ആപ്പ്ജില്ല

ഉത്രയുടെ കൊലയ്ക്ക് മുൻപ് ഭീമമായ തുകയുടെ ഇൻഷ്വറൻസ്; ചുരുളഴിച്ച് പോലീസ്

ഉത്രയുടെ പേരിലെടുത്ത ഇൻഷ്വറൻസ് പോളിസിയിൽ നിന്നു പണം തട്ടാനുള്ള ഉദ്ദേശവും സൂരജിനു ഉണ്ടായിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച രേഖകളൊന്നും കണ്ടെത്താനായിട്ടില്ല.

Samayam Malayalam 30 May 2020, 12:11 pm
കൊല്ലം: അഞ്ചലിൽ ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ഇൻഷ്വറൻസ് തട്ടിപ്പും ഉണ്ടായിരുന്നെന്ന നിഗമനത്തിൽ പോലീസ്. കൊലയ്ക്ക് മാസങ്ങള്‍ക്കു മുൻപ് ഉത്രയുടെ പേരിൽ ഭീമമായ തുകയുടെ ഇൻഷ്വറൻസ് എടുത്തിരുന്നതായി പോലീസിന് വിവരം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്രയുടേത് സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ത്ത് ഇൻഷ്വറൻസ് ക്ലെയിം ഇനത്തിൽ വൻതുക നേടാൻ സൂരജും കുടുംബവും ശ്രമിച്ചിട്ടുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്.
Samayam Malayalam ഉത്രയുടെ പേരിൽ ഭീമമായ ഇൻഷ്വറൻസ് എടുത്തെന്ന് നിഗമനം
ഉത്രയുടെ പേരിൽ ഭീമമായ ഇൻഷ്വറൻസ് എടുത്തെന്ന് നിഗമനം


അതേസമയം, ഇൻഷ്വറൻസ് സംബന്ധിച്ച രേഖകള്‍ ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെടുക്കാൻ ആയിട്ടില്ല. ഉത്രയുടെ വീട്ടുകാരുമായി പോലീസ് ഇക്കാര്യം ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികനേട്ടം ലക്ഷ്യമിട്ടാണ് ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ടു പോകുമ്പോഴാണ് ഇതു സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നത്.

Also Read: മദ്യപിക്കുന്നതിടെ വാക്കുതർക്കവും സംഘർഷവും; താനൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് ഒളിവിൽ

ഉത്രയുടെ പേരിലെടുത്ത ഇൻഷ്വറൻസ് പോളിസികളെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനു സമാനമായ രണ്ട് കേസുകള്‍ മഹാരാഷ്ട്രയിൽ നടന്നതായി കണ്ടെത്തിയ പോലീസ് ഈ കേസുകളിലെ കോടതി വിധിയും പരിശോധിക്കുന്നുണ്ട്. സൂരജിൻ്റെ കുടുംബാംഗങ്ങള്‍ ഇതിനു കൂട്ടു നിന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


അതേസമയം, സൂരജിന് പാമ്പുകളെ നല്‍കിയ പാമ്പുപിടുത്തക്കാരൻ സുരേഷിനെ അന്വേഷണസംഘം മാപ്പുസാക്ഷിയാക്കുമെന്നാണ് വിവരം. ചാവരുകാവ് സുരേഷ് കുമാറിനെ നിലവിൽ ആയുധം നല്‍കിയെന്ന കുറ്റം ചുമത്തി പ്രതിപ്പട്ടികയിലാക്കിയിട്ടുണ്ട്. ആദ്യ കൊലപാതകശ്രമത്തിൽ അണലിയെ നല്‍കിയപ്പോള്‍ സുരേഷിന് സൂരജിൻ്റെ ഉദ്ദേശം എന്താണെന്ന് അറിയില്ലായിരുന്നെങ്കിലും രണ്ടാം തവണ മൂര്‍ഖനെ കൊലപാതകശ്രമം അറിഞ്ഞുകൊണ്ടു തന്നെയാണ് കൈമാറിയതെന്നാണ് വിവരം.

ഇതിനിടയിൽ അടൂരിലെ മരുന്നുകടയിൽ നിന്ന് സൂരജ് ഗുളികകള്‍ വാങ്ങിയതിൻ്റെ തെളിവുകളും പോലീസിനു ലഭിച്ചിട്ടുണ്ട്. പാമ്പിനെക്കാൊണ്ട് കടിപ്പിക്കുന്നതിനു മുൻപ് ഉത്രയ്ക്ക് ഭക്ഷണത്തിൽ കലര്‍ത്തി ഉറക്കഗുളിക നല്‍കിയതായി സൂരജ് പോലീസിന് മൊഴി നല്‍കിയിരുന്നു. സൂരജിൻ്റെ കൈവശമുണ്ടായിരുന്ന ഒഴിഞ്ഞ സ്ട്രിപ്പുകളിലെ ബാച്ച് നമ്പര്‍ തന്നെയാണ് കടയിൽ നിന്ന് കണ്ടെടുത്തതും. പാമ്പുമായി സൂരജ് ഉത്രയുടെ വീട്ടിലെത്തിയ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്