കൊല്ലം: പാറശാലയിൽ നിന്ന് നൂറ് കിലോമീറ്ററിലേറെ അകലെയുള്ള ചാത്തന്നൂരിലെത്തി മാല കവർന്ന് മടങ്ങിപോയാൽ പിടിക്കപ്പെടില്ലെന്നായിരുന്നു പാറശാല സ്വദേശികളായ ആ രണ്ട് യുവാക്കളുടെയും ധാരണ. പക്ഷേ കവർച്ചയ്ക്കെത്തിയ പാറശാല സ്വദേശി മനീഷിനെ കഴിഞ്ഞ ആറിനും പാറശാല ഇഞ്ചിവിള ബീവി മൻസിലിൽ അർഫാൻ എന്ന യാസർ അർഫത്തിനെ (19) കഴിഞ്ഞ ദിവസവും പോലീസ്
പിടികൂടി. ഒക്ടോബർ 31ന് പുലർച്ചെ ആറിന് ചാത്തന്നൂർ ഉറാംവിളയ്ക്ക് സമീപം മത്സ്യം വിൽക്കുകയായിരുന്ന ശക്തികുളങ്ങര സ്വദേശിനിയുടെ സ്വർണമാലയും കുരിശുമാണ് ബൈക്കിലെത്തിയ ഇരുവരും കവർന്നത്. മത്സ്യം വാങ്ങാനെന്ന വ്യാജേന അടുത്തെത്തിയ ശേഷമാണ് മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. ഒരു മാല പൊട്ടിക്കൽ കേസിന്റെ പിന്നാലെ പോലീസ് വരില്ലെന്നായിരുന്നു ഇരുവരും കരുതിയത്.
പരാതി കിട്ടിയതിന് പിന്നാലെ കേസിന്റെ ഗൗരവം ഉൾക്കൊണ്ട പോലീസ് സിറ്റി പോലീസിന്റെ ഷാഡോ സംഘത്തെ കൂടി ഉൾപ്പെടുത്തി പ്രത്യേക ടീമിനെ നിയോഗിച്ചു. പ്രത്യേക അന്വേഷണ സംഘം രണ്ട് ടീമായി തിരിഞ്ഞ് വിവര ശേഖരണം തുടങ്ങി. തിരുവനന്തപുരം ഭാഗത്തേക്കാണ് യുവാക്കൾ ബൈക്ക് ഓടിച്ച് പോയതന്നെ വിവരത്തെ തുടർന്ന് ആ ഭാഗത്തേക്കുള്ള സിസിടിവി കാമറകൾ പരിശോധിക്കാൻ തുടങ്ങി. ഒന്നിന് പിറകെ ഒന്നായി ചാത്തന്നൂർ മുതൽ പാറശാല വരെയുള്ള 200 സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതോടെ പ്രതികളുടെ ഏതാണ്ടെല്ലാ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. ആറിന് മനീഷിന് പിടി വീണു.
Also Read: ബിനീഷ് കോടിയേരിക്കെതിരെ പറഞ്ഞാല്‍ ഇതാണ് അവസ്ഥ!! മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണം, പരാതിയുമായി ലോറന്‍സ്
ഇതറിഞ്ഞ് പ്രധാന പ്രതി അർഫാൻ ഒളിവിൽ പോയി. നാഗർകോവിൽ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം തിരികെ എത്തിയപ്പോഴാണ് പിടിയിലായത്. നാഗർകോവിൽ കോട്ടാർ പോലീസ് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയാണ് അർഫാൻ. മദ്യത്തിനും മറ്റ് ലഹരികൾക്കും അടിമകളായ ഇവർ അത്തരം ആവശ്യങ്ങൾക്കും ആഡംബര ജീവിതത്തിനും വേണ്ടിയാണ് നൂറിലേറെ കിലോമീറ്റർ യാത്ര ചെയ്ത് ചാത്തന്നൂരിലെത്തി മാല കവർന്നത്. കോടതിയിൽ ഹാജരാക്കി അർഫാത്തിനെ റിമാൻഡ് ചെയ്തു.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ