കൊല്ലം(Kollam): കനത്ത മഴയിൽ കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ വീടുകൾ തകർന്നു. പത്തനാപുരം ,കൊല്ലം താലൂക്കുകളിലാണ് വീടുകൾ തകർന്നത്. തലവൂർ, കൊട്ടാരക്കര മേഖലകളിൽ മരങ്ങൾ കടപുഴകി റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. വിവിധ താലൂക്കുകളിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപച്ചതോടെ കൊല്ലം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ജില്ലയുടെ കിഴക്കൻ മേഖലയിൽ വീശിയടിച്ച കനത്ത കാറ്റിൽ മരങ്ങൾ പലയിടത്തും കടപുഴകി വീണാണ് നാശ നഷ്ടം ഉണ്ടായത്. നാല് വീടുകൾ ഭാഗീകമായി തകർന്നു. കൊല്ലം താലൂക്കിൽ ഒരു വീടും, പത്തനാപുരം താലൂക്കിൽ ഒരു വീടും തകർന്നു. പെരിനാട് ചെമ്മക്കാട് മരം വീണ് വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് താലൂക്ക് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മത്സ്യ ബന്ധനം പൂർണമായും നിരോധിച്ച സാഹചര്യത്തിൽ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രീകരിച്ച് കോസ്റ്റൽ പൊലീസ് പ്രത്യേക പെട്രോളിങ്ങ് ആരംഭിച്ചു.കടൽ ക്ഷോഭം മുന്നിൽ കണ്ട് അതാത് മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി നിർത്താനും ജില്ലാ ഭരണകൂടം വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. അതേ സമയം സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുകയാണ്. ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്തെ മഴയെ തുടർന്ന് മധ്യ കേരളത്തിൽ നിരവധി ഇടങ്ങളിൽ വെള്ളം കയറി. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും അതീവജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Topic: Kollam News, Kollam rain, Kollam rain News