ആപ്പ്ജില്ല

കോട്ടയം നഗരമധ്യത്തിൽ കോളേജ് വിദ്യാർഥിനിയ്ക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടാ ആക്രമണം; സംഭവം ആശുപത്രിയിലുള്ള സുഹൃത്തിന് വസ്ത്രം നൽകി മടങ്ങുമ്പോൾ

അർദ്ധരാത്രിയിൽ കോട്ടയം നഗരമധ്യത്തിൽ കോളേജ് വിദ്യാർഥിനിയ്ക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടാ ആക്രമണം; ആക്രണമുണ്ടായത് അപകടത്തിൽപ്പെട്ട സുഹൃത്തിന് ആശുപത്രിയിൽ വസ്ത്രം നൽകി മടങ്ങിയ പെൺകുട്ടിയ്ക്കും സുഹൃത്തിനും നേരെ

Samayam Malayalam 29 Nov 2022, 11:39 am
കോട്ടയം: അപകടത്തിൽ പരിക്കേറ്റ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ കൂട്ടുകാരിയ്ക്കു വസ്ത്രം എത്തിച്ചു നൽകിയ പെൺകുട്ടിയ്ക്കും ആൺ സുഹൃത്തിനും നേരെ കോട്ടയം നഗരമധ്യത്തിൽ സദാചാര ഗുണ്ടാ ആക്രമണം. സിഎംഎസ് കോളേജ് വിദ്യാർഥിയായ പെൺകുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ നടുറോഡിലിട്ട് അടിയ്ക്കുയും ചവിട്ടുകയും ചെയ്ത സംഘം, ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും മർദിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Samayam Malayalam moral policing attack against students in kottayam
കോട്ടയം നഗരമധ്യത്തിൽ കോളേജ് വിദ്യാർഥിനിയ്ക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടാ ആക്രമണം; സംഭവം ആശുപത്രിയിലുള്ള സുഹൃത്തിന് വസ്ത്രം നൽകി മടങ്ങുമ്പോൾ



​അക്രമം നഗരമധ്യത്തിൽ

നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിലാണ് സദാചാര ഗുണ്ടാ സംഘം അഴിഞ്ഞാടിയത്. പോലീസ് എത്തിയാണ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ എത്തിച്ചത്. പ്രതികളായ താഴത്തങ്ങാടി സ്വദേശികളെ രചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടിആർ ജിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു.

​ആശുപത്രിയിൽ വസ്ത്രവുമായെത്തിയെ പെൺകുട്ടി

തിങ്കളാഴ്ച രാത്രി 10.30 ഓടെ ചാലുകുന്ന് റോഡിൽ സിഎംഎസ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരു പെൺകുട്ടി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തിനങ്ങൾക്കായി സിഎംഎസ് കോളേജിലേയ്ക്കു വരുന്ന കുട്ടിയായിരുന്നു. ഈ കുട്ടിയ്ക്ക് പരിക്കേറ്റ വിവരം അറിഞ്ഞാണ് സഹ പ്രവർത്തകയായും സഹപാഠിയുമായ പെൺകുട്ടി സുഹൃത്തിനെയും കൂട്ടി വസ്ത്രവുമായി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിയത്.

​സംഭവം ആശുപത്രിയിൽ നിന്ന് മടങ്ങവെ

ജില്ലാ ജനറൽ ആശുപത്രിയിൽ വസ്ത്രം നൽകിയ ശേഷം പെൺകുട്ടിയും സുഹൃത്തും നഗരമധ്യത്തിൽ ഭാരത് ആശുപത്രി ഭാഗത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തി. ഈ സമയം താഴത്തങ്ങാടി സ്വദേശികളായ ഒരു സംഘം യുവാക്കൾ അശ്ലീല ചുവയോടെ പെൺകുട്ടിയോട് സംസാരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പെൺകുട്ടി ഇതിനെ ചോദ്യം ചെയ്തു. ഇതോടെ ഇവിടെ വച്ച് പെൺകുട്ടിയും ഒപ്പമുണ്ടായിരുന്ന യുവാവും എതിർ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ ഇവർ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാതെ സെൻട്രൽ ജംഗ്ഷനിലെ കടയിലേയ്ക്കു പോന്നു. ഈ സമയം പിന്നാലെ എത്തിയ അക്രമി സംഘം പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെ അക്രമിക്കുകയായിരുന്നു.

​പ്രതികളെ പിടികൂടി

ഈ സമയത്താണ് പോലീസ് സംഘം വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയത്. തുടർന്നു കോട്ടയം ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി ആർ ജിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പരിക്കേറ്റ വിദ്യാർഥിനിയെയും സുഹൃത്തിനെയും ജില്ലാ ജനറൽ ആശുപത്രിയിലേക്കും പോലീസ് സംഘം എത്തിച്ചു.

​പെൺകുട്ടിയുമായി പോകുന്നത് എങ്ങോട്ടാടാ?

രാത്രിയിൽ പെൺകുട്ടിയുമായി പോകുന്നത് എങ്ങോട്ടാടാ എന്ന രീതിയിൽ അശ്ലീല ചുവ കലർന്ന ചോദ്യത്തോടെയാണ് അക്രമി സംഘം ഇരുവരെയും ആക്രമിച്ചത്. ഇതോടെ നാട്ടുകാരും സംഭവ സ്ഥലത്ത് ഓടിയെത്തി. ഈ സമയമെല്ലാം യുവാവിനെ നിലത്തിട്ട് ചവിട്ടുകയും പെൺകുട്ടിയുടെ മുടിക്കുത്തിന് പിടിച്ച് ആക്രമിക്കുകയുമായിരുന്നു അക്രമി സംഘം.

കോട്ടയത്ത് സദാചാര ഗുണ്ടായിസം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്