ആപ്പ്ജില്ല

മോഹൻലാലിന് വിവരമുണ്ട്... ആ സിംഹാസനത്തിൽ ഇരിക്കില്ല; മോൻസനെ പൊളിച്ചടുക്കി സന്തോഷ്! വീഡിയോ കാണാം

മോൻസൻ മാവുങ്കലുമായുള്ള ബന്ധം വെളിപ്പെടുത്തി മോൻസന് വസ്തുക്കൾ നൽകിയ സന്തോഷ്. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സംഘം സന്തോഷിൽ നിന്ന് മൊഴിയെടുത്തിരുന്നു. മോൻസൻ തട്ടിപ്പുകാരനാണെന്ന് ഒരിക്കലും മനസിലായിരുന്നില്ലെന്നും സന്തോഷ്.

Samayam Malayalam 24 Oct 2021, 4:56 pm
കൊല്ലം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെപ്പറ്റി വിശദമായി വെളിപ്പെടുത്തി മോൻസന് വസ്തുക്കൾ നൽകിയ സന്തോഷ്. വിവാദമായ ടിപ്പുവിന്റെ സിംഹാസനത്തെക്കുറിച്ചും അദ്ദേഹം മനസു തുറന്നു. മോൻസന് കൊടുത്ത പുരാവസ്തുക്കളെ കുറിച്ചാണ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ക്രൈം ബ്രാഞ്ച് ആരാഞ്ഞത്. കൃത്യമായ കാലഘട്ടം പറഞ്ഞാണ് മോൻസന് വസ്തുക്കൾ കൊടുത്തതെന്നും അഞ്ചു വർഷം കൊണ്ടാണ് ഇവ നൽകിയതെന്നും പ്രതിഫലം ഒന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായും സന്തോഷ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 10 തവണയിലധികമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മുന്നിൽ സന്തോഷ് മൊഴി നൽകിയത്.
Samayam Malayalam santosh reveals his connection with fake antique dealer monson mavunkal
മോഹൻലാലിന് വിവരമുണ്ട്... ആ സിംഹാസനത്തിൽ ഇരിക്കില്ല; മോൻസനെ പൊളിച്ചടുക്കി സന്തോഷ്! വീഡിയോ കാണാം



​തട്ടിപ്പാണെന്ന് ഒരിക്കലും മനസിലായില്ല

അഞ്ചുവർഷമായി മോൻസ് വസ്തുക്കൾ കൈമാറുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഒരിക്കൽ പോലും തട്ടിപ്പാണെന്ന് മനസിലായില്ല. അത്രക്കും വിശ്വസനീയമായാണ് ഓരോ കാര്യങ്ങളും മോൻസൻ ധരിപ്പിച്ചത്. ഐപ്പാഡിൽ ബാങ്കിലെ വിവരങ്ങൾ കാണിച്ചുതന്നു. ട്രിബ്യൂണൽ ഉത്തരവടക്കം കാണിച്ചു. ഖത്തറിൽ ഒരു മ്യൂസിയവുമായി ഇടപാടുകളുണ്ടെന്നു മോൻസൻ പറഞ്ഞു. നൂറോളം രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നാണ് പറഞ്ഞത്. ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തപ്പോഴാണ് മോൻസന് പാസ്പോർട്ടു പോലും ഇല്ലെന്ന് അറിഞ്ഞതെന്നും സന്തോഷ് വിശദമാക്കി.

​ചെമ്പോല തൃശൂരിൽ നിന്നും വാങ്ങിയത്

'ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരിൽ മോൻസൻ പ്രചരിപ്പിച്ച ചെമ്പോല താൻ നൽകിയതാണെന്നും സന്തോഷ് വ്യക്തമാക്കി. ഒരു ഷൂട്ടിങിൻ്റെ ആവശ്യത്തിനായി പോയപ്പോൾ തൃശൂരിൽ നിന്നാണ് ഈ ചെമ്പോല താൻ പണം നൽകി വാങ്ങിയത്. ചെമ്പോലയിലെ എഴുത്ത് വായിക്കാനാകില്ലായിരുന്നു. പിന്നീട് ഇത് മോൻസന് കൊടുത്തു. മ്യൂസിയം നിർമിക്കുമ്പോൾ ഒരു ചെമ്പോല കൂടി ഇരിക്കട്ടെ എന്നോർത്തു കൊടുത്തതാണ്' സന്തോഷ് പറഞ്ഞു.

​വാക്കിംഗ് സ്റ്റിക്ക് മോശയുടെ വടിയാക്കി...

'വാക്കിംഗ് സ്റ്റിക്കാണ് മോശയുടെ വടിയാക്കിമാറ്റിയത്. മരത്തിലുണ്ടാക്കിയ ഭംഗിയുള്ള ഉറിയാണ് കൃഷ്ണൻ വെണ്ണ കട്ടു തിന്നതാക്കിയത്. മ്യൂസിയം തുടങ്ങുമ്പോൾ എല്ലാവർക്കും കാണാമല്ലോ എന്ന് കരുതി കൊടുത്തതാണെന്നും സുരേഷ് പറയുന്നു. 80 വർഷം പഴക്കമുള്ള എഴുത്തോലയാണ് ഗണപതി എഴുതിയ മഹാഭാരതമാക്കിയത്. സാധാരണ കിട്ടുന്ന റോമൻ നാണയത്തെയാണ് വെള്ളിക്കാശാക്കി മാറ്റിയത്. പ്രമുഖരെ ആകർഷിക്കാൻ വേണ്ടിയാകണം ഇങ്ങനെ കള്ളം പറഞ്ഞത്’- സന്തോഷ് പറയുന്നു.

​ലാലേട്ടൻ മാത്രം അതിൽ ഇരുന്നില്ല

മോൻസൻ മാവുങ്കലിൻ്റെ പക്കലുള്ള ടിപ്പുവിന്റേതെന്ന് അവകാശപ്പെടുന്ന സിംഹാസനത്തിൽ മോഹൻലാൽ ഒഴികെ പല പ്രമുഖരും ഇരുന്നിട്ടുണ്ടെന്ന് സന്തോഷ് പറയുന്നു. ടിപ്പുവിന്റേതാണെങ്കിൽ അതിലിരിക്കാൻ തനിക്ക് യോഗ്യതയില്ലെന്നാണ് മോഹൻലാൽ പറഞ്ഞതെന്ന് സന്തോഷ് വെളിപ്പെടുത്തി. ബാക്കിയുള്ള എല്ലാ വിഐപികളും അതിലിരുന്ന് ചിത്രം പകർത്തിയിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു.

Video-മോൻസനെ പൊളിച്ചടുക്കി സന്തോഷ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്