ആപ്പ്ജില്ല

അയാൾ എന്നെയും തല്ലി; 'അന്ന് രാവിലെ വരെ അവൾ സന്തോഷത്തിലായിരുന്നു പിന്നീട് എന്തോ സംഭവിച്ചു'; ഐശ്വര്യ നേരിട്ടത് ക്രൂര പീഡനം; വെളിപ്പെടുത്തലുമായി കുടുംബം

'എന്‍റെ മരണം കൊണ്ട് എങ്കിലും സ്നേഹത്തിന്‍റെ വില അയാൾ മനസ്സിലാക്കണം. മരണത്തിന് ഉത്തരവാദി കണ്ണൻ ആണ്. എന്നെ അത്രയ്ക്ക് അയാൾ ദ്രോഹിച്ചിരുന്നു'

Samayam Malayalam 20 Sept 2022, 1:51 pm
കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവ അഭിഭാഷക ഭർത്താവിന്‍റെ കൊടും പീഡനത്തിനിരയായിരുന്നുവെന്ന് വെളിപ്പെടുത്തി സഹോദരൻ. പണത്തോട് അത്യാർത്തി മൂത്ത മനുഷ്യനായിരുന്നു ഐശ്വര്യയുടെ ഭർത്താവ് കണ്ണൻ നായര്‍. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട തന്നെയും അയാൾ മർദിച്ചെന്ന് ഐശ്വര്യയുടെ സഹോദരൻ അതുൽ പറഞ്ഞു. ഐശ്വര്യയുടെ ഡയറിൽ കണ്ണൻ നായർക്കെതിരെയുണ്ടായ പരാമർശങ്ങൾ ചർച്ചയാകുന്നതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി യുവതിയുടെ സഹോദരനും അമ്മയും രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam kollam aiswarya death case family allegation against kannan nair
അയാൾ എന്നെയും തല്ലി; 'അന്ന് രാവിലെ വരെ അവൾ സന്തോഷത്തിലായിരുന്നു പിന്നീട് എന്തോ സംഭവിച്ചു'; ഐശ്വര്യ നേരിട്ടത് ക്രൂര പീഡനം; വെളിപ്പെടുത്തലുമായി കുടുംബം


​പ്രശ്നമുണ്ടാക്കുന്നത് പതിവ്

ഐശ്വര്യയുടെ ഡയറി വായിച്ചപ്പോഴാണ് ഇത്രയും പ്രശ്നങ്ങൾ അനുഭവിച്ചിരുന്നെന്ന് തങ്ങൾ അറിയുന്നതെന്നാണ് അനൂപ് പറയുന്നത്. കുട്ടിയുണ്ടായ ശേഷം ഇത്രയും പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. കണ്ണൻ നായരുടേത് പ്രത്യേക സ്വഭാവം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ അറിയിക്കാതെ അവൾ പലതും എന്നോട് പറയും, പ്രശ്നം പരിഹരിക്കാൻ ഞാനാണ് പലപ്പോഴും പോയിരുന്നത്. പ്രശ്നമുണ്ടാവുക പരിഹരിക്കുക, പ്രശ്നമുണ്ടാവുക പരിഹരിക്കുക ഇത് തന്നെയായിരുന്നു നടന്നിരുന്നത്. വിളിച്ചോണ്ട് വരാൻ നോക്കിയാൽ അവൾ വരില്ല, അതുകൊണ്ട് പ്രശ്നം പരിഹരിക്കുക എന്ന വഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

​എന്നെയും തല്ലി

താനും അമ്മയും അവരുടെ വീട്ടിലേക്ക് പോയപ്പോൾ അമ്മയെക്കുറിച്ച് മോശം വാക്കുകൾ ഉപയോഗിച്ചിരുന്നെന്നും അനൂപ് പറയുന്നു. ഇതിനെ എതിർത്തതിന് തന്നെ തല്ലി. പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴും മർദ്ദിച്ചു. കുട്ടിയുടെ പിറന്നാൾ ദിനത്തിലും കണ്ണൻ നായർ വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്നെന്ന് അനൂപ് പറഞ്ഞു. ചായ ഇട്ടത് കൂടിപ്പോയെന്ന് പറഞ്ഞ് ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ചു. ഇതിനെച്ചൊല്ലിയും ഐശ്വര്യയെ തല്ലി.

റേഷന്‍കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിന്, മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിന്, ബന്ധുവീട്ടില്‍നിന്ന് മരച്ചീനി വാങ്ങിക്കഴിച്ചതിന് വരെ ഐശ്വര്യയെ കണ്ണന്‍ ഉപദ്രവിച്ചെന്ന് അതുൽ പറയുന്നു. ഐശ്വര്യ ജോലിക്ക് പോകുന്നത് കണ്ണന്‍ എതിര്‍ത്തിരുന്നതായി ഐശ്വര്യയുടെ അമ്മ ഷീലയും പറഞ്ഞു.

​അന്ന് രാവിലെ വരെ പ്രശ്നം ഇല്ലായിരുന്നു

ഐശ്വര്യയെ നിസാര കാര്യത്തിന് പോലും കണ്ണൻ നായർ മർദ്ദിച്ചിരുന്നെന്ന് അമ്മ ഷീല പറഞ്ഞു. കണ്ണൻ മർദിച്ചതിനെ തുടർന്ന് ഐശ്വര്യ സ്വന്തം വീട്ടിലേക്ക് വന്ന് താമസിച്ചിരുന്നു. പിണങ്ങിക്കഴിഞ്ഞതിന് പിന്നാലെ കൗൺസലിങ്ങിനു ശേഷമാണ് ഒരുമിച്ചു താമസിച്ചത്. ഇതിന് ശേഷം മർദ്ദനത്തിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഐശ്വര്യ ജീവനൊടുക്കിയ ദിവസം രാവിലെ വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു. "10.56ന് വിളിക്കുമ്പോഴും അവൾക്കൊരു പ്രശ്നവുമുണ്ടായിരുന്നില്ല, അതിന് ശേഷം അവൻ വരികയോ, വിളിക്കുകയോ ചെയ്തിരുന്നു." അമ്മ പറയുന്നു.

​കണ്ണൻ നായർ അറസ്റ്റിൽ

കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ (26) ഈ മാസം 15നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും പരിശോധിച്ച ശേഷമാണ് ഭർത്താവ് കണ്ണൻ നായരെ (28) ചടയമംഗലം പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. അനുഭവിച്ച മാനസിക വ്യഥകളെ ഡയറിയിൽ എഴുതി വച്ചാണ് ഐശ്വര്യ ജീവനൊടുക്കിയത്.

​ഡയറിയിൽ ഗുരുതര ആരോപണങ്ങൾ

'എന്‍റെ മരണം കൊണ്ട് എങ്കിലും സ്നേഹത്തിന്‍റെ വില അയാൾ മനസ്സിലാക്കണം. മരണത്തിന് ഉത്തരവാദി കണ്ണൻ ആണ്. എന്നെ അത്രയ്ക്ക് അയാൾ ദ്രോഹിച്ചിരുന്നു. മാനസികമായി അത്ര എന്നെ ഉപദ്രവിച്ചു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ടവൻ... ആരോടും അയാൾക്ക് സ്നേഹമില്ല. സ്വന്തം സന്തോഷം മാത്രം. അയാൾ എന്‍റെ സന്തോഷം, സമാധാനം, ജീവിതം, മനഃസമാധാനം എല്ലാം നശിപ്പിച്ചു' എന്നും ഡയറിക്കുറിപ്പിൽ ഐശ്വര്യ എഴുതിയിരുന്നു


Read Latest Local News and Malayalam News

ഐശ്വര്യ ഭർത്താവിന്റെ പീഡനത്തിനിരയായിരുന്നുവെന്ന് വെളിപ്പെടുത്തി സഹോദരൻ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്