ആപ്പ്ജില്ല

പാലമില്ലാതെ ഏന്തയാറുകാർ; ഉരുൾപൊട്ടലിൽ തകർന്നിട്ട് 26 ദിവസം; മറുകര തൊടാൻ തെങ്ങുംതടി മാത്രം! വീഡിയോ കാണാം

ഉരുൾപൊട്ടലിൽ പാലം തകർന്നതോടെ കോട്ടയത്തെ ഏന്തയാർ നിവാസികൾ ദുരിതത്തിൽ. പാലം തകർന്നിട്ട് 26 ദിവസം കഴിഞ്ഞിട്ടും താൽക്കാലിക സംവിധാനം ഉണ്ടായിട്ടില്ല. തെങ്ങുംതടിയിലൂടെയാണ് നാട്ടുകാർ മറുകരയിൽ എത്തുന്നത്.

Samayam Malayalam 12 Nov 2021, 9:45 pm
കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം ഉരുൾപൊട്ടലിൽ തകർന്നിട്ട് 26 ദിവസം. ആളുകൾ തെങ്ങുംതടിയിലൂടെ ഭീതിയോടെയാണ് മറുകരയിൽ എത്തുന്നത്. പുതിയ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ സമരം ആരംഭിച്ചു. ഒക്ടോബർ 16 നുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രകൃതിക്ഷോഭത്തിലുമാണ് കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം തകർന്നത്. ബസ് സർവീസ് അടക്കം നിലനിന്നിരുന്ന, നിത്യേന ആയിരക്കണക്കിന് ആളുകൾ സഞ്ചരിച്ചിരുന്ന എന്തയാറിലെ വലിയ പാലം തകർന്നത് രണ്ടു പഞ്ചായത്തിലെ മുഴുവനാളുകളെയുമാണ് ബുദ്ധിമുട്ടിലാക്കിയത്.
Samayam Malayalam locals starts strike at enthayar demands to construct a temporary bridge
പാലമില്ലാതെ ഏന്തയാറുകാർ; ഉരുൾപൊട്ടലിൽ തകർന്നിട്ട് 26 ദിവസം; മറുകര തൊടാൻ തെങ്ങുംതടി മാത്രം! വീഡിയോ കാണാം



​ഗതാഗതമാർഗം അസ്തമിച്ചു

പാലം തകർന്നതോടെ കൊക്കയാർ കൂട്ടിക്കൽ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ഗതാഗതമാർഗം അസ്തമിച്ചു. പാലം ഒടിഞ്ഞു പോയ ഭാഗത്ത് രണ്ട് തെങ്ങുംതടി ചാരി വെച്ചാണ് ആളുകൾ ജീവൻ പണയം വെച്ച് മറുകരയിൽ എത്തുന്നത്. ചാരിവെച്ച തെങ്ങുംതടിയിലൂടെ നിത്യവും സഞ്ചരിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളും, സ്ത്രീകളും, പ്രായമായവരും ഗർഭിണികളും വികലാംഗരും ഭീതിയോടെയാണ് മറുകരയിൽ എത്തുന്നത്.

​വടക്കേമലക്കാരുടെ ജീവിതം ദുസഹം

ദുരിതത്തിൽനിന്ന് ഇനിയും കരകയറാനാകാതെ വടക്കേമല ഗ്രാമത്തിനെ ജനങ്ങളുടെ ജീവിതം ഗതാഗതമാർഗം തടസമായതോടെ കൂടുതൽ ദുസഹമായി. ഈ സാഹചര്യത്തിലാണ് പൗരസമിതിയുടെ നേതൃത്വത്തിൽ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്. പാലത്തിന് താൽക്കാലികമായെങ്കിലും പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് പൗരസമിതിയുടെ തീരുമാനം. പഞ്ചായത്തിലെ രണ്ടാം വാർഡായ വടക്കേമലയിൽ 28 വീടുകളാണ് തകർന്നത്. മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമായി 18 ദുരന്തങ്ങളാണുണ്ടായത്. ഏന്തയാർ വടക്കേമല റോഡ്, വെംബ്ലി - വടക്കേമല റോഡ് എന്നിവ പൂർണമായും തകർന്നിരുന്നു. ഇപ്പോൾ പ്രദേശവാസികൾക്ക് പുറംലോകത്ത് എത്തണമെങ്കിൽ 10 കിലോമീറ്റർ ചുറ്റിക്കറങ്ങി യാത്ര ചെയ്യണം.

​താൽക്കാലികമായെങ്കിലും പാലം പണിയണം

വൈദ്യുതി വിതരണത്തിന് കെഎസ്ഇബി അധികൃതർ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണങ്ങൾ നടത്തിവരികയാണ്. കുടിവെള്ള പൈപ്പ് ലൈനുകൾ എല്ലാം തകർന്നത് ഇനിയും പുനസ്ഥാപിച്ചില്ല. കൊക്കയാർ കൂട്ടിക്കൽ പഞ്ചായത്തിൽ നൂറുകണക്കിന് ആളുകളാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. ഉറുമ്പിക്കര വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നത് വടക്കേമല വഴിയാണ്. ഒപ്പം വെംബ്ലി, പാപ്പാനി, വെള്ളാപ്പാറ, നൂറേക്കർ വെള്ളച്ചാട്ടങ്ങളും ഇതിനു സമീപമാണുള്ളത്. അടിയന്തരമായി ആളുകളെ പുനരധിവസിപ്പിക്കണമെന്നും താൽക്കാലികമായെങ്കിലും പാലം പണിയണം എന്നുമാണ് വടക്കേമല പൗരസമിതിയുടെ ആവശ്യം.

Video-ഏന്തയാര്‍ പാലം തകര്‍ന്നിട്ട് 26 ദിവസം; മറുകര തൊടാൻ തെങ്ങുംതടി മാത്രം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്