കോട്ടയം: പൊൻകുന്നത്ത് വ്യാപാരിയ്ക്ക് നേരെ സിനിമാ സ്റ്റൈൽ ആക്രമണവും കവർച്ചയും. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞ് ബൈക്കിലെത്തിയ നാലംഗ സംഘം പണവും തട്ടിയെടുത്തു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്.
വെള്ളിയാഴ്ച രാത്രി ഒൻപതിന് വീട്ടിലേക്ക് രാത്രി കടപൂട്ടി മടങ്ങും വഴി തച്ചപ്പുഴ റോഡിൽ ലെയ്ത്തിന് സമീപം ഇദ്ദേഹം ഓടിച്ചിരുന്ന വാനിനു മുൻപിൽ ബൈക്കുകൾ വിലങ്ങനെയിട്ട് തടയുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തിൻറെ തല അക്രമികൾ കൈയിൽ കരുതിയിരുന്ന കൈലി ഉപയോഗിച്ച് മൂടിയതിനു ശേഷം ആക്രമിക്കുകയും, കവർച്ചനടത്തുകയുമായിരുന്നു.
കൈയ്യിലുണ്ടായിരുന്ന 25,000 രൂപയും ഇവർ തട്ടിയെടുത്തു. രണ്ടു ബൈക്കികളിലായാണ് അക്രമികളെത്തിയത്. ജോസഫ് ഉടൻ തന്നെ പൊൻകുന്നം പോലീസിൽ വിവരമറിയിച്ചു. പോലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല. പൊൻകുന്നം കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലയിൽ ആക്രമണവും മയക്കുമരുന്ന് മദ്യ മാഫിയകളും സജീവമാണെന്ന വാർത്തകളാണ് ഓരോദിവസവും പുറത്തു വരുന്നത്. സംഭവത്തിൽ പ്രതികളെ പിടികൂടാനായി പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ് പോലീസ്.
കഴിഞ്ഞ ഒന്നര ആഴ്ചക്ക് മുമ്പ് പൊൻകുന്നം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം നിരന്തരമായ അക്രമസംഭവങ്ങൾ ഉണ്ടായിട്ടും പോലീസിന് പ്രതികളെ പറ്റി സൂചന പോലും ലഭിക്കാത്ത സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.