ആപ്പ്ജില്ല

ഏറ്റുമാനൂരിൽ നാളെ ഏഴരപ്പൊന്നാനകൾ എഴുന്നള്ളും; ദർശനസമയവും ഐതീഹ്യവും അറിയാം

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നാളെ ഏഴരപ്പൊന്നാന ദർശനം. ഏഴു വലിയ ആനകളും ഒരു ചെറിയ ആനയും ഭക്തർക്ക് ദർശനം നൽകും. രാത്രി 12 മണിക്ക് ആസ്ഥാനമണ്ഡപത്തിലേക്കാണ് ഏഴരപ്പൊന്നാനകളെ എഴുന്നള്ളിക്കുക. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിക്കാൻ നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തും.

Authored byദീപു ദിവാകരൻ | Samayam Malayalam 17 Feb 2024, 5:44 pm

ഹൈലൈറ്റ്:

  • ഏറ്റുമാനൂരിൽ നാളെ ഏഴരപ്പൊന്നാനകൾ എഴുന്നള്ളും.
  • ഏഴരപ്പൊന്നാന ദർശനം രാത്രി 12 മണിക്ക് ആസ്ഥാനമണ്ഡപത്തിൽ.
  • ആയിരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Ettumanoor Ezhara Ponnana
ഏഴരപ്പൊന്നാന. Photo: kottayam.nic.in
ഏറ്റുമാനൂർ (കോട്ടയം): ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ നാളെ ഏഴരപ്പൊന്നാനകൾ എഴുന്നള്ളും. പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം രാത്രി 12 മണിക്ക് ആസ്ഥാനമണ്ഡപത്തിൽ നടക്കും. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടക്കുന്നത്. കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഏഴരപ്പൊന്നാനകൾ എഴുന്നള്ളുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിക്കാൻ ആയിരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തും.
ഏഴു വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വർണത്തിൽ നിർമിച്ച പൂർണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്ന് അറിയപ്പെടുന്നത്. പ്ലാവിൻ തടയിൽ നിർമിച്ച ആനകളെ സ്വർണപ്പാളികൾകൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ഏഴരപ്പൊന്നാന ദർശനത്തിലൂടെ സർവൈശ്വര്യസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. ഏഴരപ്പൊന്നാനയുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങൾ ഏറെയുണ്ട്.


അഷ്ടദിക്ക് ഗജങ്ങൾ

ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഒരു ഐതീഹ്യം. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രീദകം, സാർവഭൗമൻ, വാമനൻ എന്നിവയാണ് അഷ്ടദിക്ക് ഗജങ്ങൾ. വാമനൻ ചെറുതായതിനാലാണ് അരപ്പൊന്നാന ഉണ്ടായതെന്നും ഐതീഹ്യമുണ്ട്.
ഏറ്റുമാനൂരിൽ ഇനി ഉത്സവക്കാലം, 11ന് കൊടിയേറും; വിശദവിവരങ്ങൾ അറിയാം

മാ‍ർത്താണ്ഡവ‍ർമയുടെ പ്രായശ്ചിത്തം

തിരുവിതാംകൂ‍ർ രാജാവായ മാ‍ർത്താണ്ഡവ‍ർമ പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണ് ഏഴരപ്പൊന്നാന എന്നാണ് മറ്റൊരു ഐതീഹ്യം. വടക്കുംകൂ‍ർ രാജ്യം പിടിച്ചെടുക്കാനായി തിരുവിതാംകൂ‍ർ സൈന്യം ഏറ്റുമാനൂരിലെ മാതവിപ്പിള്ള നിലയത്തിൽ പ്രവേശിച്ച് അവിടുത്തെ പുരയിടങ്ങളിലെ ഫലഭൂയിഷ്ഠമായ മരങ്ങളും മാതവിപ്പിള്ള മഠവും നശിപ്പിച്ചു. ഇതോടെ തിരുവിതാംകൂ‍ർ രാജാവിന് ഏറ്റുമാനൂർ മഹാദേവനിൽനിന്ന് അനിഷ്ടമുണ്ടായി. പലവിധത്തിനുള്ള അന‍ർഥങ്ങൾ സംഭവിച്ചതോടെ പരിഹാരമെന്നോണം മാ‍ർത്താണ്ഡവ‍ർമ പ്രായശ്ചിത്തമായി ഏഴരപ്പൊന്നാനയെ നടയ്ക്കുവെച്ചുവത്രേ.
Ettumanoor Temple: ജയറാം മുതൽ മട്ടന്നൂർ വരെ എത്തും; ഏറ്റുമാനൂരിൽ കൊടിയേറ്റിന് രണ്ടു നാൾ, ഏഴരപ്പൊന്നാന 18ന്

വൈക്കത്തപ്പന് വേണ്ടി എത്തിച്ച ഏഴരപ്പൊന്നാന

തിരുവിതാംകൂ‍ർ രാജാവായിരുന്ന ധ‍ർമരാജാ കാർത്തിക തിരുനാൾ രാമവർമ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണ് ഏഴരപ്പൊന്നാന എന്നും ഐതീഹ്യമുണ്ട്. ഏഴരപ്പൊന്നാനകളെ കൊണ്ടുപോയവ‍ർ യാത്രക്കിടെ ഏറ്റുമാനൂരിൽ വിശ്രമിച്ചു കുളിയും ഭക്ഷണമൊക്കെ കഴിഞ്ഞു വന്നപ്പോൾ പൊന്നാനകളുടെ മുകളിൽ പത്തിവിരിച്ചു നിൽക്കന്ന സ‍ർപ്പങ്ങളെ കണ്ടുവത്രേ. ദൈവഹിതം അറിയാനായി പ്രശ്നം വെച്ചപ്പോൾ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരപ്പന് സമ‍ർപ്പിക്കണമെന്ന് കണ്ടു. ഇതോടെ ക്ഷേത്രത്തിലേക്ക് സമ‍ർപ്പിച്ചുവത്രേ.
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്