കൊല്ലം: ചടയമംഗലത്ത് യുവ അഭിഭാഷകയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അഭിഭാഷകനായ കണ്ണന് നായരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് യുവ അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐശ്വര്യയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടന്ന് ചൂണ്ടിക്കാട്ടി സഹോദരന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് അഭിഭാഷക ജീവനൊടുക്കിയതെന്ന് കണ്ടെത്തിയത്. ഭര്‍ത്താവില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഐശ്വര്യ തുറന്ന് എഴുതിയ ഡയറിക്കുറുപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ക്രൂരമായ പീഡനങ്ങളാണ് ഐശ്വര്യ നേരിട്ടതെന്നാണ് ഡയറിക്കുറുപ്പുകളില്‍ നിന്നും വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. നിസാര കാര്യങ്ങള്‍ക്ക് പോലും ഭര്‍ത്താവ് ഉപദ്രവിക്കുമായിരുന്നു. 3 വര്‍ഷമായി പലവിധ പീഡനങ്ങളാണ് ഐശ്വര്യയ്ക്ക് നേരിടേണ്ടി വന്നത്. കണ്ണന്നായര്ക്കെതിരെ ഐശ്വര്യയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഐശ്വര്യയുടെ മരണത്തിന് ശേഷം കണ്ണന് നായര്‍ ഒളിവിലായിരുന്നു.
പിടിയിലായ കണ്ണന് നായരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് ഐശ്വര്യ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് അറിവുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഐശ്വര്യയ്ക്ക് കോഴിക്കോട് ജോലി ലഭിച്ചിരുന്നതായും ഭര്‍ത്താവ് അനുവദിക്കാതിരുന്നതിനാല്‍ അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.