കൊല്ലം: ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ ഹോർമോൺ പരിശോധനകൾ തുടങ്ങി.
ലാബിൽ സ്ഥാപിച്ച ഹോർമോൺ അനലൈസർ വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. ഹോർമോൺ സംബന്ധമായ പരിശോധനകൾ സർക്കാർ നിരക്കിൽ സാധാരണ രോഗികൾക്ക് കൂടി പ്രാപ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
തൈറോയിഡ് പരിശോധനകൾ, കാൻസർ മാർക്കേഴ്സ് (സി.എ 125, പി.എസ്.എ) തുടങ്ങിയ പരിശോധനകളും ലാബിൽ നടത്താനാകും.
Also Read: സഞ്ചിയിൽ ചന്ദനത്തിരികളും പുൽതൈലവും; പിടിച്ചെടുത്തത് കഞ്ചാവ്: ജാമ്യത്തിലറിങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ
ബി.പി.എൽ, കാൻസർ, വൃക്ക, എച്ച്.ഐ.വി, ടി.ബി രോഗികൾക്ക് പരിശോധന സൗജന്യമാണ്. കൊവിഡ് വിഡ് ട്രൂനാറ്റ് പരിശോധന, പകർച്ചവ്യാധി സംബന്ധമായ എലിപ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്ത രോഗങ്ങൾ, ബയോകെമസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി തുടങ്ങിയ പരിശോധനകളും ഇവിടെ നടത്തുന്നുണ്ട്. സ്വകാര്യ ലാബുകളിൽ ഹോർമോൺ സംബന്ധമായ പരിശോധനകൾക്ക് കൂടിയ നിരക്കാണ് ഈടാക്കുന്നത്. ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് ഹോർമോൺ പരിശോധന ആരംഭിച്ചതോടെ കൊല്ലത്തെ ജില്ലാ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിലെത്തുന്ന സാധാരണക്കാർക്ക് ആശ്വാസമാകും.