കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചു മൊബൈൽ ഫോണും പണവും തട്ടിയെടുത്ത നാലു പ്രതികളെ പോലീസ് പിടികൂടി. പൂവൻതുരുത്ത് കാന്തിപ്പള്ളി തോട്ടത്തിൽ ബിജു (42), പനച്ചിക്കാട് പാറയിൽ ജിഷ്ണു (25), പൂവൻതുരുത്ത് പുത്തൻപറമ്പിൽ വിഷ്ണു (22) , പള്ളം തുണ്ടിയിൽ സന്ദീപ് (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് ക്രഷറിലെ ജോലിക്കാരൻ അനൂപിനെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്.
പൂവൻതുരുത്ത് വ്യവസായ മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവരുന്നതായിരുന്നു പ്രതികളുടെ രീതി. സമാന രീതിയിൽ മുൻപും ഈ സംഘം മോഷണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ സംഘം, ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കുന്നതിനു പദ്ധതി തയ്യാറാക്കിയിരുന്നു.
Also Read: വി വി രാജേഷിനെ അയോഗ്യനാക്കാനുള്ള നീക്കം ചീറ്റിപ്പോയി; നടപടി എടുക്കാന്‍ പറ്റില്ല!
എന്നാല്‍ ആക്രമണത്തിന് പദ്ധതിയിട്ടെത്തിയ സംഘത്തിന് മുന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാരും എത്തിയില്ല. ഇതോടെ ഇവിടെയെത്തിയ പൂവന്‍തുരുത്ത് സ്വദേശി അനൂപിനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അനൂപിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്നു കോട്ടയം ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു.
Also Read: മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു
സംഭവത്തിൽ കേസെടുത്ത ഈസ്റ്റ് എസ്ഐ രഞ്ജിത്ത് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തിൽ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നു എസ്ഐ ഷിബുക്കുട്ടൻ, എഎസ്ഐ അൻസാരി, സീനിയർ സിവിൽ പോലീസ് ഓഫിസർ സജി, സിവിൽ പോലീസ് ഓഫിസർ ബോബി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ