കൊല്ലം: ട്രോളിംഗ് നിരോധനം അവസാനിച്ച് കാലാവസ്ഥ അനുകൂലമായതോടെ ജില്ലയിലെ മത്സ്യബന്ധന യാനങ്ങൾക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഉപാധികളോടെ കടലിൽ പോകാൻ അനുമതി.ഒറ്റ അക്ക നമ്പറിൽ അവസാനിക്കുന്ന വള്ളങ്ങളും ബോട്ടുകളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് കടലിൽ പോകേണ്ടത്. ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന യാനങ്ങൾക്ക് ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാണ് മത്സ്യബന്ധനത്തിന് അനുമതി.
ഞയറാഴ്ച യാനങ്ങൾക്ക് കടലിൽ പോകാൻ അനുമതിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൊല്ലം ബീച്ചിൽ തുറക്കുന്ന കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാത്രമേ കൊല്ലത്തെ ഹാർബറിലേക്ക് പ്രവേശിക്കാൻ കഴിയൂ. ഓഗസ്റ്റ് അഞ്ച് മുതൽ കടലിൽ പോകാൻ ആദ്യ ഘട്ടത്തിൽ അനുമതി നൽകിയെങ്കിലും പിന്നീട് കാലാവസ്ഥ പ്രതികൂലമായതോടെ വിലക്ക് ഏർപ്പെടുത്തി.
Also Read: കണ്ണൂരില്‍ 3 ആരോഗ്യ പ്രവര്‍ത്തകർക്കും ഡിഎസ്സി ഉദ്യോഗസ്ഥനും കൊവിഡ്; സമ്പർക്കത്തിലൂടെ 21 പേർക്ക് രോഗം
മാർച്ചിൽ ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ കൊല്ലത്തെ മത്സ്യബന്ധന മേഖല തീരാ ദുരിതത്തിലാണ്. ലോക്ക് ഡൗൺ അവസാനിച്ച് യാനങ്ങൾ കടലിൽ പോയി തുടങ്ങിയപ്പോഴേക്കും ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് വിലക്ക് ഇല്ലാതിരുന്നതിനാൽ ഹാർബറുകളിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു. സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂട്ടത്തോടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾ കൊല്ലം തീരത്ത് അടുത്തതോടെ കൊവിഡ് ഭീതിയിൽ ഹാർബറുകൾ അടച്ചിട്ടു.
പിന്നാലെ യാനങ്ങൾ കടലിൽ ഇറക്കിയാൽ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. ചന്തകൾ കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ചന്തകളെല്ലാം അടച്ച് മത്സ്യവിൽപ്പന പൂർണ്ണമായി നിരോധിച്ചു. ഇതോടെ സമാനതകളില്ലാത്ത ദുരിതത്തിലായിരുന്നു കൊല്ലത്തെ മത്സ്യതൊഴിലാളികൾ. നിയന്ത്രണങ്ങളോടെ ആണെങ്കിലും കടലിൽ പോകാൻ കഴിയുന്നത് നീണ്ട നാളത്തെ വറുതിയിൽ നിന്ന് മോചനം നൽകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ