ആപ്പ്ജില്ല

കുന്നത്തൂരിൽ അഞ്ചാം അങ്കത്തിന് ഇറങ്ങുമോ കോവൂർ കുഞ്ഞുമോൻ? സീറ്റ് നോട്ടമിട്ട് സിപിഎമ്മും സിപിഐയും!

കൊല്ലം ജില്ലയിലെ കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നാലുതവണയാണ് കോവൂർ കുഞ്ഞുമോൻ വിജയിച്ചത്.

Samayam Malayalam 16 Jan 2021, 4:14 pm
കൊല്ലം നാല് തവണ കുന്നത്തൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ച കോവൂർ കുഞ്ഞുമോൻ അഞ്ചാം തവണയും മത്സരത്തിനുണ്ടാകുമോ എന്ന ചർച്ചകൾ കുന്നത്തൂരിലെയും കൊല്ലത്തെയും രാഷ്ട്രീയ വേദികളിൽ സജീവമാണ്. 2001 മുതൽ മൂന്ന് തവണ ആർഎസ്പി പ്രതിനിധിയായി നിയമസഭയിലെത്തിയ കുഞ്ഞുമോൻ, ആർഎസ്പി മുന്നണി മാറിയപ്പോൾ ഇടത് സ്വതന്ത്രനായാണ് നാലാം തവണ വിജയിച്ചത്. ആർഎസ്പി (ലെനിനിസ്റ്റ്) എന്ന പാർട്ടി രൂപീകരിച്ചങ്കിലും ദൈനംദിന രാഷ്ട്രീയ ഇടപെടലുകളിൽ പാർട്ടി സജീവമല്ലെന്ന വിമർശനം സിപിഎം കേന്ദ്രങ്ങൾക്ക് തന്നെയുണ്ട്. എന്നാൽ മണ്ഡലത്തിൽ രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധവും സ്വാധീനവും ഉറപ്പിക്കാനായ കുഞ്ഞുമോന്റെ ജനകീയത ഉൾക്കൊണ്ട് അഞ്ചാം തവണയും സിപിഎം സീറ്റ് നൽകുമെന്നാണ് കുഞ്ഞുമോന്റെയും അനുനായികളുടെയും വിശ്വാസം.
Samayam Malayalam ldf likely to give kunnathoor assembly seat again to kovoor kunjumon says reports
കുന്നത്തൂരിൽ അഞ്ചാം അങ്കത്തിന് ഇറങ്ങുമോ കോവൂർ കുഞ്ഞുമോൻ? സീറ്റ് നോട്ടമിട്ട് സിപിഎമ്മും സിപിഐയും!



​കുന്നത്തൂ‍ർ നോട്ടമിട്ട് സിപിഎമ്മും സിപിഐയും

ജില്ലയിലെ ഏക പട്ടികജാതി സംവരണ മണ്ഡലമായ കുന്നത്തൂർ ലഭിച്ചാൽ കൊള്ളാമെന്ന താൽപ്പര്യം സിപിഎമ്മിനും സിപിഐയ്ക്കമുണ്ട്. സിപിഎം സീറ്റ് ഏറ്റെടുത്താൽ പികെഎസ് സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും രാജ്യസഭാ എംപിയുമായ കെ സോമപ്രസാദിനെ ആകും പരിഗണിക്കുക. സോമപ്രസാദിനെ സ്ഥാനാർഥിയാക്കുമെന്ന ചർച്ചകൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സജീവമായിരുന്നു. മുൻപു നെടുവത്തൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള സോമപ്രസാദ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു.

​കാഞ്ഞിരപ്പള്ളിക്ക് പകരം കുന്നത്തൂ‍ർ?

സിപിഐ മത്സരിക്കുന്ന കോട്ടയത്തെ കാഞ്ഞിരപ്പള്ളി സീറ്റ് ഇത്തവണ കേരളകോൺഗ്രസിന് നൽകേണ്ടി വന്നാൽ പകരം കൊല്ലത്തെ കുന്നത്തൂർ എന്ന ചർച്ച സിപിഐ കേന്ദ്രങ്ങളിലുണ്ട്. പരമ്പരാഗത ഇടത് മണ്ഡലമായ കുന്നത്തൂർ ലഭിക്കുന്നതിനോട് സിപിഐയ്ക്കും വിയോജിപ്പില്ല. കാഞ്ഞിരപ്പള്ളിയേക്കാൾ വിജയസാധ്യതയുള്ള സീറ്റായാണ് കുന്നത്തൂരിനെ സിപിഐയും പരിഗണിക്കുന്നത്. സീറ്റ് ലഭിച്ചാൽ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് അംഗം ആർ എസ് അനിലിനെ ആകും പരിഗണിക്കുക. സിപിഐയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന പി കെ രാഘവന്റെ മകനായ അനിൽ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ മുൻപു കൊടിക്കുന്നിൽ സുരേഷിനെതിരെ മത്സരിച്ചിട്ടുണ്ട്.

​കുഞ്ഞുമോനെ തഴയുമോ?

കോവൂർ കുഞ്ഞുമോൻ നേതൃത്വം നൽകുന്ന ആർഎസ്പിയിൽ (ലെനിനിസ്റ്റ്) നിന്ന് കുന്നത്തൂർ ഏറ്റെടുത്താൽ അവർക്ക് മറ്റൊരു സീറ്റ് നൽകാനില്ല. കുഞ്ഞുമോനിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും കുഞ്ഞുമോന്റെ വിജയസാധ്യത പരിഗണിക്കാമെന്നും സിപിഎം, സിപിഐ നേതൃത്വങ്ങൾ തീരുമാനിക്കാനും സാധ്യതകൾ ഏറെയാണ്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു വാ‍‍ർഡിൽ മാത്രമാണ് ആർഎസ്പിക്ക് (ലെനിനിസ്റ്റ്) ജയിക്കാനായത്.

​പ്രമുഖരെ തോൽപ്പിച്ച കോവൂർ കുഞ്ഞുമോൻ

ചിത്രം കടപ്പാട്: Kovoor Kunjumon Mla| Facebook


കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ചവറ ഡിവിഷൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ശാസ്താംകോട്ട ഡിവിഷൻ, കുന്നത്തൂരിലെ എല്ലാ പഞ്ചായത്തുകളിലും സീറ്റുകൾ എന്നിവ ആ‍ർഎസ്പിയ്ക്ക് (ലെനിനിസ്റ്റ്) എൽഡിഎഫ് നൽകിയിരുന്നു. എന്നാൽ പോരുവഴിയിലെ ഒരു വാർഡിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാനായത്. മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പന്തളം സുധാകരൻ, കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ തുടങ്ങിയ പ്രമുഖരെയാണ് മുൻപു കുഞ്ഞുമോൻ കുന്നത്തൂരിൽ പരാജയപ്പെടുത്തിയിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്