ആപ്പ്ജില്ല

മധ്യ കേരളം പിടിക്കാൻ ജോസിനെ മുന്നിൽ നിർത്തി യുദ്ധത്തിന് സിപിഎം; 3 ജില്ലകളില്‍ നിര്‍ണായക സ്വാധീനം, തുടർ ഭരണത്തിന് കേരള കോൺഗ്രസ് കരുത്ത് തേടി സിപിഎം


കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണിയുടെ ഭാഗമാകുമ്പോൾ ഇടതു മുന്നണിയുടെ സീറ്റ് വിഭജനത്തിൽ നിർണ്ണായകമായ മാറ്റമുണ്ടാകും. കോട്ടയത്തും ഏറ്റുമാനൂരിലും സിപിഎം തന്നെയാകും മത്സരിക്കുക

Samayam Malayalam 14 Oct 2020, 1:45 pm
കോട്ടയം: മധ്യ കേരളം പിടിക്കാനും, തുടർ ഭരണം ഉറപ്പിക്കാനും കേരള കോൺഗ്രസിനെ ഒപ്പം നിർത്തി തന്ത്രം പിടിക്കാൻ സിപിഎമ്മും ഇടതു മുന്നണിയും ഒരുങ്ങുന്നു. കോട്ടയവും ഇടുക്കിയും പത്തനംതിട്ടയും കൂടി പിടിച്ച് മധ്യകേരളത്തിൽ ശക്തമായ സ്വാധീനമുണ്ടാക്കിയാൽ തുടർ ഭരണം പിടിക്കാനാവുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. നിലവില്‍ ഒരു ഉപാധിയുമില്ലാതെയാണ് ഇടതുപക്ഷത്തേയ്ക്ക് പോകുന്നതെന്നാണ് ജോസ് കെ മാണി അവകാശപ്പെട്ടത്. അതേസമയം സീറ്റുകളുടെ കാര്യത്തില്‍ ഇടതുമുന്നണി മാന്യമായി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി സൂചിപ്പിച്ചു.
Samayam Malayalam kerala congress joins with left these are the plans of ldf
മധ്യ കേരളം പിടിക്കാൻ ജോസിനെ മുന്നിൽ നിർത്തി യുദ്ധത്തിന് സിപിഎം; 3 ജില്ലകളില്‍ നിര്‍ണായക സ്വാധീനം, തുടർ ഭരണത്തിന് കേരള കോൺഗ്രസ് കരുത്ത് തേടി സിപിഎം


കോട്ടയത്ത് ഇടതു പ്രതീക്ഷ 6 സീറ്റ്

കോട്ടയത്ത് ഒൻപത് നിയമസഭാ മണ്ഡലത്തിൽ രണ്ടിടത്തു മാത്രമാണ് 2016 ലെ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്കു വിജയിക്കാൻ സാധിച്ചത്. കെഎം മാണിയുടെ മരണത്തിനു ശേഷം നടന്ന പാലാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ഭാഗമായി നിന്ന എൻസിപി മത്സരിച്ച്‌ മാണി സി കാപ്പൻ എംഎൽഎ ആയതോടെ മൂന്നു സീറ്റിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്. ജോസ് കെ മാണി എംപി ഇടതു മുന്നണിയുടെ ഭാഗമായി എത്തിയാൽ കാഞ്ഞിരപ്പള്ളിയും, ചങ്ങനാശേരിയും, പൂഞ്ഞാറും, പാലായും ഒപ്പം പോരുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. സിപിഎമ്മും ജോസ് കെ മാണിയും കൈ കോർത്തു നിന്നാൽ കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെ അട്ടിമറിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയത്ത് നിലവിൽ കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂർ, സീറ്റുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മാണ് മത്സരിച്ചത്. വൈക്കത്തും, കടുത്തുരുത്തിയിലും സിപിഐയും ചങ്ങനാശേരിയിലും പൂഞ്ഞാറിലും ജനാധിപത്യ കേരള കോൺഗ്രസും പാലായിൽ എൻസിപിയുമാണ് മത്സരിച്ചത്.

പ്രതീക്ഷയോടെ ഇടതുമുന്നണി

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണിയുടെ ഭാഗമാകുമ്പോൾ ഇടതു മുന്നണിയുടെ സീറ്റ് വിഭജനത്തിൽ നിർണ്ണായകമായ മാറ്റമുണ്ടാകും. കോട്ടയത്തും ഏറ്റുമാനൂരിലും സിപിഎം തന്നെയാകും മത്സരിക്കുക. പാലാ സീറ്റിന് എൻസിപിയും ജോസ് കെ മാണിയും ഒരു പോലെ അവകാശവാദമുന്നയിക്കുന്നുണ്ട്. പൂഞ്ഞാർ സീറ്റ് കേരള കോൺഗ്രസിനു തന്നെ നൽകും. കാഞ്ഞിരപ്പള്ളിയ്ക്കു വേണ്ടി സിപിഐയും കേരള കോൺഗ്രസും തമ്മിൽ തർക്കമുണ്ട്. സിപിഐ കാഞ്ഞിരപ്പള്ളിയ്ക്കു വേണ്ടി കടുംപിടുത്തം തുടർന്നാൽ, ചങ്ങനാശേരി കേരള കോൺഗ്രസിനു നൽകി ഒത്തു തീർപ്പ് ഉണ്ടാക്കിയേക്കും. കടുത്തുരുത്തിയും, പൂഞ്ഞാറും ചങ്ങനാശേരിയും, പുതുപ്പള്ളിയും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനു നൽകാനാണ് സിപിഎം ആലോചിക്കുന്നത്.

പത്തനംതിട്ടയിൽ കൂടുതൽ കരുത്ത്

പത്തനംതിട്ടയിലെ എല്ലാ നിയമസഭാ സീറ്റുകളും നിലവിൽ ഇടതു മുന്നണിയ്ക്കു തന്നെയാണ്. എന്നാൽ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കരുത്തിൽ ചോർച്ചയുണ്ടാകാൻ ഇടതു മുന്നണി ആഗ്രഹിക്കുന്നില്ല. തിരുവല്ല സീറ്റ് മാത്രം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനു നൽകി, പത്തനംതിട്ട ജില്ല മുഴുവനായി കൂടുതൽ കരുത്തോടെ പിടിച്ചു നിർത്താനാണ് ഇപ്പോൾ ഇടതു മുന്നണി പദ്ധതിയിട്ടിരിക്കുന്നത്. ഇടുക്കിയിൽ അഞ്ചു സീറ്റുകളാണ് ഉള്ളത്. അഞ്ചിൽ മൂന്നും ഇടതു മുന്നണിയ്ക്കു തന്നെയാണ്. രണ്ടെണ്ണം കേരള കോൺഗ്രസിന്റെതാണ്. തൊടുപുഴയിൽ പിജെ ജോസഫും, ഇടുക്കിയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ റോഷി അഗസ്റ്റിനുമാണ് നിലവിൽ എംഎൽഎമാർ.


Also Read: കോൺഗ്രസിന് ഇനി പ്രതീക്ഷയും പരീക്ഷണവും; കോട്ടയത്ത് ലഭിക്കുക 6 സീറ്റുകള്‍, രാജ്യസഭയില്‍പഴി ഉമ്മന്‍ ചാണ്ടിക്കോ?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്