ആപ്പ്ജില്ല

'ലക്ഷ്മിയും കിഷോറും തമ്മിൽ പ്രശ്നം, സ്വർണം പണയം വെച്ചതിനെ ചൊല്ലി തർക്കം'; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

കൊല്ലം ചടയമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റു ചെയ്തു. ചടയമംഗലം അക്കോണം സ്വദേശി ഹരി എസ് കൃഷ്ണൻ എന്ന കിഷോർ ആണ് അറസ്റ്റിലായത്. 24 കാരിയായ ലക്ഷ്മി പിള്ളയാണ് മരിച്ചത്.

Samayam Malayalam 25 Sept 2022, 5:45 pm
കൊല്ലം: കൊല്ലം ചടയമംഗലത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. അടൂർ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ള (24) യുടെ ആത്മഹത്യയിലാണ് ഭർത്താവ് ചടയമംഗലം അക്കോണം സ്വദേശി ഹരി എസ് കൃഷ്ണൻ എന്ന കിഷോർ അറസ്റ്റിലായത്. ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെയാണ് കിഷോറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലക്ഷ്മി പിള്ളയെ അക്കോണത്തെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ലക്ഷ്മിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം കാണാൻ ഭർതൃവീട്ടുകാർ എത്തിയപ്പോൾ നാട്ടുകാരും രോഷം പ്രകടിപ്പിച്ചിരുന്നു.
Samayam Malayalam police arrested husband in kollam chadayamangalam lekshmi pillai case
'ലക്ഷ്മിയും കിഷോറും തമ്മിൽ പ്രശ്നം, സ്വർണം പണയം വെച്ചതിനെ ചൊല്ലി തർക്കം'; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ



​കിഷോറും ലക്ഷ്മിയും തമ്മിൽ പ്രശ്നം

കിഷോറും ലക്ഷ്മിയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സാമ്പത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങളിൽ ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ലക്ഷ്മിയുടെ സ്വർണം പണയം വെച്ചതുമായി ബന്ധപ്പെട്ടും തർക്കം നിലനിന്നിരുന്നു. ലക്ഷ്മിയെ മാനസികമായി സമ്മർദത്തിലാക്കുന്ന സ്വഭാവമാണ് കിഷോറിന് ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. പോലീസ് ചോദ്യം ചെയ്യലിലാണ് ലക്ഷ്മിയുമായി നിലനിന്ന പ്രശ്നങ്ങൾ കിഷോർ വെളിപ്പെടുത്തിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കിഷോറിൻ്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ലക്ഷ്മിയുടെ കുടുംബത്തിൻ്റെ പരാതിയിലാണ് ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചത്.

ആത്മഹത്യ ​കിഷോർ എത്തിയപ്പോൾ

ഇക്കഴിഞ്ഞ 20 നാണ് കിഷോർ കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. രാവിലെ 11 മണിയോടെ കിഷോർ അക്കോണത്തെ വീട്ടിലെത്തി. ഈ സമയം ലക്ഷ്മി കിടപ്പുമുറിയുടെ വാതിൽ തുറന്നിരുന്നില്ല. എന്നാൽ അകത്തേക്ക് കടക്കാനോ, അയൽവാസികളെ വിവരം അറിയിക്കാനോ കിഷോർ തയ്യാറായില്ല. അടൂരിൽ നിന്നും ലക്ഷ്മിയുടെ വീട്ടുകാരെ വിളിച്ചുവരുത്തിയ ശേഷം മൂന്നുമണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ കിഷോറിനെതിരെ ആരോപണവുമായി ലക്ഷ്മിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

'10 ലക്ഷം വേണമെന്ന് കിഷോർ'

ഒരു വർഷം മുമ്പായിരുന്നു എൻജിനീയറിങ് ബിരുദധാരിയായ ലക്ഷ്മിയുടെയും കിഷോറിൻ്റെയും വിവാഹം. വിവാഹശേഷം ഒരുദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. ലക്ഷ്‌മിയുടെ സഹോദരി ആദിത്യയുടെ ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന 10 ലക്ഷം രൂപ കിഷോർ പല തവണ ലക്ഷ്‌മിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പിന്നീട് കിഷോര്‍ നിരവധി തവണ ഭാര്യയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നു ലക്ഷ്മിയുടെ അമ്മ രമാദേവി വെളിപ്പെടുത്തിയിരുന്നു.

​കൊന്ന് തിന്നില്ലേയെന്ന് നാട്ടുകാർ

ലക്ഷ്മിയുടെ മൃതദേഹം അടൂർ പഴകുളത്തെ വീട്ടിലെത്തിച്ചപ്പോൾ ഭർതൃവീട്ടുകാർ എത്തിയതു നാട്ടുകാരെ രോഷാകുലരാക്കിയിരുന്നു. പലരും പൊട്ടിത്തെറിക്കുന്ന അവസ്ഥയുണ്ടായി. "ഒരു വർഷത്തിനുള്ളിൽ അതിനെ കൊന്ന് തിന്നു. അച്ഛൻ പോലുമില്ലാത്ത കുഞ്ഞിനെ എന്ത് കഷ്ടപ്പെട്ടാ അവർ പറഞ്ഞുവിട്ടത്. അവനെയൊക്കെ പെണ്ണുങ്ങൾ കയറി അടിക്കണം. ചെരുപ്പൂരി അടിക്കണം"- നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. പഴകുളത്തെ വീട്ടിൽ വ്യാഴാഴ്ചയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്