കൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ ഒൻപത് ആർഎസ്എസ് പ്രവർത്തകർക്കും കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കൊല്ലം പ്രിൻസിപ്പൽ ആന്റ് ഡിസ്ട്രിക്ട് സെഷൻസ് കോടതിയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.
Also Read: കൊല്ലത്ത് മഴയും കാറ്റുമെടുത്തത് 145 വീടുകൾ; കാര്ഷിക മേഖലയിലും കനത്ത നഷ്ടം
തൃക്കടവൂർ കടവൂർചേരി വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), ലാലിവിള വീട്ടിൽ ദിനരാജ് (31), അഭി നിവാസിൽ രഞ്ജിത്ത് (31,രജനീഷ്), തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു (36), കടവൂർ പരപ്പത്ത് ജംഗ്ഷൻ പരപ്പത്ത്വിള തെക്കതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരാഭവനിൽ ഗോപകുമാർ (36), കടവൂർ കിഴക്കടത്ത് ഹണി (34, അരുൺ), കടവൂർ വൈക്കം താഴതിൽ അനിയൻകുഞ്ഞ് (39,പ്രിയരാജ്), താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതകം ഉൾപ്പെടെ വിവിധ കുറ്റങ്ങൾക്കായി 71, 500 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി ശിക്ഷ അനുഭവിക്കണം. ഇവർ പിഴ അടച്ചാൽ അതിൽ നിന്ന് രണ്ട് ലക്ഷം രൂപ ജയന്റെ അമ്മ അംബിക അമ്മയ്ക്ക് നൽകാനും കോടതി നിർദേശിച്ചു.
Also Read: രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ യുവതിയുടെ യാത്ര; ദൃശ്യങ്ങൾ വൈറലായി,പിന്നാലെ മോട്ടോർ വാഹന വകുപ്പ് വീട്ടിലെത്തി, 20,500 രൂപ പിഴ!
ഇവരിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കുറ്റവാളികളെ കോടതിയിൽ എത്തിച്ചില്ല. പൂർണ്ണമായി അണുവിമുക്തമാക്കിയ കോടതി മുറിയിലിരുന്ന് ജഡ്ജി വീഡിയോ കോൺഫറൻസിലൂടെയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ നാലിന് പ്രതികളായ ഒമ്പത് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ ശേഖരിച്ച സ്രവത്തിന്റെ പരിശോധന ഫലം വ്യാഴാഴ്ച വൈകിട്ട് എത്തിയപ്പോഴാണ് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഒമ്പത് പ്രതികൾക്കും ആദ്യ വിചാരണയ്ക്കൊടുവിൽ കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ഫെബ്രുവരി 10ന് ജീവപര്യന്തം കഠിന തടവ് വിധിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച പ്രതികൾ തങ്ങളുടെ ഭാഗം വിചാരണ കോടതി കേട്ടില്ലെന്ന് വാദിച്ചു. ഇത് അംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കിയ ശേഷം പ്രതികളുടെ ഭാഗം വിശദമായി കേട്ട് വിധി പ്രഖ്യാപിക്കാൻ പ്രിൻസിപ്പൽ ആന്റ് ഡിസ്ട്രിക്ട് സെഷൻസ് കോടതിയെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഭാഗത്തിന്റെ വിശദമായ വാദം കേട്ട കോടതി വിധി പറഞ്ഞത്.
Also Read: തെരുവ് നായകൾ കൂട്ടത്തോടെ ആക്രമിച്ചു; ശാസ്താംകോട്ടയിൽ കുരങ്ങിന് ദാരുണാന്ത്യം
2012 ഫെബ്രുവരി ഏഴിന് പകലാണ് തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ (35) ആർ.എസ്.എസിൽ നിന്ന് തെറ്റിപിരിഞ്ഞതിന്റെ വിരോധത്തിൽ കടവൂർ ക്ഷേത്രത്തിന് സമീപം നടുറോഡിലിട്ട് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ച് ദൃക്സാക്ഷികൾ ഉൾപ്പെടെ 23 സാക്ഷികൾക്ക് പുറമെ 38 തൊണ്ടി മുതലുകളും രേഖകളും പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി. ജയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ ഒരാളും ദൃക്സാക്ഷിയായി എത്തി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രതാപചന്ദ്രൻപിള്ള ഹാജരായി.