ആപ്പ്ജില്ല

കൊവിഡ് ബാധിച്ച് പിതാവ് മരിച്ചത് അറിയാതെ മകന്‍.... വസ്ത്രവും ഭക്ഷണവുമായി ദിവസേന ആശുപത്രി കയറി ഇറങ്ങി, ആശുപത്രി അധികൃതരുടെ ക്രൂരത!

കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് സുലൈമാൻ കുഞ്ഞിനെ മാറ്റിയത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആയിരുന്നു. എന്നാൽ ബന്ധുക്കളോട് ആ വിവരം മറച്ച് വെച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയതെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.

Samayam Malayalam 19 Oct 2020, 6:02 pm
കൊല്ലം: ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥയിൽ അച്ഛന്‍റെ മരണമറിയാതെ മകൻ ആശുപത്രി വരാന്തയിൽ ഒരാഴ്ചയോളം കാത്ത് നിന്നു. തലവൂർ ഞാറക്കാട് വലിയപാറകുഴിയിൽ സുലൈമാൻകുഞ്ഞിന്റെ (85) മൃതദേഹം ഈ സമയമത്രയും അനാഥ ശരീരമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കിക ആയിരുന്നു ആരോഗ്യ വകുപ്പ്. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ കാരണം ആഗസ്റ്റ് 26നാണ് സുലൈമാൻ കുഞ്ഞിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്ന് ബന്ധുക്കളെ അറിയിച്ചു.
Samayam Malayalam son comes to hospital everyday without knowing his covid affected fathers dead body is kept in the mortuary
കൊവിഡ് ബാധിച്ച് പിതാവ് മരിച്ചത് അറിയാതെ മകന്‍.... വസ്ത്രവും ഭക്ഷണവുമായി ദിവസേന ആശുപത്രി കയറി ഇറങ്ങി, ആശുപത്രി അധികൃതരുടെ ക്രൂരത!


​സുലൈമാൻ കുഞ്ഞിന്‍റെ വിവരങ്ങളൊന്നും ബന്ധുക്കളെ അറിയിച്ചില്ല

അച്ഛൻ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണെന്ന് കരുതി മകൻ നൗഷാദ് അവിടെയെത്തി. സുലൈമാൻ കുഞ്ഞ് അവിടെ ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലത്തെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കാണ് പുനലൂരിൽ നിന്ന് കൊണ്ടുപോയതെന്ന് അറിഞ്ഞു. അവിടെ എത്തി ഫോണും വസ്ത്രങ്ങളും ഉദ്യോഗസ്ഥർ മുഖേനെ കൈമാറി. പിന്നീട് വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ വീണ്ടും പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നൗഷാദ് എത്തി. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്ന് മറുപടി. ജില്ലാ ആശുപത്രിയിലെത്തിയപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെന്ന് അറിയിച്ചു.

അവിടെ അന്വേഷിച്ചപ്പോൾ ആശുപത്രി ജീവനക്കാർ രോഗ വിവരങ്ങൾ അറിയിക്കാൻ തയ്യാറായി. ഇത് അനുസരിച്ച് 13 മുതൽ 16 വരെ വസ്ത്രങ്ങളും ഭക്ഷണവുമായി നൗഷാദ് ആശുപത്രിയിൽ എത്തി. 16ന് എത്തിയപ്പോൾ അച്ഛന്‍റെ രോഗം മാറിയെന്നും നേരിൽകാണാമെന്നും ജീവനക്കാർ പറഞ്ഞു. ഇത് അനുസരിച്ച് അച്ഛനെ കാണാൻ വാർഡിൽ കയറിപ്പോഴാണ് ഇത്രയും നാളും തന്നെ അറിയിച്ചിരുന്നത് മറ്റൊരു സുലൈമാൻ കുഞ്ഞിന്‍റെ രോഗ വിവരമാണെന്ന് മനസിലായത്.

​തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് സുലൈമാൻ കുഞ്ഞിനെ മാറ്റിയത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആയിരുന്നു. എന്നാൽ ബന്ധുക്കളോട് ആ വിവരം മറച്ച് വെച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയതെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിയപ്പോൾ മേൽവിലാസം അന്വേഷിക്കാതെ മറ്റൊരു സുലൈമാൻ കുഞ്ഞിന്റെ രോഗ വിവരങ്ങൾ ബന്ധുക്കളോട് പങ്കുവെച്ചു.

​അനാഥ മൃതദേഹമായി തിരുവനന്തപുരത്തെ മോർച്ചറിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ 13ന് മരിച്ച സുലൈമാൻ കുഞ്ഞിനെ അനാഥ മൃതദേഹം എന്ന തരത്തിൽ മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ കണ്ടെത്താനും മേൽവിലാസത്തിൽ ബന്ധപ്പെടാനും തയ്യാറായില്ല. ഒടുവിൽ നൗഷാദ് ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് അച്ഛന്റെ ശരീരം തിരിച്ചറിയുക ആയിരുന്നു.

​നിസംഗമായി ഒഴിഞ്ഞ് ആരോഗ്യ വകുപ്പ്

മേൽവിലാസത്തിൽ തെറ്റുണ്ടായിരുന്നു, ഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല തുടങ്ങിയ മറുപടികളിലൂടെ വിഷയത്തെ നിസാര വൽക്കരിക്കുക ആണ് ആരോഗ്യ വകുപ്പ്. സുലൈമാൻ കുഞ്ഞിനെ പ്രവേശിപ്പിച്ച ആശുപത്രികളിലെ ജീവനക്കാർ ആരും തന്നെ വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഒഴിഞ്ഞ് മാറുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്