ടി എസ് രാജൻ്റെ രാജി
ടി എസ് രാജനെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ നേരത്തെ കോൺഗ്രസിലെ തന്നെ സക്കീർ കട്ടുപ്പാറ എൽഡിഎഫ് പിന്തുണയോടെ അവിശ്വാസം കൊണ്ടുവന്നിരുന്നു. എന്നാൽ ക്വാറം തികയാത്തതിനാൽ ഇത് പരാജയപ്പെടുകയായിരുന്നു. തുടർന്ന് സക്കീറിനെതിരെ നടപടിയെടുക്കാം എന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ ഉറപ്പിന്മേൽ രാജൻ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ സക്കീർ കട്ടൂപ്പാറക്കെതിരെ കോൺഗ്രസ് നടപടി എടുത്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് ടി എസ് രാജൻ്റെ രാജി.
പി എ സലിമിനെതിരെ ആരോപണം
കെപിസിസി നേതൃത്വത്തിന് ഉൾപ്പെടെ പരാതി കൊടുത്തിട്ടും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ സക്കീറിനെ സംരക്ഷിച്ചത് കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളാണെന്നും ടി എസ് രാജൻ പറയുന്നു. ജില്ലയിലെ തന്നെ മുതിർന്ന ഐ ഗ്രൂപ്പ് നേതാവായ ഇദ്ദേഹത്തിൻ്റെ രാജിയോടെ ജില്ലയിലെ എ, ഐ ഗ്രൂപ്പ് പോര് രൂക്ഷമായേക്കും. മുൻപ് പി എ സലിം നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് നേതാക്കളെ സ്ഥാനാർഥികളാക്കാൻ മുൻകൈ എടുത്തെന്നുള്ളത് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ യുഡിഎഫ് ഘടകകക്ഷിയിലെ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ചിരുന്നു.
ഗ്രൂപ്പ് സമവാക്യങ്ങൾ ശക്തം
കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവും ഗ്രൂപ്പ് പോര് അവസാനിച്ചെന്ന് പറയുമ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾ താഴെ തട്ടിൽ ഇപ്പോഴും ശക്തമായിട്ടുണ്ടെന്നും ടി എസ് രാജൻ പറഞ്ഞു. ഏക മുസ്ലീം ലീഗ് അംഗം കൂടി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച ടി എസ് രാജന് ഒപ്പം ചേർന്നു. 35 വർഷത്തിലധികമായി ബാങ്ക് ഭരണസമിതിയംഗമായ താൻ ഏറെ വേദനയോടെയാണ് പാർട്ടി വിടുന്നത്. ഗ്രൂപ്പ് പോരിൻ്റെ ഇരയാണ് താനെന്നും ടി എസ് രാജൻ പറയുന്നു. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് സ്ഥലത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയതും കാഞ്ഞിരപ്പള്ളിയിലാണ്.