ആപ്പ്ജില്ല

'ഞാന്‍ പോകുവാടോ, മരിക്കും', ഈ ആയുസില്‍ തീരില്ല സങ്കടം, തോമാച്ചനുമായി ഇങ്ങനെ പിരിയേണ്ടി വരുമെന്ന് കരുതിയില്ല; അവസാന വാക്കുകള്‍ ഓര്‍ത്ത് ജോസഫ്

'പോരുന്ന വഴി നടന്ന സംഭവം അവ്യക്തമായി തോമാച്ചന്‍ വിവരിക്കുന്നുണ്ടായിരുന്നു. താന്‍ രക്ഷപെടില്ലെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ ആശുപത്രിയില്‍ എത്തുമെന്ന് ആശ്വസിപ്പിച്ചു. പാമ്പാടി കഴിഞ്ഞതോടെ ശബ്ദം നിലച്ചു'- ജോസഫ്

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 20 May 2023, 9:18 am
കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച കണമല പ്ലാവനാകുഴിയില്‍ തോമസിന്റെ അവസാന വാക്കുകള്‍ ഓര്‍ത്തെടുക്കുകയാണ് കൂട്ടുകാരന്‍ വെട്ടിക്കല്‍ ഓലിക്കല്‍ ജോസഫ്. പോത്ത് ഇടിച്ചുവീഴ്ത്തിയ ഉടനെ തോമസ് ആദ്യം വിളിച്ചുവരുത്തിയത് ജോസഫിനെയാണ്. 'ഞാന്‍ പോകുവാടോ, മരിക്കും, ആയിരം കിലോയുള്ള ഒരുത്തനാ എന്നെ ഇടിച്ചത്', തോമസിന്റെ അവസാന വാക്കുകള്‍.
Samayam Malayalam Thomas
കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച തോമസ്


Also Read: 'ഒരു ആയിരം കിലോയെങ്കിലും കാണും ആ പോത്ത്'; കുത്തേറ്റ് ചാക്കോയുടെ വയർ തുളഞ്ഞ് കുടൽ പുറത്തുവന്നുവെന്ന് നാട്ടുകാർ

'കോട്ടയം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയില്‍ ആംബുലന്‍സില്‍ വെച്ച് തോമാച്ചന്‍ മരിക്കുന്നത് ഈ കൈ ചേര്‍ത്തുപിടിച്ചാണ്', ജോസഫിന്റെ വാക്കുകള്‍. പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദമാണ് തോമസിന്റെയും ജോസഫിന്റെയും. കൂട്ടുകാരന്‍ മരിക്കുമ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ വരാന്തയില്‍ തളര്‍ന്നിരുന്ന ജോസഫിന് ചികിത്സ നല്‍കേണ്ടി വന്നു.


കണമല ജംഗ്ഷനില്‍ എത്തിയപ്പോഴാണ് തോമസിന്റെ ഫോണ്‍ വിളി വരുന്നത്. പോത്ത് ഇടിച്ചെന്ന് തോമസ് പറഞ്ഞു. ഇതു കേട്ടപ്പോഴെ കൂട്ടുകാരെയും കൂട്ടി ഒരു ഓട്ടോയില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള തോട്ടത്തിലേക്ക് പോയി. ചെന്നപ്പോള്‍ തോമസ് ചോരയില്‍ കുളിച്ച് കിടക്കുന്നു. കാല് രണ്ടു പിണഞ്ഞ് ഒടിഞ്ഞുനുറുങ്ങിയിരുന്നു. വയറ്റില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. തലയില്‍ നിന്ന് രക്തം ചീറ്റി. പോത്ത് തന്നെ ഇടിച്ചിട്ട് കുത്തിയശേഷം പോയെന്ന് തോമസ് പറഞ്ഞു.

കോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

'തൊട്ടടുത്ത് തന്നെയാണ് തോമസിന്റെ വീട്. അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും കട്ടപ്പനയില്‍ മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് പോയിരിക്കുകയായിരുന്നു. ജോസഫ് വീട്ടിലേക്ക് ഓടിപ്പോയി രണ്ട് ബെഡ് ഷീറ്റുകള്‍ കൊണ്ടുവന്നു. എല്ലാവരും ചേര്‍ന്ന് തോമസിനെ അതില്‍ കിടത്തി കണമല ജംഗ്ഷനിലേക്ക് എത്തിച്ചു. അര കിലോമീറ്റര്‍ ദൂരം ഉണ്ടായിരുന്നു. ജോസഫിന്റെ കടയുടെ തിണ്ണയില്‍ കിടത്തി'.

തോമസ് ശ്വാസം കിട്ടാതെ പിടഞ്ഞു. ആംബുലന്‍സുകള്‍ വിളിച്ചിട്ട് കിട്ടിയില്ല. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആംബുലന്‍സ് വന്നു. മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ എത്തിച്ച് ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ചു. നേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. 'പോരുന്ന വഴി നടന്ന സംഭവം അവ്യക്തമായി തോമാച്ചന്‍ വിവരിക്കുന്നുണ്ടായിരുന്നു. താന്‍ രക്ഷപെടില്ലെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ ആശുപത്രിയില്‍ എത്തുമെന്ന് ആശ്വസിപ്പിച്ചു. പാമ്പാടി കഴിഞ്ഞതോടെ ശബ്ദം നിലച്ചു', ജോസഫ് പറഞ്ഞു.

Also Read: എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; മിന്നും വിജയം സ്വന്തമാക്കി ഇരട്ട സഹോദരങ്ങള്‍

'തോമാച്ചനുമായി ഇങ്ങനെ പിരിയേണ്ടി വരുമെന്ന് കരുതിയില്ല. ടാപ്പിങ്ങിന് പോയാല്‍ ഒന്നിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. ദിവസം രണ്ട് തവണയെങ്കിലും ഫോണില്‍ വിളിക്കും. വൈകിട്ട് ഒന്നിച്ച് കവലയില്‍ ഇറങ്ങും. സഹോദരനെയാണ് നഷ്ടമായത്. ഈ ആയുസില്‍ തീരില്ല സങ്കടം', ജോസഫ് കൂട്ടിച്ചേര്‍ത്തു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്