ആപ്പ്ജില്ല

മണർകാട് സെൻ്റ് മേരീസ് പള്ളി ഏറ്റെടുക്കാൻ ഉത്തരവ്; പ്രതിഷേധവുമായി യാക്കോബായ സഭ, അപ്പീൽ നൽകും

കോട്ടയത്തെ പ്രസിദ്ധമായ മണര്‍കാട് സെൻ്റ് മേരീസ് പള്ളി ഏറ്റെടുക്കാൻ കോടതി ഉത്തരവ്. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്കു വിട്ടു നല്‍കാൻ ഉത്തരവിൽ പറയുന്നു. അതേസമയം വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭ.

Samayam Malayalam 18 Sept 2020, 4:53 pm
കോട്ടയം: മണര്‍കാട് സെൻ്റ് മേരീസ് പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്കു വിട്ടു നല്‍കാന്‍ കോട്ടയം സബ് കോടതി ഉത്തരവ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യാക്കോബായ സഭയ്‌ക്കെതിരായി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. യാക്കോബായ സഭയ്ക്ക് ഏറെ വൈകാരിക ബന്ധമുള്ളതാണ് മണര്‍കാട് സെൻ്റ് മേരീസ് പള്ളി.
Samayam Malayalam Manarcad Church
മണർകാട് പള്ളി


2017 ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും, മണര്‍കാട് പള്ളിയില്‍ സുപ്രീംകോടതി വിധിയ്ക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും, ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്ക് ആരാധന നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം സബ് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധിച്ചത്. 1934 ലെ ഭരണഘടനയ്ക്ക് അനുസരിച്ചായിരിക്കണം മണര്‍കാട് പള്ളിയുടെ ഭരണം നടത്തേണ്ടതെന്നു കോടതി വിധിച്ചു. ഇത് കൂടാതെ 2017 ലെ സുപ്രീംകോടതി വിധി അനുസരിച്ചു വേണം മണര്‍കാട് പള്ളിയില്‍ ഇനി ഭരണം നടത്തേണ്ടത്. ഒന്നാം വാദിയായ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പള്ളിയുടെ താക്കോല്‍ കൈമാറണമെന്നും കോട്ടയം സബ് കോടതി ഉത്തരവിട്ടു.

Also Read: ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശം: അൻപതാം വർഷം ആഘോഷമാക്കി കോട്ടയം

അതേസമയം സബ് കോടതി വിധിയ്‌ക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു യാക്കോബായ സഭ അറിയിച്ചു. മണര്‍കാട് പള്ളി സ്വതന്ത്ര പള്ളിയാണെന്നായിരുന്നു യാക്കോബായ സഭയുടെ വാദം. ഇതിൻ്റെ അടിസ്ഥാനത്തില്‍ പള്ളിയ്ക്കു സ്വതന്ത്രമായ അവകാശമുണ്ടെന്നും സഭ വാദിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയാറായില്ല.

Also Read: ഭാര്യയെ ഭർത്താവ് വിവാഹം ചെയ്തയച്ചു: പനച്ചിക്കാട് പഞ്ചായത്തിൽ യുവതിയുടെ വോട്ട് വെട്ടി സിപിഎം; പ്രതിഷേധവുമായി കോൺഗ്രസ്

മണര്‍കാട് പള്ളി വിധി സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമാകണമെന്ന് ഓര്‍ത്തഡോക്‌സ് സഭ പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ മണര്‍കാട് സെൻ്റ് മേരീസ് പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണെന്നുള്ളത് വ്യക്തമായിരിക്കുകയാണ്. 1934 ലെ ഭരണഘടന അനുസരിച്ചു പൊതുയോഗം വിളിച്ചു ചേര്‍ത്ത ശേഷം പുതിയ ഭരണസമിതിയ്ക്കു അധികാരം കൈമാറണമെന്നും സബ് കോടതി വിധിയിലൂടെ ആവശ്യപ്പെടുന്നതായും ഓര്‍ത്തഡോക്‌സ് സഭ പറയുന്നു.

Also Read: ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷന്‍റെ ഓൺലൈൻ ഭക്ഷണവിതരണ ആപ്പ്; ആപ്പിന് പേരിട്ടാൽ ഒരു ലക്ഷം രൂപ സമ്മാനം

എന്നാല്‍ എത്ര ദിവസത്തിനുള്ളില്‍ പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്കു കൈമാറണമെന്നു കോടതി നിര്‍ദേശിച്ചിട്ടില്ല. ഇത് സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും ആശ്വാസകരമാണ്. യാക്കോബായ സഭ വിധിയ്‌ക്കെതിരെ കോട്ടയം ജില്ലാ കോടതിയില്‍ അപ്പീല്‍ പോയാല്‍ സര്‍ക്കാരിനു സാവകാശം ലഭിക്കും. ഈ സാഹചര്യത്തില്‍ ജില്ലയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്