കൊല്ലം: ടിഎസ് കനാലിന്റെ ഓളപ്പരപ്പിലൂടെ പത്ത് കിലോമീറ്റർ ദൂരം കൈകാലുകൾ ബന്ധിച്ച് ഡോൾഫിൻ രതീഷ് നീന്തി കയറിയത് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ പ്രതീക്ഷകളിലേക്ക്. 5.10 മണിക്കൂർ സമയത്തിനുള്ളിൽ ലക്ഷ്യം ഭേദിച്ചെത്തിയ രതീഷ് (38) ഗിന്നസ് റെക്കോര്‍ഡില്‍
ഇടം നേടാനുള്ള ഔദ്യോഗിക ശ്രമമാണ് വിജയകരമായി പൂർത്തിയാക്കിയത്. ഉഡുപ്പി സ്വദേശി ഗോപാൽ ഖാർപ്പി സ്ഥാപിച്ച 3.8 കിലോമീറ്റർ റെക്കോര്‍ഡ് ഭേദിക്കാനാണ് ഗിന്നസ് അധികൃതർ രതീഷിന് അനുമതി നൽകിയത്. ഇതിനു സാക്ഷിയാവാൻ മുൻ നാഷണൽ നീന്തൽ റിക്കോർഡ് വിജയികളായി ലിജുവും അനൂജയും എത്തിയിരുന്നു. ഇവർ രതീഷിനൊപ്പം പ്രത്യേക ബോട്ടിൽ ടിഎസ് കനാലിലൂടെ സഞ്ചരിച്ചു.
ഇരുപത് സെന്റിമീറ്റർ നീളമുള്ള വിലങ്ങ് ഉപയോഗിച്ച് കൈകളും 30 സെന്റിമീറ്റർ നീളമുള്ള വിലങ്ങ് ഉപയോഗിച്ച് കാലുകളും ബന്ധിച്ചാണ് രതീഷ് ആഴങ്ങളിലേക്ക് ഇറങ്ങിയത്. രതീഷിന് പിന്തുണയുമായി നാടൊന്നാകെ ടിഎസ് കനാലിന്റെ ഇരുകരകളിലുമായി എത്തിയിരുന്നു. ഇവരുടെ ആർപ്പ് വിളികൾക്കിടയിലൂടെ നീന്തി തുടങ്ങിയ രതീഷ് ആദ്യ 9 കിലോമീറ്റർ നാല് മണിക്കൂറിൽ പിന്നിട്ടു. എന്നാൽ അവസാന ഒരു കിലോമീറ്റർ പൂർത്തിയാക്കാൻ ഒന്നര മണിക്കൂർ വേണ്ടിവന്നു.
Also Read: കൊറോണയും മത്സര രംഗത്ത്... കൊല്ലത്തെ മതിലിൽ ബിജെപി സ്ഥാനാർത്ഥിയായി കൊറോണ!!
ശക്തമായ ചുഴിയും വേലിയേറ്റവും ആശങ്ക ഉയർത്തിയെങ്കിലും അതിനെയെല്ലാം മറികടന്ന് അഴീക്കൽ പാലത്തിന് കീഴിലെത്തിയ രതീഷിനെ നാട്ടുകാർ എടുത്തുയർത്തിയാണ് ആഘോഷം പങ്കിട്ടത്. ഇനി ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പാണ്. കഴിഞ്ഞ 18 വർഷങ്ങളായി സാഹസിക നീന്തലിനൊപ്പമാണ് രതീഷിന്റെ ജീവിതം. മത്സ്യ ബന്ധനത്തിനിടയിൽ കടലിൽ വീണ നിരവധി പേരുടെ ജീവൻ രതീഷ് രക്ഷിച്ചിട്ടുണ്ട്. മൂന്ന് തവണ ലിംഗ ബുക്ക് ഓഫ് റിക്കോർഡും ഒരു തവണ അറേബ്യൻ ബുക്ക് ഓഫ് റിക്കാർഡ്സും ലഭിച്ചിട്ടുണ്ട്. വർഷങ്ങളായുള്ള നിരന്തര പരിശീലനാണ് രതീഷിന്റെ നേട്ടങ്ങൾക്ക് പിന്നിൽ.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ