന്ന നിഗമനത്തിലാണ് ഏറ്റവുമൊടുവിൽ അന്വേഷണ സംഘമെങ്കിലും ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം ഇപ്പോഴും പൂർണ്ണമായി ലഭിച്ചിട്ടില്ല. ക്രൂരമായി പീഡനങ്ങൾ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസിക സമ്മർദങ്ങൾ എന്നിവ വിസ്മയ നേരിട്ടിരുന്നതായി ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിസ്മയയെ പരസ്യമായി മർദിച്ച പ്രദേശങ്ങളിലെല്ലാം കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്