ആപ്പ്ജില്ല

മാണി സി കാപ്പൻ്റെ മനസിൽ ബിജെപി? കേന്ദ്ര നേതൃത്വവുമായി ചർച്ച; എംഎൽഎ സ്ഥാനത്തിനു പോലും ഭീഷണിയായി ആ കേസ്!

പാലാ എംഎൽഎ മാണി സി കാപ്പൻ ബിജെപിയുമായി അടുക്കുന്നുവെന്ന് സൂചന. മുംബൈയിലെ ചെക്കുകേസിൻ്റെ വിധി പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അണിയറയിൽ നീക്കങ്ങൾ സജീവമാകുന്നത്.

Samayam Malayalam 3 Apr 2022, 1:31 pm
പാലാ (Kottayam): മുംബൈയിലെ ചെക്കുകേസിന്റെ വിധി പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മാണി സി കാപ്പൻ എംഎൽഎ ബിജെപിയുമായി അടുക്കുന്നുവെന്ന് സൂചന. കോൺഗ്രസിനും യുഡിഎഫിനും ഒപ്പം നിന്നാൽ രക്ഷപ്പെടാനാവില്ലെന്നു തിരിച്ചറിഞ്ഞാണ് എംഎൽഎ സ്ഥാനം സംരക്ഷിക്കുന്നതിനു വേണ്ടി ബിജെപിയുമായി അടുപ്പം കൂടാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കോൺഗ്രസിനും യുഡിഎഫിനുമെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മാണി സി കാപ്പൻ എത്തിയതെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ നേരിട്ടെത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചെങ്കിലും കാപ്പൻ പൂർണമായും വഴങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.
Samayam Malayalam discussion underway between bjp and pala mla mani c kappan says report
മാണി സി കാപ്പൻ്റെ മനസിൽ ബിജെപി? കേന്ദ്ര നേതൃത്വവുമായി ചർച്ച; എംഎൽഎ സ്ഥാനത്തിനു പോലും ഭീഷണിയായി ആ കേസ്!



​മാണി സി കാപ്പൻ്റെ പൊട്ടിത്തെറി

കഴിഞ്ഞ ദിവസം ചാനലിനു നൽകിയ അഭിമുഖത്തിലാണ് പാലായിലെയും സംസ്ഥാനത്തെയും കോൺഗ്രസിലും യുഡിഎഫിലും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്ന് മാണി സി കാപ്പൻ പൊട്ടിത്തെറിച്ചത്. ഇതിനു പിന്നാലെ കോട്ടയത്ത് നടന്ന യുഡിഎഫിൻ്റെ കെ റെയിൽ വിരുദ്ധ സമര വേദിയിൽ നേരിട്ടെത്തി മാണി സി കാപ്പൻ മഞ്ഞുരുക്കലിനു തുടക്കമിട്ടിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ മാണി സി കാപ്പനും യുഡിഎഫിനും അത്ര ശുഭകരമല്ലെന്നാണ് റിപ്പോർട്ടുകൾ.

​മുംബൈയിലെ ചെക്ക് കേസ്

മുംബൈയിൽ മാണി സി കാപ്പന് എതിരായ ചെക്ക് കേസ് നിലവിലുണ്ട്. ഈ കേസിലെ വിചാരണ അവസാന ഘട്ടത്തിലേയ്ക്കു കടന്നിട്ടുമുണ്ട്. ഇത്തരത്തിൽ അവസാന ഘട്ടത്തിലേയ്ക്കു കടന്ന കേസിൽ വൻ തിരിച്ചടിയുണ്ടാകുമെന്നാണ് മാണി സി കാപ്പനും സംഘവും പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് മുന്നണി വിടുമെന്ന പ്രഖ്യാപനവുമായി മാണി സി കാപ്പൻ ആദ്യം എത്തിയത്.

​എൽഡിഎഫിലേക്ക് ശ്രമിച്ചു, എ കെ ശശീന്ദ്രൻ വെട്ടി

എംഎൽഎ സ്ഥാനത്തിന് എന്തെങ്കിലും ഭീഷണി ഉണ്ടായാൽ തന്നെ സംരക്ഷിക്കാൻ ഇടതു മുന്നണിയ്ക്കു മാത്രമേ സാധിക്കൂ എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ആദ്യം മാണി സി കാപ്പൻ എൻസിപിയിലേയ്ക്കു മടങ്ങാൻ ശ്രമം നടത്തിയത്. എന്നാൽ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ ഇത് വെട്ടുകയായിരുന്നു. പിന്നാലെയാണ് അപകടം മണത്ത് യുഡിഎഫ് വിഷയത്തിൽ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്. ഇതേ തുടർന്നാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വവുമായി മാണി സി കാപ്പൻ ചർച്ച നടത്തിയത്.

ഇടനിലക്കാരൻ മുൻ കേന്ദ്ര മന്ത്രി

മുൻ കേന്ദ്ര മന്ത്രി കൂടിയായ ബിജെപി നേതാവാണ് ചർച്ചയ്ക്ക് ഇടനില നിന്നതെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ വീണ്ടും മാണി സി കാപ്പൻ്റെ മുന്നണി മാറ്റ ചർച്ചകൾ സജീവമായിട്ടുണ്ട്. എന്നാൽ താൻ മുന്നണി വിട്ടു പോകുന്നതിനെപ്പറ്റി ചർച്ച നടത്തിയിട്ടേയില്ലെന്നു മാണി സി കാപ്പൻ പറഞ്ഞു. കേസിന്റെ വിചാരണ നടക്കുന്നത് മാത്രമേ ഉള്ളൂ. യുഡിഎഫിനുള്ളിലെ പ്രശ്‌നങ്ങളെല്ലാം ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്